"പൂമരങ്ങൾ തണൽ വിരിച്ച പാതകൾ" എന്ന എന്റെ പുസ്തകത്തിലെ കുറെ കഥകളിൽ പരാമർശിക്കപ്പെടുന്ന സ്ഥലമാണ് ശങ്കരംകുളം പീടിക സെന്റർ അഥവാ ഞങ്ങളുടെ നാട്ടു ഭാഷയിൽ പറഞ്ഞാൽ "പീടിയ സെന്റർ" .
ഒരു സംശയം എനിക്ക് ഉണ്ടായിരുന്നു. പുസ്തകം വായിക്കുമ്പോൾ കണ്ടാണശ്ശേരിയിലെ പുതുതലമുറയും കണ്ടാണശ്ശേരിക്ക് പുറത്തുള്ളവരും എങ്ങിനെയായിരിക്കും ആ പീടിക സെന്ററിനെ ഭാവനയിൽ കാണുക എന്നത് . കാരണം ആ പീടിക സെന്റർ ഇന്ന് ഏറെ മാറിയിരിക്കുന്നു . പണ്ടത്തെ അവശേഷിപ്പുകൾ ഒന്നും തന്നെയില്ല, ചുരുക്കം ചില ആൾക്കാർ ഒഴികെ പഴയകാലത്തെ ഓർമിപ്പിക്കുന്ന ഒന്നും ഇന്നവിടെയില്ല . ആ പഴയ പീടിക സെന്ററിന്റെ ഒരു ചിത്രം പുസ്തകത്തിൽ ഉൾപ്പെടുത്താൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു .
പുസ്തകം ഇറങ്ങി രണ്ടാഴ്ച്ച കഴിഞ്ഞപ്പോൾ ആണ് സൃഹൃത്തും നാട്ടുകാരനുമായ ആർട്ടിസ്റ്റ് ജയൻ ബാലൻ ആ പീടിക സെന്ററിന്റെ പഴകാലം ഗ്രാഫിക്കലായി ഡിസൈൻ ചെയ്ത് പുറത്തിറക്കുന്നത്.
ജയൻ ഈ ചിത്രങ്ങൾ വരച്ചിരിക്കുന്നത് ലൈൻ ഡ്രോയിങ് പേപ്പറിൽ സ്കെച്ച് ചെയ്ത് പിന്നെ Adobe Illustrator , photoshop തുടങ്ങിയ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചാണ്. ഏതാണ്ട് ഒരു മാസത്തെ കഠിന പരിശ്രമത്തിന് ഒടുവിലാണ് