Friday, July 23, 2021

ഗോൽകൊണ്ട ഫോർട്ട് ഹൈദരാബാദ്


നാട്ടിൽ നിന്ന് ആരെങ്കിലും ഹൈദരാബാദ് കാണാനായി വന്നാൽ അവരെ ഞാൻ ആദ്യം കൊണ്ടുപോകുന്നത് നഗരത്തിന്റെ തിരക്കിൽ നിന്ന് മാറി ഒറ്റപ്പെട്ട് ചരിത്രസ്‌മൃതികളും പേറി നിൽക്കുന്ന ഗോൽകൊണ്ട കോട്ടയിലേക്കായിരിക്കും. ഈ നഗരത്തിൽ അതാണ് എന്റെ പ്രിയപ്പെട്ട സ്ഥലം

എന്താണ് ഹൈദരാബാദിന്റെ ഐക്കൺ എന്ന് ചോദിച്ചാൽ എന്റെ ഉത്തരം ഗോൽകൊണ്ട ഫോർട്ട് എന്ന് തന്നെയായിരിക്കും, ചാർമിനാർ ആണ് എന്ന് മറ്റുള്ളവർ പറയുമെങ്കിലും

ഗോൽകൊണ്ട ഫോർട്ടിനു ഒരു ഇമോഷണൽ ഫീൽ ആണ് . അതിന്റെ പ്രൗഢിയും ഗാംഭീര്യവും ചരിത്രവും ഒന്ന് വേറെ തന്നെയാണ്. കണ്ണുകൊണ്ടു കാണുന്നതിന് പകരം നമ്മൾ ഹൃദയം കൊണ്ട് കാണണം എന്ന് മാത്രം

ഗോൽകൊണ്ട ഫോർട്ട് ഇന്ന് അറിയപ്പെടുന്ന ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആണ് .ഇന്ന് ഇന്ത്യൻ ആർമിയുടെ കീഴിൽ ഉള്ള സംരക്ഷിത പൈതൃക സ്ഥലം.

ഡൽഹി റെഡ് ഫോർട്ടിന് മുന്നിൽ നമ്മളെ കാത്തു നിൽക്കുന്ന ടൂറിസ്റ്റ് ഗൈഡുകളെ പോലെ ഇവിടെയും കുറെ പേർ ഗൈഡുകളായി ജീവിതം നയിക്കുന്നു . കോട്ടയുടെ മുന്നിൽ ഒരു പ്രത്യേക ആംഗിളിൽ ടൂറിസ്റ്റുകളെ നിർത്തി കോട്ടയുടെ മുഴുവൻ രൂപവും ക്യാമറയിലൂടെ പകർത്തികൊടുക്കുന്ന അമേച്ച്വർ ഫോട്ടോഗ്രാഫേഴ്സ് , കൊച്ചു കൊച്ചു സാധനങ്ങൾ വില്കക്കാൻ നടക്കുന്ന കുട്ടികൾ ..ഇന്ത്യയിൽ എവിടെ പോയാലും പൈതൃക ടൂറിസം കേന്ദ്രങ്ങൾ ഇങ്ങനെയൊക്കെയാണ്

എങ്കിലും അതൊന്നുമല്ലാത്ത ഒരു മമത നമുക്ക് ഈ കോട്ടയോടു തോന്നും . അവിടെ ഒരു തവണ പോയാൽ മെഡിറ്റേഷനിൽ എന്ന പോലെ നമ്മുടെ മനസ്സ് ശാന്തമാക്കുന്ന എന്തോ ഒന്ന് അവിടെ ഉണ്ട് . അവിടെ പോവാൻ കിട്ടുന്ന ഒരു അവസരവും ഞാൻ ഒഴിവാക്കാറില്ല. അന്നും ഇന്നും

ടിക്കറ്റ് എടുത്തു കടന്നാൽ ആദ്യം കണ്ണിൽ പെടുക പടുകൂറ്റൻ വാതിലാണ് . അതിൻ മേൽ നിറയെ ഇരുമ്പുമുള്ളുകൾ പതിച്ചിരുന്നു . കോട്ട കീഴടക്കാൻ വന്ന മുഗൾ ചക്രവർത്തി ഔരംഗസീബിന് ആനകളെകൊണ്ട് ആ വാതിൽ തള്ളി തുറക്കാൻ പറ്റാതിരുന്നത് ഇത് കൊണ്ടായിരുന്നു .

ഇന്ന് ആ വാതിൽ അറിയപ്പെടുന്നത് ഫത്തേ ദർവാസാ (Fateh Darwaza) എന്ന പേരിലാണ് , അതെ ഔരംഗസീബ് തന്നെ ഗോൽകൊണ്ട കോട്ടയ്ക്കകത്തു നിന്ന് ഒറ്റുകാരെ കൊണ്ട് വാതിൽ തുറപ്പിച്ചാണ് കോട്ട കീഴടക്കാൻ അകത്തു കയറുന്നതു . ആ വിജയത്തിന്റെ ഓർമ്മക്കായാണ് ഫത്തേ ദർവാസാ എന്ന് ആ വാതിലിനു നാമകരണം ചെയ്തത്

വാതിൽ കടന്നു നമ്മൾ കയറി ചെല്ലുന്നതു ഒരു പോർട്ടിക്കോയിലേക്കാണ് . അവിടെ കുറച്ചു പേര് നിന്ന് കൈ കൂട്ടി അടിക്കുന്നു . ഓരോ തവണ കൈ അടിക്കുമ്പോഴും അവിടെ അത് പ്രകമ്പനം ഉണ്ടാക്കുന്ന പോലെ തോന്നും

അത് ബാലഹിസാറിലേക്ക് അപകട സൂചന കൊടുക്കാൻ ഉള്ള അന്നത്തെ ഒരു സാങ്കേതിക വിദ്യയാണ് . അവിടെ നിന്ന ഒരാൾ എന്നോട് പറഞ്ഞു . എന്നിട്ട് അയാൾ ഒരു പ്രത്യേക രീതിയിൽ കൈ അടിക്കുകയും ചെയ്തു . ചെവിയിൽ എന്തോ ഇരമ്പുന്ന പോലെ ആയിരുന്നു അതിന്റെ പ്രതിധ്വനി . അയാൾ അകലെ ഉയരത്തിൽ നിൽക്കുന്ന എടുപ്പ് ചൂണ്ടിക്കാട്ടി അതാണ് ബാലഹിസാർ എന്ന് ചൂണ്ടിക്കാണിച്ചു .

അത് കുറെ ഉയരത്തിൽ ആയിരുന്നു . അവിടെ നിഴൽ പോലെ ആൾക്കാർ നിൽക്കുന്നത് കാണാം . ഇത്ര ഉയരത്തിലേക്ക് വളരെ പെട്ടെന്നു മുന്നറിയിപ്പ് സന്ദേശം കൊടുക്കാൻ ഉള്ള ഒരു സാങ്കേതിക വിദ്യ അവർ ഉപയോഗിച്ചിരുന്നു എന്നത് അത്ഭുതപ്പെടുത്തുന്ന ഒന്നായിരുന്നു. അവിടെ ഒരു തൂണിനോട് നമ്മൾ അടക്കി സംസാരിച്ചാൽ അത് പോർട്ടിക്കോയുടെ മറ്റു തൂണുകളിൽ ചെവിയോർത്താൽ കേൾക്കാം. ശബ്ദ സന്ദേശങ്ങളെ ഒരു കല്ലിൽ നിന്ന് മറ്റൊന്നിലേക്ക് ക്രമമായി സഞ്ചരിപ്പിക്കാൻ ഉള്ള സാങ്കേതിക വിദ്യ അന്ന് ഉണ്ടായിരുന്നു എന്നത് ആശ്ചര്യപ്പെടുത്തുന്ന ഒന്നായിരുന്നു

എനിക്ക് വിവരങ്ങൾ പറഞ്ഞു തന്ന മനുഷ്യൻ താൻ ഒരു ടൂറിസ്റ്റ് ഗൈഡ് ആണ് എന്ന് സ്വയം പരിചയപ്പെടുത്തി. തുടന്നുള്ള യാത്രയിൽ ഏതായാലും അയാളെക്കൂട്ടാൻ ഞാൻ തീരുമാനിച്ചു

രാജാവിന്റെ കോട്ട എന്ന് പറയുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം വരിക കൊട്ടാരത്തിന്റെ ചിത്രമാണ്. അരമനയും സിംഹാസനവും ഒക്കെ ഉള്ള അമര്ചിത്ര കഥകളിലെ കൊട്ടാരം . എന്നാൽ ഗോൽകൊണ്ട കോട്ട അത്തരത്തിൽ ഉള്ള സങ്കൽപ്പങ്ങളിൽ നിന്നൊക്കെ വിഭിന്നമായിരുന്നു. പദ്‌മനാഭപുരം കൊട്ടാരവും മറ്റും കണ്ടു ശീലിച്ച നമുക്ക് മനസ്സിലാക്കാൻ അല്പം ബുദ്ധിമുട്ടുള്ളതാണ് ഗോൽകൊണ്ട കോട്ട. കരിങ്കല്ല് ചേർത്ത് വെച്ച പല പല എടുപ്പുകൾ . എല്ലായിടത്തും വളരെ പരുക്കൻ രൂപത്തിൽ ഉള്ളത്. പലതിനും ഉയരം വളരെ കുറവ് . ഒന്ന് ഒന്നിനോട് ചേരാത്ത പോലെ അവിടവിടെയായി ചിതറിക്കിടക്കുന്നു. ഇതിനിടയിൽ എവിടെയാണ് രാജാവും റാണിയും പരിവാരങ്ങളും താമസിച്ചിരുന്നത് എന്ന് ഞാൻ ഊഹിക്കാൻ ശ്രമിച്ചു

എന്റെ ചിന്തകളെ വായിച്ചെന്ന പോലെ ഗൈഡ് പറഞ്ഞു ഏതാണ്ട് അഞ്ഞൂറ് വര്ഷം മുൻപ് ഇങ്ങനെ ഉണ്ടാക്കിയവരെ നമ്മൾ അംഗീകരിക്കേണ്ടേ? ഞാൻ ആലോചിച്ചു അതും സത്യമാണ് . താജ്മഹലും കുത്തബ്മിനാറും റെഡ് ഫോർട്ടും ഉണ്ടാക്കിയ മുഗൾ വംശം പോലെ അത്ര വലിയ സമ്പന്നമായ രാജവംശം ആയിരുന്നില്ലല്ലോ ഗോൽകൊണ്ട ഭരിച്ച രാജാക്കന്മാരുടേതു

അവിടെ കിടക്കുന്ന സമചതുരാകൃതിയിലുള്ള ഇരുമ്പിന്റെ ഒരു കല്ല് കാണിച്ചു ഗൈഡ് പറഞ്ഞു അന്ന് സൈനത്തിൽ ആളെ എടുത്തിരുന്നത് ഈ കല്ല് പൊക്കാൻ ഉള്ള ശക്തി അയാൾക്കുണ്ടെങ്കിൽ മാത്രമാണ് . ഞാൻ ഒന്ന് പൊക്കാൻ ശ്രമിച്ചു . ഒരു ജന്മം എടുത്താലും സാധാരണക്കാരന് പൊക്കാൻ കഴിയാത്ത അത്രയ്ക്ക് ഭാരം അതിനുണ്ടായിരുന്നു . പാഴ് ശ്രമം ഉപേക്ഷിച്ചു ഞങ്ങൾ മുകളിലേക്ക് നടന്നു .

ഇനി കുറെ പടികൾ കയറണം . താഴെ രണ്ടു കുളങ്ങൾ കാണാമായിരുന്നു. വെള്ളം നിറഞ്ഞു കിടക്കുന്നു . അന്നത്തെ കോട്ടയിലെ ജനങ്ങളുടെ കുടിനീർ സ്രോതസ്സായിരുന്നു അത് അയാൾ പറഞ്ഞു . അങിനെ മൂന്ന് വലിയ കുളങ്ങളിൽ വെള്ളം ശേഖരിച്ചു വെച്ചാണ് നൂറുകണക്കിന് ജനങ്ങൾക്ക് കൃഷിക്കും മറ്റും ആവശ്യമായ ജലം നൽകിയിരുന്നത്

പടികൾ കയറുന്നതു അത്ര എളുപ്പമായിരുന്നില്ല. എന്റെ ബുദ്ധിമുട്ട് കണ്ടിട്ടോ എന്തോ യാത്രയുടെ ഭാരം ഒന്ന് ലഘൂകരിക്കാൻ ഗൈഡ് ഗോൽകൊണ്ടയുടെ ചരിത്രം പറയാൻ തുടങ്ങി
ആട്ടിടയന്മാരുന്ടെ കുന്ന് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഗൊല്ലകൊണ്ട എന്ന സ്ഥലത്തെ ആദ്യമായി കോട്ട കെട്ടി ഒരു നാട്ടു രാജ്യമാക്കി മാറ്റുന്നത് കക്കാട്ടിയ രാജവംശം ആയിരുന്നു . അതും പതിനാലാം സെഞ്ചുറിയിൽ. ഏതാണ്ട് എഴുനൂറു വർഷങ്ങൾക്ക് മുൻപ്.

ആ കുന്നിനു ഒരു പ്രത്യേകത ഉണ്ടായിരുന്നത് കൊണ്ടാണ് കക്കാട്ടിയ രാജാക്കന്മാരുടെ ശ്രദ്ധ അവിടേക്ക് പതിഞ്ഞത് . അവിടെ വിലപ്പെട്ട രത്‌നങ്ങളുടെ ശേഖരം നിറയെ കാണപ്പെട്ടിരുന്നു .അവിടെ നിന്നാണ് ഇന്ന് ബ്രിട്ടീഷ് മ്യൂസിയത്തിൽ ഇരിക്കുന്ന കോഹിനൂർ രത്‌നം കക്കാട്ടിയ രാജാക്കന്മാർ കണ്ടെടുക്കുന്നത്

കക്കാട്ടിയ രാജവംശം ഏതാണ് ഇരുനൂറ് വര്ഷം ഗോൽകൊണ്ട ഭരിച്ചു . പിന്നീട് ആ രാജ വംശം ക്ഷയിക്കുകയും ഭൈമിനി സുൽത്താൻ ഡെക്കാൻ ഭൂമിയുടെ അധികാരം പിടിച്ചടക്കിയപ്പോൾ ഗോൽകൊണ്ട കോട്ടയും രത്നങ്ങളും അവരുടെ കൈവശം വന്നു ചേരുകയും ചെയ്തു. അധികം കാലം ഗോൽകൊണ്ട ഭരിക്കാൻ ഭൈമിനി സുൽത്താന്മാർക്ക് കഴിഞ്ഞില്ല

സുൽത്താൻ ക്വിലി ഖുതബ് ഉൾ മുൽക് ആണ് ഗോൽകൊണ്ട ഫോർട്ട് വിപുലീകരിച്ചു നിർമ്മിച്ചത്. അതും അഞ്ഞൂറ് വർഷങ്ങൾക്ക് മുൻപ് . കൃത്യമായി പറഞ്ഞാൽ 1518 ഇൽ . അതിനു മുൻപ് ഉണ്ടായിരുന്നത് കക്കാട്ടിയ രാജാക്കന്മാർ മണ്ണ് കൊണ്ട് ഉണ്ടാക്കിയ ഒരു കോട്ട ആയിരുന്നു

ഭൈമിനി സുൽത്താൻ മാരുടെ ഗവർണർ ആയിരുന്നു ക്വിലി ഖുതബ് ഉൾ മുൽക്. ഭൈമിനി സുൽത്താന്മാരുടെ പ്രതാപകാലം അസ്തമിക്കുന്നു എന്ന് തിരിച്ചറിഞ്ഞ ക്വിലി ഖുതബ് ഗോൽകൊണ്ടയുടെ സുൽത്താൻ ആയി സ്വയം പ്രഖ്യാപിക്കുകയും തുടർന്ന് ഖുതബ് ഷാഹി രാജവംശത്തിനു തുടക്കം കുറിക്കുകയും ചെയ്തു

തുടർന്നുള്ള നൂറ്റമ്പതു വർഷത്തോളം ഗോൽകൊണ്ട ഖുതബ് ഷാ ഭരണത്തിൻ കീഴിൽ അഭിവൃദ്ധി പ്രാപിച്ചു .

കലയ്ക്കും നൃത്തത്തിനും ഏറെ പ്രാധ്യാനം ഉണ്ടായിരുന്നു ഖുതബ് ഷാഹി ഭരണത്തിൻ കീഴിൽ . കുച്ചുപ്പുടി എന്ന നൃത്തം അതിന്റെ സുവർണകാലത്തിനു നന്ദി രേഖപ്പെടുത്തുന്നത് ഖുതബ് ഷാഹി ഭരണകാലത്തോടും അന്നത്തെ സുൽത്താന്മാർക്ക് അതിൽ ഉണ്ടായിരുന്ന താല്പര്യത്തോടുമാണ്. ഗസലുകൾ പാടാൻ അന്യദേശത്തു നിന്ന് പോലും പാട്ടുകാർ ആ രാജധാനിയിൽ വന്നിരുന്നു

രത്‌നങ്ങളും മുത്തുകളും സിൽക്കും കോട്ടണും വിൽക്കുകയും മറ്റു നാട്ടു രാജ്യങ്ങൾക്ക് വിൽക്കുകയും ചെയ്ത് ഗോൽകൊണ്ട സമ്പൽ സമൃദ്ധമായി തീർന്നു . സൂറത്തിനും മച്ചലിപ്പട്ടണത്തിനും ഇടയിലെ ഏറ്റവും വലിയ വ്യാപാരകേന്ദ്രം ആയി അക്കാലത്തു ഗോൽകൊണ്ട മാറി

ഖുതബ് ഷാഹി ഭരണ നേട്ടങ്ങൾ അവിടെ ഒതുങ്ങിയില്ല. സുൽത്താൻ മുഹമ്മദ് ക്വിലി ഖുതബ് ഷായുടെ ഭരണകാലത്താണ് ചാർമിനാർ, മെക്ക മസ്ജിദ്‌ , മുസി നദിക്ക് കുറുകെ ഉള്ള പുരാനാപൽ പാലം തുടങ്ങിയ ഹൈദരാബാദിന്റെ ഐക്കൺ ആയ പല നിര്മിതികളും ഉണ്ടാകുന്നത്

ഗോൽകൊണ്ടയിൽ നിന്ന് മുസി നദിയുടെ കരയിലേക്ക് രാജ്യ തലസ്ഥാനം മാറ്റുന്നതിന് പിന്നിൽ ഒരു പ്രണയ കഥയുടെ ടച്ച് കൂടെയുണ്ട് . ഗൈഡ് പറഞ്ഞു

ഞാൻ ആ കഥ കേൾക്കാൻ ഉത്സുകനായി

യുവാവായ മുഹമ്മദ് ക്വിലി ഖുതബ് ഷാ ഒരു യാത്രയ്ക്കിടയിൽ മുസി നദിക്കരയിലെ ഒരു ഗ്രാമത്തിൽ ഒരു സുന്ദരിയായ പെൺകുട്ടിയെ കണ്ടുമുട്ടുന്നു. ഭാഗ്മതി . ഭാഗ്മതിയോടുള്ള സ്നേഹം ക്വിലി ഖുതബ് ഷാ തന്റെ പിതാവിനോട് തുറന്നു പറയുന്നു . പക്ഷെ ഹിന്ദു കുടുംബത്തിൽ നിന്നുള്ള വിവാഹത്തിന് പിതാവ് സമ്മതിക്കുന്നില്ല . അദ്ദേഹം മകനെ വീട്ടു തടങ്കലിൽ ആക്കുന്നു .

പിതാവിന്റെ വിലക്ക് ലംഘിച്ചു മഴ പെയ്യുന്ന ഒരു രാത്രിയിൽ കോട്ട വിട്ടിറങ്ങിയ രാജകുമാരൻ ഭാഗ്മതിയെ കാണാൻ പോകുന്നു . നിറഞ്ഞൊഴുകുന്ന മൂസി നദി നീന്തിക്കടന്നാണ്‌ രാജകുമാരൻ തന്റെ പ്രണയിനിയെ കാണാൻ പോകുന്നത്

വിവരങ്ങൾ അറിഞ്ഞ സുൽത്താൻ അവരുടെ പ്രണയത്തിനു മുന്നിൽ കീഴടങ്ങുന്നു . ഭാഗ്മതിയുടെ താമസസ്ഥലിനു ചുറ്റും ക്വിലി ഖുതുബ് ഷാ ഒരു നഗരം നിർമിക്കുകയും അത് ഭാഗ്യനഗർ എന്ന് അറിയപ്പെടുകയും ചെയ്തു . അവിടെ ക്വിലി ഖുതുബ് ഷാ ഭാഗ്മതിക്ക് താമസിക്കാൻ പുരാന മഹൽ എന്ന കൊട്ടാരം പണിയുകയും പിന്നീട് ഇത് ഹൈദർമഹൽ എന്ന് അറിയപ്പെടുകയും ചെയ്തു . ഹൈദർമഹലിനു ചുറ്റും പിന്നീട് രൂപപ്പെട്ടു വന്ന ജന സംസ്‌കൃതിയാണ് ഇന്നത്തെ ഹൈദരാബാദിനു തുടക്കം കുറിക്കുന്നത്

ഗോൽകൊണ്ട രാജ്യത്തിൻറെ സമൃദ്ധിയും പ്രശസ്തിയും അന്നത്തെ മുഗൾ രാജാവായ ഔറഗസീബിന്റെ ശ്രദ്ധയിൽ പെടുന്നതോടെയാണ് ഗോൽകൊണ്ട കോട്ടയുടെ പതനം ആരംഭിക്കുന്നത് .1687 ഇൽ മുഗൾ സൈന്യം ഗോൽകൊണ്ട ആക്രമിച്ചു

എന്നാൽ വളരെ പെട്ടെന്ന് കീഴടങ്ങാൻ അന്നത്തെ സുൽത്താൻ ആയിരുന്നു അബു ഹസ്സൻ ഖുതബ് ഷാ തയ്യാറായിരുന്നില്ല . നീണ്ട എട്ടു മാസത്തോളും മുഗൾ സൈന്യം കോട്ടയ്ക്കു ചുറ്റും നിന്ന് പീരങ്കിയും ഗ്രനേഡുകളും പ്രയോഗിച്ചു . പക്ഷെ ഖുതബ് ഷാഹി സുൽത്താന്മാർ കോട്ടയ്ക്ക് ചുറ്റും നിർമിച്ച ഗ്രാനൈറ്റ് കൊണ്ടുള്ള കോട്ടമതിലും അതിന്റെ വാതിലുകളും തകർക്കാൻ കഴിഞ്ഞില്ല . അതിനും പുറമെ കോട്ട വാതിലുകളിൽ വലിയ ഇരുമ്പിന്റെ ആണികൾ കൊണ്ട് സംരക്ഷിച്ചു നിർത്തിയിരുന്നതിനാൽ ആനകളെ ഉപയോഗിച്ച് വാതിൽ തകർക്കാൻ ഉള്ള മുഗൾ സൈന്യത്തിന്റെ എല്ലാ ശ്രമവും പരാജയപ്പെട്ടു

ഔറഗസീബ് പിന്മാറാൻ തയ്യാറായിരുന്നില്ല. ഖുതബ് ഷാഹി സൈനത്തിലെ രണ്ടു കമാണ്ടർമാരെ - മുഖാരബ് ഖാൻ , സരൻദാസ് ഖാൻ - തന്റെ തന്റെ വശത്താക്കാൻ മുഗൾ സൈന്യത്തിന് കഴിഞ്ഞു

മഴ പെയ്യുന്ന ഒരു രാത്രി മുഗൾ സൈന്യം കോട്ടയ്ക്ക് ചുറ്റും ആക്രമണം ആരംഭിച്ചു . അബു ഹസ്സൻ ഖുതബ് ഷായും സൈന്യവും പ്രധാന കോട്ടവാതിൽ സംരക്ഷിക്കുന്ന ശ്രമത്തിൽ ആയിരുന്നു . മുഗൾ സൈന്യം കോട്ടയ്ക്ക് അകത്തു കടക്കാതെ അവർ സംരക്ഷിക്കുന്നതിന് ഇടയ്ക്ക് കൂറ് മാറിയ കമ്മാണ്ടർമാരുടെ സഹായത്തോടെ മറ്റൊരു വശത്തെ കോട്ട വാതിലൂടെ മുഗൾ സൈന്യം കോട്ടയ്ക്കകത്തു ഇരച്ചു കയറി . അധികം താമസിയാതെ സുൽത്താൻ മുഗൾ സൈന്യത്തിന്റെ തടവിലാവുകയും ഗോൽകൊണ്ട കോട്ട മുഗൾ സൈന്യത്തിന്റെ അധീനതയിൽ ആവുകയും ചെയ്തു

തന്റെ കൈവശമുള്ള രത്‌നങ്ങൾ ഔരംഗസീബിന് സമർപ്പിക്കാൻ സുൽത്താൻ നിര്ബന്ധിതനാവുകയും അതോടെ ഔരംഗസീബ് ലോകത്തിലെ ഏറ്റവും സമ്പന്നനായ ചക്രവർത്തിയാവുകയും ചെയ്തു . പിന്നീട്ബ്രിട്ടീഷുകാർ മുഗൾ രാജാക്കന്മാരെ പരാജയപ്പെടുത്തി ആ രത്‌നങ്ങൾ ഇന്ഗ്ലണ്ടിലേക്ക് കടത്തിക്കൊണ്ടു പോയി എന്നത് മറ്റൊരു ചരിത്രം

ഖുതബ് ഷാഹി ഭരണത്തിന് അതോടെ അന്ത്യമാവുകയും ഗോൽകൊണ്ട കോട്ടയുടെ സുവർണ കാലത്തിന്റെ പതനം ആരംഭിക്കുകയും ചെയ്തു

ഗോൽകൊണ്ടയിലെ സമ്പത്തു കൊള്ളയടിച്ചു തീർന്നതോടെ മുഗൾ വംശത്തിനു അതിനോടുള്ള താല്പര്യം കുറയുകയും. കോട്ടയുടെ തുടർന്നുള്ള നിർമാണങ്ങളും സംരക്ഷണവും നോക്കി നടത്താൻ ആരും ഇല്ലാതാവുകയും ചെയ്തു

ഹൈദരാബാദിന്റെ ഭരണം മുഗൾ സുൽത്താന്മാർ ഗവർണർ ആയ നൈസാമിനെ ഏൽപ്പിക്കുകയും , തുടർന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതു വരെ മുസി നദി കരയിലെ നഗര കേന്ദ്രത്തിൽ നിന്ന് നൈസാം വംശം പിന്നീട് ഹൈദരാബാദ് ഭരിക്കുകയും ചെയ്തു .

പുതിയ ഭരണാധികാരികൾക്ക് ഗോൽകൊണ്ട് ഫോർട്ടിനോട് മമത ഉണ്ടായിരുന്നില്ല. ഒരു കാലത്തു സജീവമായിരുന്ന ഗോൽകൊണ്ട കോട്ട അങ്ങിനെ മറവിയിലേക്ക് നീങ്ങി പുതിയ നഗരത്തിൽ നിന്ന് ഏറെ അകലെ ഗതകാല സ്മരണകളുടെ സ്മാരകം പോലെ ഏതാണ്ട് മൂന്നു നൂറ്റാണ്ടുകൾ മഴയും വെയിലും മഞ്ഞുമേറ്റ്‌ ആ കോട്ട നിന്നു . കോട്ടയുടെ ചില ഭാഗങ്ങൾ തകർന്നു വീണു . എങ്കിലും കാറ്റിലും മഴയിലും തകരാതെ
കോട്ടയുടെ കുറെ ഭാഗങ്ങൾ ഇന്നും നിലനിൽക്കുന്നു. ചരിത്രത്തിൽ ഇഷ്ടമുള്ളവരുടെ വരവും കാത്ത്

ഗൈഡ് കഥ പറഞ്ഞു തീരുമ്പോഴേക്കും ഞങ്ങൾ കോട്ടയുടെ മുകളിൽ എത്തിയിരുന്നു. ഞങ്ങളുടെ വഴിയിൽ അതിനിടയിൽ രണ്ടു പള്ളികളും ഒരു അമ്പലവും കടന്നു പോയിരുന്നു. പ്രജകളുടെ മതവിശ്വാസങ്ങളെ സുൽത്താന്മാർ സംരക്ഷിച്ചിരുന്നു എന്നതിന് ഉദാഹരണമായിരുന്നു അതെല്ലാം

ഏറ്റവും മുകളിലെ പവലിയൻ ആണ് ബാല ഹിസാർ . അവിടെ നിന്നാൽ ചുറ്റുപാടുകളുടെ 360 ഡിഗ്രിയിൽ ഉള്ള ദൃശ്യം കാണാമായിരുന്നു . ശത്രുക്കളുടെ ആക്രമണങ്ങളെ നിരീക്ഷിക്കാൻ പണ്ട് അവിടെ സൈനികരെ വിന്യസിച്ചിരുന്നു

അവിടെ നിന്ന് നോക്കിയാൽ കോട്ടയുടെ ചുറ്റുമതിലിന്റെ രൂപ രേഖ കാണാം . എന്താണ് പതിനൊന്നു കിലോമീറ്റർ നീളത്തിൽ ഉള്ള കൂറ്റൻ മതിൽക്കെട്ട് . ഒരു ജനസമൂഹം സുരക്ഷിതമായി നൂറ്റാണ്ടുകളോളം ഈ മതില്കെട്ടിനകത്തു ജീവിച്ചത് എങ്ങിനെയായിരിക്കും . ഞാൻ ഊഹിക്കാൻ ശ്രമിച്ചു . രാജാവും പരിവാരങ്ങളും റാണിമാരും കച്ചവടക്കാരും സൈനികരും . ആ ജീവിതം സങ്കല്പിച്ചു നിൽക്കുന്നതിനിടയിൽ താഴെ ചിതറിക്കിടക്കുന്ന തകർന്നു തുടങ്ങിയ എടുപ്പുകൾ കാണിച്ചു ഗൈഡ് പറഞ്ഞു അതാണ് റാണി മഹൽ. റാണിമാർ താമസിച്ചിരുന്നതും നൃത്തം ചെയ്തിരുന്നതും ഒക്കെ അവിടെയാണ്

നേരം സന്ധ്യായാകാൻ തുടങ്ങിയിരുന്നു . അകലെ സൂര്യൻ ചുമന്നു തുടുത്തു നിൽക്കുന്നു .നമുക്ക് വേഗം ഇറങ്ങണം . ആറരയ്‌ക്കാണ്‌ ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഇഗ്ളീഷിൽ ഉള്ളത്. തുടർന്നുള്ള ഷോകൾ ഹിന്ദിയിലും തെലുങ്കിലും ആണ്. ഗൈഡ് പറഞ്ഞു

കയറുന്നതിലും കഷ്ടം ആയിരുന്നു പടികൾ ഇറങ്ങാൻ . കുത്തനെ ഉള്ള പടികൾ ഇറങ്ങി ഞങ്ങൾ റാണി മഹലിന്റെ അവിടെ എത്തുമ്പോൾ ലൈറ്റ് ആൻഡ് സൗണ്ട് ഷോ കാണാൻ ജനങ്ങൾ അവിടെ നിരന്ന് കഴിഞ്ഞിരുന്നു

പിന്നെയായിരുന്നു ആ ദിവസത്തെ മനോഹരമായ കാഴ്ച സൂര്യൻ അസ്തമിച്ചു . കോട്ടയുടെ ശാന്തതയിലേക്ക് അമിതാബ് ബച്ചന്റെ ഘനഗംഭീര ശബ്ദം ഒഴുകിയെത്തി . എവിടെ നിന്നാണ് ആ ശബ്ദം വരുന്നത് . ഞാൻ ചുറ്റും നോക്കി . അകലെ പാറകൾക്കിടയിൽ വർണം വിതറി വിളക്കുകൾ കത്താൻ തുടങ്ങി . ആ കോട്ടയുടെ എഴുനൂറു വർഷത്തെ ചരിത്രം പറയുകയായിരുന്നു അമിതാബ് ബച്ചൻ. ആട്ടിടയന്മാർ ആ കുന്നിൽ വരുന്നത് മുതൽ മുഗൾ വംശം ആ കോട്ട കീഴടക്കുന്നത് വരെയുള്ള കഥ. ജീവനില്ലാത്ത ആ ശിലകൾ സംസാരിക്കുന്നതു പോലെ. ആ കോട്ടയിൽ എവിടെയൊക്കെയോ ഇപ്പോഴും ആൾക്കാർ താമസിക്കുന്നുണ്ട് എന്നും നമുക്ക് തോന്നിപ്പോകും ആ ശബ്ദവിന്യാസം കേട്ടാൽ . അങ്ങിനെയാണ് ശബ്ദ വെളിച്ച നിയന്ത്രണം . കഥ പറയുമ്പോൾ കഥയുടെ ഭാഗമായ കോട്ടയുടെ വശങ്ങൾ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് വരികയും പിന്നെ മറയുകയും ചെയ്യും. ആദ്യമായി ആ ഷോ കാണുമ്പോൾ അതൊരു വേറിട്ട അനുഭവം ആയിരുന്നു

അര മണിക്കൂർ ആയിരുന്നു ആ ഷോ . സമയം പോയത് അറിഞ്ഞില്ല . ഒരു കാലഘട്ടത്തിലെ ജീവിതം കണ്മുന്നിലൂടെ സിനിമയിലെന്ന പോലെ കടന്നു പോയി .കഥയും ഗസലും സംഗീതവുമായി ആ ഷോ തീരുമ്പോൾ നഷ്ടബോധം മനസ്സിൽ നിറഞ്ഞു .

ലൈറ്റ് ആൻഡ് സൗണ്ട് ഷോ കഴിഞ്ഞു ഇറങ്ങുമ്പോൾ സഞ്ചാരികൾ എല്ലാവരും മൗനത്തിൽ ആയിരുന്നു. ചരിത്രം എത്ര കൈ വഴികൾ നിറഞ്ഞതാണ് അതിലേറെ മനോഹരവും. ആ കോട്ടയുടെ കഥ അവിടെ വരുന്ന ഓരോരുത്തരുടെ മനസ്സിലും ആഴത്തിൽ പതിഞ്ഞിട്ടുണ്ട് എന്ന് വ്യക്തം

തിരിച്ചു വരുമ്പോൾ കോട്ടയുടെ അവശേഷിപ്പുകൾക്കിടയിൽ പഴയ നൃത്തമണ്ഡപം വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്നുണ്ടായിരുന്നു. ഒരു കാലത്തു എത്രയോ നർത്തകിമാർ അവിടെ നൃത്തം ചെയ്തിരിക്കും . കാലം നൂറ്റാണ്ടുകൾക്ക് പിറകിലേക്ക് പോകുന്ന പോലെ ..അകലെ നിന്ന് പതിയെ ഒരു ഗാനശകലമോ ചിലങ്കയുടെ കിലുക്കമോ കേൾക്കുന്നുണ്ടോ. ഉണ്ട് എന്ന് എന്റെ മനസ്സു പറയുന്നു. ഒരു പക്ഷേ എന്റെ തോന്നൽ ആയിരിക്കാം.

കോട്ട വാതിൽ കടന്നു ഒന്ന് കൂടി തിരിഞ്ഞു നോക്കി . നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തിനു കുറുകെ കോട്ടയുടെ രൂപരേഖ ചലനമില്ലാതെ നിന്നു. ഒരു കാലത്തു അവിടെ ജീവിച്ചിരുന്നവർ നമ്മളോട് മൗനമായ് യാത്രാമൊഴി ചൊല്ലുന്ന പോലെ.

ഗൈഡിനോട് യാത്ര പറഞ്ഞു ഖുതുബ് ഷാഹി സുൽത്താന്മാരുടെ ശവകുടീരങ്ങൾക്കരികിലൂടെ ഞാൻ എന്റെ മടക്കയാത്ര തുടർന്നു.

അതിന്റെ പരിസരത്തു അവിടെ തമ്പടിച്ച നാടോടികളാരോ മനോഹരമായൊരു ഗസൽ അപ്പോഴും പാടിക്കൊണ്ടിരുന്നു

Tuesday, July 13, 2021

ഏനാമാവ് കെട്ട്


ഒരു ഒഴിവുകാലത്തു നാട്ടിൽ വന്നു ബോറടിച്ചിരിക്കുമ്പോഴാണ് കൂട്ടുകാരായ ഷാജിയും ഷക്കീറും വീട്ടിൽ വരുന്നത് . രണ്ടു പേരും ഗൾഫിൽ നിന്ന് ലീവിന് വന്നിരിക്കുകയാണ് . ഒരു പുതിയ യാത്രയുടെ ഐഡിയയുമായാണ് അവരുടെ വരവ്

"നീ ഏനാമാവ് കെട്ട് പോയിട്ടുണ്ടോ?" കാറിൽ ഇരുന്നു തന്നെ അവർ ചോദിച്ചു
" ചെറുപ്പത്തിൽ എപ്പോഴോ ", ഞാൻ പറഞ്ഞു
"എന്നാൽ കേറിക്കോ , നമ്മൾ അവിടേയ്ക്കു പോണു"
യാത്ര എന്ന് പറഞ്ഞാൽ എനിക്ക് ഒരു ഹരമാണ് പിന്നെ ഒന്നും നോക്കാനില്ല . കാറിൽ ചാടിക്കയറി
വീട്ടിൽ നിന്ന് പാവറട്ടി പാങ് വഴി ആണ് ഏനാമാവ് പോകാൻ എളുപ്പം . ഗുരുവായൂരിൽ നിന്ന് വരുന്ന ബസ്സുകൾ പാവറട്ടിൽ വന്നു ചേർന്ന് അവിടെ നിന്ന് പാങ് വഴി ഏനാമാവ് പോകും . പിന്നെ കാഞ്ഞാണി വഴി തൃശൂർക്കും . തൃശ്ശൂരിൽ നിന്ന് വരുന്നവർ കാഞ്ഞാണി പാവറട്ടി വഴി ഉള്ള ബസ്സിൽ കയറിയാൽ ഏനാമാവ് കെട്ടിൽ ഇറങ്ങാം.
കാറിൽ ഓരോ തമാശ പറഞ്ഞു പോകുമ്പോൾ ഓർത്തു .. തൃശൂരിനെക്കുറിച്ചു അധികം അറിയാത്തവർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് .
"നിങ്ങളുടെ തൃശ്ശൂരിൽ പൂരവും വടക്കുംനാഥനും കഴിഞ്ഞാൽ പിന്നെ എന്താണുള്ളത്?
പൂരവും പെരുന്നാളും അമ്പലങ്ങളും പള്ളികളും മാത്രമല്ല തൃശൂർ. ഏതൊരു ജില്ലയോടും കിടപിടിക്കുന്ന പ്രകൃത്രി രമണീയമായ ഒരു പാട് സ്ഥലങ്ങൾ ഉള്ള ജില്ലയാണ് തൃശൂർ .
അതിൽ തന്നെ ഏറ്റവും മനോഹരമാണ് തൃശ്ശൂരിലെ കോൾ പാടങ്ങൾ. ഭാരതപ്പുഴയുടെയും ചാലക്കുടിപ്പുഴയുടെയും ഇടയിൽ സ്ഥിതി ചെയ്യുന്ന തണ്ണീർ തടങ്ങൾ ആണ് കോൾ പാടങ്ങൾ. തൃശ്ശൂർ മുതൽ പൊന്നാനി വരെ പരന്ന് കിടക്കുന്നു കോൾ പാടങ്ങൾ . പണ്ട് തണ്ണീർ തടം ആയിരുന്ന ചില ഭാഗങ്ങൾ ഇന്ന് കരയായെങ്കിലും ഏതാണ്ടു പതിമൂവായിരം ഹെക്ടർ കോൾ നിലം ഇന്നും ഉണ്ട് എന്നാണു ഔദ്യോഗിക കണക്ക്
തൃശൂർ ജില്ലയിൽ കോൾ നിലങ്ങൾ പരന്നു കിടക്കുന്നതു പുള്ള് മുതൽ ഏനാമാവ് കെട്ട് (ബണ്ട്) വരെയാണ്. പുള്ളിൽ നിന്ന് ഏതാണ്ട് പതിനെട്ടു കിലോമീറ്റർ ദൂരം ഉണ്ട് ഏനാമാവിലേക്ക് . ഇതിനിടയിൽ പരന്നു കിടക്കുകയാണ് കോൾ പാടങ്ങൾ
കോൾ പാടത്തിനു ആ പേർ വരുന്നത് വലിയ വിളവ് - കോള് ( കോളടിച്ചു എന്ന് പറയുന്നതിലെ കോള്) ഉണ്ടായി എന്നതിൽ നിന്നാണ് . പുഴയ്ക്കൽ പുഴയും കേച്ചേരിപ്പുഴയും വന്നു അവസാനിക്കുന്നത് ഈ കോൾ പാടത്താണ് . ഓരോ മഴക്കാലത്തും നദികൾ കൊണ്ട് വരുന്ന ഫലപൂയിഷ്ടമായ എക്കൽ അടിഞ്ഞാണു കോൾ നിലത്തിനു ഇത്രയും നല്ല വിളവ് തരാൻ കഴിയുന്നത്
മഴക്കാലത്ത് കോൾ നിലങ്ങൾ വെള്ളം മൂടിക്കിടക്കും . മഴ ഒന്നൊതുങ്ങി നവമ്പർ മുതൽ മാർച്ച് വരെ ഉള്ള കാലത്താണ് പ്രധാനമായും കോൾ നിലത്തു നെൽ കൃഷി ഇറക്കുന്നത് . മാർച്ചോടെ നല്ല വിളവെടുപ്പ് ലഭിയ്ക്കും
ഞങ്ങളുടെ കാർ മുല്ലശേരിയും മേച്ചേരിപ്പടിയും പിന്നിട്ടു ഏനാമാവ് കടവിലേക്ക് അടുത്ത് കൊണ്ടിരിന്നു. അന്തഃരീക്ഷത്തിൽ തണുത്ത കാറ്റ് വീശാൻ തുടങ്ങി . അകലെ കോൾ നിലത്തിന്റെ ശകലങ്ങൾ കാണാൻ തുടങ്ങിയതോടെ ഞങ്ങൾ ആവേശത്തിലായി .
കണ്ണെത്താദൂരം പാടങ്ങൾ . അത്ഭുതമായി തോന്നിയത് അതിന്റെ മേലെ പന്തൽ വിരിച്ച പോലെ പറന്നു നടക്കുന്ന പക്ഷികളുടെ കൂട്ടമാണ് . നാടൻ കാക്കയും കൊക്കും കുരുവികളും മുതൽ , പടവാളൻ കിളി , നീലക്കവിളൻ തത്ത, ചെമ്പോത്ത് എന്ന് വേണ്ട നമ്മൾക്കറിയുന്നതും അറിയാത്തതുമായ ഏതൊക്കയോ പക്ഷികൾ അവിടെ പാറിപ്പറന്നു നടക്കുന്നു .
മൈലുകൾക്കപ്പുറത്തു നിന്ന് എല്ലാ വർഷവും മുറ തെറ്റാതെ ദേശാടനക്കിളികൾ ഇവിടെ എത്തുന്നു. കൃഷിയുടെ സീസൺ കഴിഞ്ഞു അടുത്ത മഴക്കാലം തുടങ്ങുന്നതോടെ അവർ മടങ്ങുന്നു . നമ്മളിൽ എത്രപേർ അറിയുന്നുണ്ട് ഈ സഞ്ചാരികളുടെ വരവും പോക്കും . അങ്ങിനെ ആയിരക്കണക്കിന് കിളികളുടെ ആവാസ വ്യവസ്ഥ നമ്മുടെ തൃശ്ശൂരിൽ ഉണ്ട് എന്നതു നമുക്കൊക്കെ അഭിമാനം തരുന്ന ഒന്നല്ലേ?
കിളികളെ വെടിവെച്ചോ കുടുക്ക് വെച്ചോ പിടിക്കുന്നത് ഇന്ന് വലിയ കുറ്റ കൃത്യമാണ്. അത്തരം കൃത്യങ്ങളിൽ നിന്ന് പക്ഷിപിടുത്തക്കാർ പിന്മാറിയിരുന്നു . പക്ഷികളുടെ വരവിനും വർദ്ധനവിനും അതും ഒരു കാരണമാണ്
കാറ് പാർക്ക് ചെയ്തു ഞങ്ങൾ മുന്നോട്ട് നടന്നു . പണ്ടെങ്ങോ ആരുടെയോ ആശയത്തിൽ ഉദിച്ച ചിൽഡ്രൻസ് പാർക്ക് ഇന്ന് തകർന്നു കിടക്കുന്നു . നോക്കാനും പരിപാലിക്കാനും നമ്മൾക്ക് എവിടെ നേരം?. മറ്റു വിദേശരാജ്യങ്ങളിൽ എത്ര മനോഹരമായാണ് ഓരോ പാർക്കും സംരക്ഷിക്കുന്നത് . സംരക്ഷിക്കാൻ കഴിവില്ല എങ്കിൽ അത് നിർമിച്ചു കാശു കളയുന്നത് എന്തിനാണ് എന്ന് ഞാൻ ആലോചിച്ചു
ഞങ്ങളുടെ മുന്നിൽ പുഴയെയും കോൾ പാടങ്ങളെയും രണ്ടായി നിർത്തിക്കൊണ്ട് ഏനാമാവ് കെട്ട് (ബണ്ട് ) നിവർന്നു കിടന്നു
വേലിയേറ്റ സമയത്തു കടലിൽ നിന്നുള്ള ഉപ്പു വെള്ളം പാടത്തേക്ക് കയറാതിരിക്കാൻ ആണ് ആ ബണ്ട് നിർമ്മിച്ചത് . വര്ഷം എത്ര കഴിഞ്ഞിട്ടും ആ ബണ്ട് ഇന്നും അതിന്റെ കർമം തെറ്റാതെ നിർവഹിക്കുന്നു .
സൂര്യൻ അസ്തമിക്കാറായപ്പോഴാണ് കോൾ പാടത്തിന്റെയും പുഴയുടെയും ഭംഗി ഏറെ ഹൃദ്യമായി തോന്നിയത് . പുഴയിലൂടെ ചെറിയ മീൻ പിടുത്ത വള്ളങ്ങൾ പോകുന്നു .
അകലെ കോൾപ്പാടത്തിന്റെ അങ്ങേക്കരയിലാണ് തൃശൂർ നഗരം . ഒരു പക്ഷെ തൃശൂർ നഗരത്തെ വെള്ളക്കെട്ടിൽ നിന്ന് സംരക്ഷിച്ചു നിർത്തുന്നത് ഈ കോൾ പടങ്ങളുടെ വെള്ളം ഉൾകൊള്ളാൻ ഉള്ള കഴിവ് കൊണ്ട് കൂടിയാണ്
ചെറിയ ചെറിയ വള്ളങ്ങളിൽ കുട്ടികൾ പാടത്തു കൂടെ തുഴഞ്ഞു പോകുന്നു . ഇവിടെ നിന്ന് പുള്ള് വരെ ജലയാത്രയ്ക്കു ഒരു സംവിധാനം ഉണ്ടെങ്കിൽ ടൂറിസം രംഗത്ത് അത് വലിയ കുതിച്ചു ചാട്ടം തന്നെയായിരിക്കും ഞാൻ ഓർത്തു
സൂര്യൻ അസ്തമിക്കും മുൻപ് കുറെ ചിത്രങ്ങൾ എടുക്കാൻ ഉള്ള തിരക്കിൽ ആയിരുന്നു ഷാജിയും ഷക്കീറും . കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ വീണ്ടും ഗൾഫിലെ ചൂടിലേക്ക് അവർക്ക് തിരിച്ചു പോണം . അതിനു മുൻപ് നാടിൻറെ മണവും ഭംഗിയും ആസ്വദിച്ചു അതിന്റെ നല്ല ഓർമകളുമായി അവർ മടങ്ങും. പിന്നീട് ഈ ചിത്രങ്ങലും ഓർമകളുമാണ് ആണ് അടുത്ത വരവ് വരെ അവരുടെ ജീവിതത്തെ പ്രതീക്ഷയോടെ നിലനിർത്തുന്നത്
കാറ്റിന് തണുപ്പ് കൂടി വരുന്നു .തണുപ്പടിച്ചു കവിളുകൾ വിറയ്ക്കാൻ തുടങ്ങി. അകലെ കിളികൾ തങ്ങളുടെ ചിറകുകൾ ഒതുക്കി എവിടെയ്ക്കോ മറഞ്ഞു . ദൂരെ കൃഷിക്കാരുടെ കൊച്ചു കാവൽ പുരകളിൽ നിന്ന് വിളക്കുകൾ തെളിയാൻ തുടങ്ങിയിരിക്കുന്നു . അതിമനോഹരമായ കാഴ്ചയായിരുന്നു അത്
പടിഞ്ഞാറു സൂര്യൻ അസ്തമിച്ചു . പുഴയ്ക്കു മേലെ ശോണിമ പടർന്നു . അനാദിയായ ആ പാടത്തിന്റെയും ശാന്തമായ ആ പുഴയുടെയും നടുവിൽ കെട്ടിന്റെ മുകളിൽ ഞങ്ങൾ കുറെ നേരം നിന്നു . പ്രകൃതിയുടെ ഭാഗമായി . അതെ താളത്തോടെ. മൗനം ഞങ്ങളുടെ ഇടയിൽ തളം കെട്ടി നിന്നു . അത്രമേൽ മനോഹരമായിരുന്നു ആ സായാഹ്നം .



Thursday, July 8, 2021

ഡ്യൂപ്ലിക്കേറ്റ് അല്ലാത്ത കുന്നംകുളം -





കുന്നംകുളം എനിക്ക് ഏറെ പ്രിയപ്പെട്ട ഒരു സ്ഥലമാണ്. എന്റെ കുട്ടിക്കാലത്തെ കുറെ ഓർമ്മകൾ ആ നഗരത്തെ ചുറ്റിപ്പറ്റിയാണ് . കണ്ടാണിശ്ശേരിയിൽ നിന്ന് എരുമപ്പെട്ടിയിൽ ഉള്ള അമ്മാവന്റെ വീട്ടിലേക്ക് ഞങ്ങൾ കുന്നംകുളം വഴി ആണ് പോയിരുന്നത്. മിക്കവാറും വേനൽ അവധിക്കായിരിക്കും അത്തരം യാത്രകൾ
വിഷു വീട്ടിൽ ആഘോഷിച്ചു കഴിഞ്ഞാൽ പിന്നെ അടുത്ത ദിവസം തന്നെ ഞങ്ങൾ അമ്മാവന്റെ വീട്ടിലേക്കുള്ള യാത്രയുടെ ഒരുക്കങ്ങൾ തുടങ്ങും. വീട്ടിൽ നിന്ന് കണ്ടാണിശ്ശേരി ബസ്‌സ്റ്റോപ് വരെ ഏതാണ്ട് ഒന്നര കിലോമീറ്റർ ദൂരം ഉണ്ട് . അന്നൊക്കെ അത്ര ദൂരം നടക്കുക എന്നത് ഒരു പ്രശ്നമായിരുന്നില്ല . പ്രത്യേകിച്ചും വിരുന്നു പോകുമ്പോൾ.
അവിടെ നിന്ന് തൃശൂർ ബസ്സിൽ കയറി ചൂണ്ടൽ ഇറങ്ങി പിന്നെ കുന്നംകുളത്തേക്കുള്ള ബസ്സിൽ കയറുമ്പോഴേ മനസ്സിൽ സന്തോഷം അലയടിച്ചു തുടങ്ങും. യൂണിറ്റി ഹോസ്പിറ്റലും കാണിപ്പയ്യൂരും പിന്നീട്ട് മുൻസിപ്പൽ ഓഫീസിന്റെ മുന്നിലൂടെ വൺ വേ തിരിഞ്ഞു തുടങ്ങുമ്പോൾ കുന്നംകുളത്തിന്റെ പ്രൗഢി കണ്ടു തുടങ്ങും . അന്ന് അവിടെ TTI കോളേജിന്റെ ഒരു വലിയൊരു പരസ്യബോർഡ് ഉണ്ടായിരുന്നു . ഒരു വലിയ കഥകളി രൂപം . അതാണ് കുന്നംകുളം എത്തി എന്നതിന് ഞാൻ അടയാളം വെച്ചിരുന്നത്
ബസ് പിന്നെ ഗുരുവായൂർ റോഡിലേക്ക് കയറി ബസ്സ്റ്റാൻഡ് ലക്ഷ്യമാക്കി പോകുമ്പോൾ ആദ്യം ശ്രദ്ധയിൽ പെടുക ബോംബെ സിൽക്‌സ് എന്ന വലിയൊരു തുണിക്കടയാണ് . അതിന്റെ പരസ്യബോർഡുകൾ ചൂണ്ടലിലും പാറേമ്പാടത്തും അന്നൊക്കെ കാണാമായിരുന്നു . അതിലെ തൊഴിലാളികൾ തന്നെ അതിന്റെ മുന്നിൽ കുറെ കാലം പന്തൽ കെട്ടി സമരം ചെയ്തിരുന്നു. കുറേക്കാലം സമരം അവഗണിച്ചു മുന്നോട്ടു പോയെങ്കിലും അവസാനം ബോംബെ സിൽക്‌സ് കുന്നംകുളത്തു നിന്ന് അപ്രക്ത്യക്ഷമായി
കുറച്ചു കൂടി മുന്നോട്ട് നീങ്ങിയാൽ ഇടതു വശത്തു താവൂസ് തീയേറ്റർ കാണാം . അന്നൊക്കെ വല്ലപ്പോഴും മാത്രമേ കുന്നംകുളത്തേക്ക് സിനിമ കാണാൻ വന്നിരുന്നുള്ളൂ .. താവൂസ് എന്ന പേര് ഉണ്ടായത് എങ്ങിനെയെന്ന് ഞാൻ ആലോചിച്ചു നോക്കാറുണ്ട് . കുന്നംകുളത്തു കുറെ അത്തരം പേരുകളിൽ കുറെ സ്ഥാപനങ്ങൾ ഉണ്ട് താവൂസ്, പാവൂസ്, തോലത്തു ഐപ്പ് ഇട്ട്യേനം,ഇട്ടിമാണി, തരകൻ, താരുക്കുട്ടി, ടി ടി ദേവസ്സി എന്നിങ്ങനെ.
അതൊക്കെ അവിടുത്തെ പ്രമാണിമാരായ ക്രിസ്ത്യാനികളുടെ പേരോ കുടുംബപ്പേരോ ആയിരുന്നു എന്ന് പിന്നീടാണ് മനസ്സിലായത്.
താവൂസ് വിട്ടു ബസ്സ് മുന്നോട്ടു പോകുമ്പോൾ രണ്ടു വശത്തും കുടകളും ബാഗുകളും ചെരിപ്പുകളും വിൽക്കുന്ന കടകൾ. വർണശബളമായ കാഴ്ച ആയിരുന്നു അത് . ഇന്നും ആ റോഡിൽ ബാഗുകളും ചെരിപ്പുകളും വിൽക്കുന്ന കടകൾ തന്നെയാണ് കൂടുതൽ
പിന്നീടുള്ള കാഴ്ച H & C സ്റ്റോർസ് , അവിടെയാണ് എല്ലാ തരം പുസ്തകങ്ങളും ഗൈഡുകളും അന്ന് കിട്ടിയിരുന്നത്. അന്നൊക്കെ സ്കൂളിൽ H & C ഗൈഡ് ഉപയോഗിക്കാത്ത കുട്ടികൾ കുറവായിരുന്നു.
അതിന്റെ എതിരെയാണ് പ്രസ്തമായ കുരുവിള ഡെന്റൽ ക്ലിനിക് . വളരെ മിതമായ നിരക്കെ അവിടെ ചികിസ്തയ്ക്ക് ഉണ്ടായിരുന്നുള്ളൂ . ഇന്നും കുന്നംകുളത്തു ഏറ്റവും പേരുള്ള ഡെന്റൽ ക്ലിനിക് കുരുവിള തന്നെയാണ്
പിന്നെ അങ്ങോട്ട് കോഫിയുടെ നല്ല മണമാണ് . പഴയ റീഗൽ ഹോട്ടലിനു മുന്നിൽ ബസ് എത്തി എന്നർത്ഥം . ഇന്ന് ആ സ്ഥലത്താണ് കല്യാൺ സിൽക്‌സ് നിൽക്കുന്നത് . ഇന്നും അതിലൂടെ പോകുമ്പോൾ പഴയ ആ റീഗൽ ഹോട്ടലും അവിടുത്തെ മണവും ഓർമ്മവരും
കുന്നംകുളത്തു അന്ന് രണ്ടു റീഗൽ ഹോട്ടൽ ഉണ്ടായിരുന്നു . അതായിരുന്നു കുന്നംകുളത്തുകാരുടെ അഭിമാനം . ഒന്ന് നേരത്തെ പറഞ്ഞതും രണ്ടാമത്തേത് ബസ്സ്റ്റാൻഡിന് മുന്നിലും . അന്നൊക്കെ റീഗലിൽ നിന്ന് മസാലദോശ കഴിച്ചു എന്ന് ആൾക്കാർ അഭിമാനത്തോടെയാണ് പറയുക . ഇന്ന് അതും അവിടെ ഇല്ല. ഗതകാല പ്രൗഢിയോടെ ഒരു കാലത്തു കുന്നംകുളത്തിനു അലങ്കാരമായിരുന്നു റീഗൽ ഹോട്ടലുകൾ. ഇന്നും ആൾക്കാർ അഡ്രസ് പറഞ്ഞു കൊടുക്കുന്നത് പഴയ റീഗൽ ഹോട്ടലിന്റെ അടുത്ത് എന്നിങ്ങനെയൊക്കെയാണ് . ഓർമകളിൽ റീഗൽ ഹോട്ടൽ ഇന്നും കുന്നംകുളത്തുകാരുടെ ഗൃഹാതുരത്വമായി മങ്ങാതെ നിൽക്കുന്നു
കുന്നംകുളം ബസ്‌സ്റ്റാന്റിലേക്ക് ബസ് കയറുന്നതു ഒന്ന് ചുറ്റി വളഞ്ഞാണ് . സ്റ്റാൻന്റിൽ ബസ് ഇറങ്ങിയാൽ ഒരു സംഭ്രമമാണ് . വടക്കാഞ്ചേരിയിലേക്കുള്ള ബസ്സിൽ ആണ് ഞങ്ങൾക്ക് പോകേണ്ടത്. നല്ല ബസ്സ് കിട്ടുമോ അതിൽ തന്നെ സീറ്റ് കിട്ടുമോ എന്നുള്ള ടെൻഷൻ.
അന്നൊക്കെ ആ റൂട്ടിൽ പഴയ കുറെ ബസ്സുകൾ ഉണ്ടായിരുന്നു . അതിൽ പ്രധാനി ആയിരുന്നു ശ്രീനാരായണ ട്രാൻസ്‌പോർട്ട് . അതിന്റെ രൂപം തന്നെ അക്കരെ നിന്നൊരു മാരൻ സിനിമയിലെ നെടുമുടിയുടെ ബസ് പോലെ ആണ് . ഒരു പഴഞ്ചാക്ക് വണ്ടി . അത് അവിടെ നിൽക്കുന്നില്ലെങ്കിൽ എനിക്ക് ആശ്വാസമാണ് . കാരണം അന്നൊക്കെ ബസ്സിൽ കയറി കുറച്ചു ദൂരം പോകുമ്പോഴേക്കും ഞാൻ ഛർദ്ദിൽ ആരംഭിക്കും . ഒരു വിധം കടിച്ചു പിടിച്ചാണ് കുന്നംകുളം വരെ തന്നെ എത്തുന്നത്
ഇനി എരുമപ്പെട്ടിവരെ പിടിച്ചു നില്കണം എങ്കിൽ അധികം കുത്തിക്കുലക്കം ഇല്ലാത്ത ബസ്സിൽ സീറ്റിൽ ഇരുന്നു പോകണം . അതിനാണ് ഞാൻ നല്ല ബസ്സുകൾ നോക്കുന്നത് . എങ്ങാനും ശ്രീ നാരായണ ബസ്സ് ആണ് കിട്ടുന്നതെങ്കിൽ അതിന്റെ കുലുക്കവും ഡീസൽ മണവും കാരണം എരുമപ്പെട്ടി എത്തുമ്പോഴേക്കും ഞാൻ മൃതപ്രായനാകും എന്നെനിക്കറിയാം
പക്ഷെ ബസ്സിൽ കയറും മുൻപ് വേറൊരു ആകർഷണം അവിടെ ഉണ്ടായിരുന്നു . കിംഗ് ബേക്കറി . അന്നൊക്കെ അവിടെ കയറാതെ അമ്മ പോവില്ല. ഈ ലോകത്തിൽ ഏറ്റവും സന്തോഷവാനായ മനുഷ്യൻ കിംഗ് ബേക്കറിയുടെ ഉടമയായിരിക്കും എന്ന് ഞാൻ അന്നൊക്കെ വിചാരിച്ചിരുന്നു . വിവിധ വർണങ്ങളിൽ ഉള്ള ബിസ്കറ്റുകളും കേക്കുകളൂം നല്ല ഓറഞ്ച് നിറത്തിലുള്ള ജിലേബിയും കടും മഞ്ഞ നിറത്തിൽ ഉള്ള ലഡ്ഡുവും ഒക്കെ മനോഹരമായി അടക്കി വെച്ച കിംഗ് ബേക്കറി. അവിടുത്തെ ആൾ തന്നെയല്ലേ ലോകത്തിലെ ഏറ്റവും സന്തോഷവാൻ . ഇതിനേക്കാൾ മറ്റെന്താണ് ഒരാൾക്ക് വേണ്ടത്?
അമ്മ അവിടെ നിന്ന് ബിസ്കറ്റോ മിക്സ്ചറോ മറ്റോ വാങ്ങും . എന്റെ ശ്രദ്ധ അപ്പോൾ അവിടെ വെച്ചിരിക്കുന്ന ഡയറി മിൽക്കിലോ അല്ലെങ്കിൽ കാഡ്ബറി ജെംസിലോ ആയിരിക്കും . ബില്ലു കൊടുക്കാൻ നിൽക്കുമ്പോൾ അമ്മയെ ഒന്ന് തോണ്ടി അത് കാണിച്ചു കൊടുക്കും . കയ്യിൽ പൈസ ഉണ്ടെങ്കിൽ എടുത്തോളാൻ അമ്മ പറയും. എല്ലാം വാങ്ങി പുറത്തു കടക്കുമ്പോൾ ബസ്സ്റ്റാൻഡിൽ നല്ല തിരക്കായിക്കാണും
ഒരു വശത്തു പഴയ കോമള ഹോട്ടലിൽ നിന്ന് ദോശ കല്ലിൽ ഒഴിക്കുന്ന ശബ്ദം കേൾക്കാം . അന്നൊക്കെ കുന്നംകുളത്തു ബസ്സുകളുടെ വരവും പോക്കും നിയന്ത്രിക്കാൻ ബസ്സ്റ്റാന്റിൽ ഒരു മൈക്ക് സംവിധാനം ഉണ്ടായിരുന്നു . അതിലൂടെ ഒരാൾ എപ്പോഴും ബസ്സിന്റെ നമ്പർ പറഞ്ഞു "സ്റ്റാൻഡ് വിട്ടു പോകണം" എന്ന് പറഞ്ഞു കൊണ്ടേയിരിക്കും . പിൽക്കാലത്ത് സ്റ്റാൻഡ് വിട്ടു പോകുക എന്നത് കുന്നംകുളത്തുകാരുടെ ഒരു നാടൻ പ്രയോഗമായി മാറി. പറ്റില്ലെങ്കിൽ "നീ സ്റ്റാൻഡ് വിട്ടു പൊയ്ക്കോ" എന്ന് പറയാത്ത ഒരു കുന്നംകുളത്തുകാരനും അന്നും ഇന്നും ഉണ്ടാവില്ല
അമ്മയുടെ ഷോപ്പിംഗ് തീർന്നില്ല. മിക്കവാറും ഏതെങ്കിലും തുണിക്കടയിൽ കയറിയിരിക്കും. കട്ടായം . ഒന്നുകിൽ ബസ്‌സ്റ്റാണ്ടിന് മുന്നിൽ ഉള്ള സൗന്ദര്യ ഫാബ്രിക്സ് അല്ലെങ്കിൽ വടക്കാഞ്ചേരി റോഡിൽ ഉള്ള ഫാൻസി ഫാബ്രിക്‌സ് അതുമല്ലെങ്കിൽ പട്ടാമ്പി റോഡിൽ ഉള്ള കൊച്ചിൻ സ്റ്റോർസ് . ഇതൊന്നും പോരെങ്കിൽ ഗുരുവായൂർ റോഡിൽ ഉള്ള തെക്കേക്കര സൂപ്പർ ടെക്സ്ടൈൽസ്.
ഇവിടെ ഒക്കെ സ്ത്രീകൾ കയറിയാൽ പിന്നെ കുട്ടികൾക്ക് പരമ ബോറാണ് . അവർ ഓരോ സാരിയും ബ്ലൗസ് തുണിയും ഒക്കെ മാറി മാറി നോക്കും . എടുത്തതു തിരിച്ചു വെക്കും വേറെ എടുക്കും . ഏതാണ്ട് സെയിൽസ് ഗേൾസിന്റെ ക്ഷമ കെടുന്നത് വരെ തിരിച്ചും മറിച്ചും നോക്കിയും അമ്മ നിൽക്കും. ഇതിനിടയിൽ ഒന്നും ചെയ്യാൻ ഇല്ലാതെ നമ്മൾ കടയുടെ ഉള്ളിൽ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ഒരു പത്തമ്പത് തവണ നടന്നു കാണും . ഇന്ന് കുട്ടികൾ അത്തരം അവസരത്തിൽ മൊബൈൽ നോക്കി എത്ര നേരം വേണമെങ്കിലും ഇരുന്നോളും . പക്ഷെ അതൊന്നുമില്ലാത്ത കാലത്തു എത്ര കുട്ടികളെ ആണ് തുണിക്കടകളിൽ അമ്മമാർ ഇങ്ങനെ മാനസികമായി പീഡിപ്പിച്ചിരിക്കുന്നത്
എല്ലാം കഴിഞ്ഞു തിരികെ ബസ്സ്റ്റാൻഡിൽ വരുമ്പോഴേക്കും നമ്മൾ നോക്കി വെച്ച നല്ല ബസ്സ് പോയിക്കാണും. കൃത്യമായി ശ്രീ നാരായണ ബസ്സ് നമ്മളെ കാത്തു നിൽക്കുന്നുണ്ടാവും . അടുത്ത ബസ്സിന്‌ പോവാം എന്ന് പറഞ്ഞാൽ ആര് കേൾക്കാൻ. എന്റെ യോഗം എന്നും ശ്രീ നാരായണ ബസ്സിന്‌ പോകാൻ തന്നെ എന്ന് തീർച്ചപ്പെടുത്തി അതിൽ കയറി ഇരിക്കും . വിൻഡോ സീറ്റ് ഒക്കെ അപ്പോഴേക്കും ആൾക്കാർ കയ്യടിയിരിക്കും . കിട്ടിയ സ്ഥലത്തു ദയനീയമായ മുഖത്തോടെ ഇനി വഴിയിൽ എപ്പോൾ ഛർദിക്കും എന്ന് ആലോചിച്ചു ഇരിക്കുമ്പോൾ ആയിരിക്കും നമ്മുടെ മടിയിലേക്ക് ഒരു കാർഡ് വീഴുന്നത്
മിക്കവാറും കാർഡിൽ എഴുതിയിരിക്കുന്നത് ഇങ്ങനെ ആയിരിക്കും .
"എന്റെ ഭർത്താവു പണിയെടുത്തു കുടുംബം പോറ്റിയിരുന്ന ആളാണ് . ഒരു ദിവസം മരത്തിൽ കൈ തെറ്റി നിന്ന് വീണു . ഇപ്പോൾ എഴുന്നേറ്റു നടക്കാൻ വയ്യ . നിങ്ങളാൽ കഴിയും വിധം സഹായിക്കണം" . അടിയിൽ ഏതെങ്കിലും ഡോക്ടറുടെ സാക്ഷ്യപ്പെടുത്തിയ ഒപ്പും കാണും
ഓരോ സീറ്റിലും കാർഡ് ഇട്ടു ,അവർ തിരികെ വരുമ്പോൾ കാർഡിന്റെ കൂടെ നമ്മൾ എന്തെങ്കിലും പൈസ കൊടുക്കണം . ആദ്യമൊക്കെ ഞാൻ വിചാരിച്ചിരുന്നത് ഇതൊക്കെ സത്യത്തിൽ ഉള്ളതാണ് എന്നാണ് . പിന്നീടാണ് മനസ്സിലാവുന്നത് അതൊക്കെ ഇല്ലാക്കഥകൾ ആണെന്നും കുറച്ചു കൂടി സ്റ്റാൻഡേർഡ് കൂടിയ ഭിക്ഷാടനമാണെന്നുമൊക്കെ
പിന്നെ ബസ് പുറപ്പെടുന്ന വരെ ഓരോ തരം വിൽപ്പനക്കാർ വരും . വിവിധ നിറങ്ങളിൽ എഴുതാൻ പറ്റുന്ന പേനകൾ , കീ ചെയിനുകൾ , ടവൽ , ഇഞ്ചിമിട്ടായി അങ്ങനെ ഓരോന്ന് വരും . ഇഞ്ചി മിട്ടായി ഞാൻ വാങ്ങി വെക്കും . എങ്ങാനും ഛർദിക്കാൻ തോന്നിയാൽ ഇഞ്ചി മുട്ടായി കുറച്ചു നേരം അതിനെ പിടിച്ചു നിർത്താൻ സഹായിക്കും
അപ്പോഴേക്കും മൈക്കിലൂടെ ശ്രീ നാരായണ ബസ്സിന്‌ പുറപ്പെടാൻ ഉള്ള അറിയിപ്പ് കിട്ടും . മുന്നിൽ നിൽക്കുന്ന പഴഞ്ഞി കാട്ടകാമ്പാൽ ബസ്സിനെ ഇടതു വശത്തു കൂടി മറികടന്നു ഞങ്ങളുടെ യാത്ര ആരംഭിക്കും
വളരെ മെല്ലെ ആണ് ബസ്സ് നഗരം വിടുക . വടക്കാഞ്ചേരി റോഡിലേക്ക് തിരിഞ്ഞു കുറെ സമയം ഫാൻസി ഫാബ്രിക്സിന്റെ മുന്നിൽ നിർത്തിയിടും . ബസ്സിന്റെ പ്രായത്തിനും കഴിവിനും അപ്പുറമുള്ള ലോഡും ആൾക്കാരെയും നിറച്ചാണ് ബസ് മെല്ലെ നഗരം വിടുക
അതിൽ തന്നെ കുറെ പേര് ഗീത തീയേറ്റർ വരെ മാത്രമേ കാണൂ. അന്നൊക്കെ അത്ഭുതപെട്ടിട്ടുണ്ട് എന്താണ് ഈ ഓല മേഞ്ഞ തീയേറ്ററിലേക്ക് ഇത്ര ജനത്തിരക്ക് എന്ന് . ഞങ്ങൾക്ക് അന്നൊക്കെ താവൂസ് ബൈജു ഭാവന എന്ന മൂന്ന് തീയേറ്ററുകളിൽ മാത്രമേ സിനിമ കാണാൻ പോയിരുന്നുള്ളൂ . ഗീത തിയേറ്ററിന്റെ ചരിത്ര പ്രാധാന്യത്തെപ്പറ്റി പിന്നീടാണ് മനസ്സിലാക്കുന്നത്.
ഗീത തീയേറ്ററും പിന്നിട്ട മരത്തംകോടും പന്നിത്തടവും വെള്ളറക്കാടും പിന്നിട്ട് ഞങ്ങൾ എരുമപ്പെട്ടിയിൽ എത്തും. അപ്പോഴേക്കും ഞാൻ ക്ഷീണിച്ചവശനായിക്കാണും . എരുമപ്പെട്ടിയിൽ ബസ് ഇറങ്ങിയാൽ ഒരു സന്തോഷമാണ്. അന്ന് മുതലാണ് ഞങ്ങളുടെ യഥാർത്ഥ വേനൽ അവധിക്കാലം തുടങ്ങുന്നത് . പിന്നെ തിരികെ വരുന്നത് ഏതാണ്ട് ഒരു മാസം കഴിഞ്ഞാണ്
തിരികെ വരുമ്പോഴും പലപ്പോഴും ഒരു വില്ലനെ പ്പോലെ ശ്രീ നാരായണ ബസ് ഞങ്ങളെ കാത്തു എരുമപ്പെട്ടി പോലീസ് സ്റ്റേഷന്റെ മുന്നിൽ നിൽക്കുന്നുണ്ടാവും . അച്ചടക്കമുള്ള കുട്ടിയെപ്പോലെ ഞാൻ അതിൽ പോയി കയറും
കുന്നംകുളത്തു എത്തിയാൽ അമ്മ അതെ തുണിക്കടയിൽ വീണ്ടും കയറും .പോകുമ്പോൾ വാങ്ങിയ സാരിയോ മറ്റോ മാറ്റി വാങ്ങാൻ ശ്രമിക്കും എന്തെങ്കിലും ന്യായം പറയും . കടക്കാർ സമ്മതിക്കുകയും ചെയ്യും. വാങ്ങിയിട്ട് അപ്പോഴേക്കും മൂന്നോ നാലോ ആഴ്ച കടന്നു പോയിക്കാണും അതൊന്നും കടക്കാർ കാര്യമായി എടുത്തിരുന്നില്ല എന്ന് വേണം ഊഹിക്കാൻ
അമ്മ ബാക്കി വെച്ച ഷോപ്പിങ് വരാൻ പോകുന്നതേ ഉള്ളൂ .. ഗുരുവായൂർ റോഡിലെ തോലത്തു ഐപ്പ് ഇട്ട്യേനം ആണ് അടുത്ത ലക്ഷ്യം .അവിടെയാണ് ഓട്ടു പാത്രങ്ങളും വിളക്കുകളും ചെമ്പു പാത്രങ്ങളും ഏറ്റവും നല്ലതു കിട്ടുക . ഇന്നും വിശ്വസിച്ചു ഓട്ടു പാത്രങ്ങൾ വാങ്ങാൻ തോലത്തു ഐപ്പ് ഇട്ട്യേനം തന്നെയാണ് കുന്നംകുളത്തെ ഒന്നാം നമ്പർ ഷോപ്പ്
പിന്നെ ഞങ്ങൾക്ക് സ്കൂളിലേക്ക് പോകാൻ ഉള്ള കുടയോ ബാഗോ ഷോപ്പിംഗ് നടത്തി അവസാനം ഒരു പോക്കുണ്ട് തരകൻ റോയൽ ജൂവല്ലറിയിലേക്ക്. ഗോൾഡ് പുതിയത് വാങ്ങാൻ പൈസ ഉണ്ടായിട്ടൊന്നുമല്ല. ഏതെങ്കിലും പഴയ കമ്മലോ മോതിരമോ ഒന്ന് മാറ്റി വാങ്ങാൻ ആണ് ആ പോക്ക് . അതിനിടയിൽ അവിടെ ഇരിക്കുന്ന പുതിയ മോഡൽ മാലകളും നെക്‌ലേസുകളും ഒന്ന് കാണാം ഇട്ടു നോക്കാം എന്നതാണ് ആ യാത്രയുടെ മെയിൻ ഉദ്ദേശ്യം
അവിടെ നിന്ന് പുറത്തിറങ്ങിയാൽ കഴിഞ്ഞു ആ വർഷത്തെ ഷോപ്പിംഗ് . ഇനി നേരെ തൃശൂർക്കുള്ള ബസ്സിൽ കയറാൻ ഉള്ള തിരക്കിലാണ് . ബസ്സ്റ്റാൻഡിൽ നിന്ന് കയറി തൃശൂർ റോഡിലേക്ക് മുഖം കാണിച്ച മുരണ്ടും മൂളിയും പുറപ്പെടാൻ തയ്യാറായി നിൽക്കുന്ന ബസ്സിൽ ഞങ്ങൾ കയറും.
ബസ്സ് യാത്ര തുടങ്ങുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആണ് . മിക്കവാറും പിറ്റേ ദിവസം സ്കൂൾ തുറക്കുന്ന ദിവസം ആയിരിയ്ക്കും. ഒരു വേനൽ അവധി കഴിഞ്ഞിരിക്കുന്നു . ഇനി ഇങ്ങനെ ഒരു യാത്രയ്ക്ക് ഒരു വര്ഷം കാത്തിരിക്കണം.. ഞങ്ങൾ പതുക്കെ കുന്നംകുളത്തോട് വിടപറയും
ഇന്നും കുന്നംകുളം സാധാരണക്കാരന്റെ ഏറ്റവും പ്രിയപ്പെട്ട നഗരമാണ് . സാധനങ്ങൾ ഏറ്റവും വിലക്കുറവിൽ വിശ്വസ്തതയോടെ വാങ്ങാം എന്നുള്ളതാണ് കുന്നംകുളത്തിന്റെ പ്രത്യേകത . ഡ്യൂപ്ലിക്കേറ്റ് നഗരം എന്ന് മറ്റുള്ളവർ വിളിക്കുമെങ്കിലും ഒറിജിനൽ സ്വർണ്ണത്തിനും പാത്രങ്ങൾക്കും മറ്റു വീട്ടുപകരണങ്ങൾക്കും തുണിത്തരങ്ങൾക്കും പേര് കേട്ട സ്ഥലമാണ് കുന്നംകുളം. "എന്തൂട്ടാ വേണ്ടേ" എന്ന് ചോദിക്കുന്ന സെയിൽസ്മാൻമാരും "അത് നല്ല സാധനാട്ടാ" എന്ന് പറഞ്ഞു നമ്മളെ വാങ്ങിക്കാൻ പ്രോത്സാഹിപ്പിക്കുന്ന കടയുടമകളും തുടങ്ങി കുറെ നല്ല മനുഷ്യർ ഉള്ള സ്ഥലം . അത് കൊണ്ട് തന്നെയാണ് ആ നഗരത്തിലേക്ക് ജനങ്ങൾ ഇന്നും ഒഴുകി എത്തുന്നതും
പുതുമയോടൊപ്പം പഴമയുടെ നല്ല കുറെ ശേഷിപ്പുകളും കുന്നംകുളത്തുണ്ട് . കുന്നംകുളത്തുകാരുടെ പഴയകാലജീവിതം അറിയണമെങ്കിൽ തെക്കേ അങ്ങാടിയിലൂടെയും വൈശേരിയിലൂടെയും നടുപ്പന്തിയിലൂടെയും നടക്കാം . കാഴ്ചകൾ കാണാം . ആർത്താറ്റ്‌ പള്ളിയും അടിപ്പുട്ടി പള്ളിയും കലശമലയും സന്ദർശിക്കാം. പൂരക്കാലം ആണെങ്കിൽ നാല്പത്തി അഞ്ചിൽ പരം ആനകൾ എഴുന്നള്ളുന്ന ചീരംകുളങ്ങര പൂരവും കാണാം
കുന്നംകുളത്തിന് ഒരു മായിക ഭാവം ഉണ്ട് എന്ന് എനിക്ക് എപ്പോഴും തോന്നിയിരുന്നു . മറ്റു നഗരങ്ങൾക്കില്ലാതെ എന്തോ ഒന്ന് . പിന്നീട് ഫ്രാൻസിസ് ഇട്ടിക്കോര വായിച്ചപ്പോൾ ഞാൻ പണ്ട് മനസ്സിൽ സങ്കല്പിച്ചിരുന്ന പല ബിംബങ്ങളും വീണ്ടും ഓർമയിൽ വന്നു . ഒരു പക്ഷെ ഫ്രാൻസിസ് ഇട്ടിക്കോരയെ പ്പോലെ ആരെങ്കിലും ഒക്കെ അവിടെ ജീവിച്ചുകാണും ..നൂറ്റാണ്ടുകൾക്ക് മുൻപ് രാജകീയമായി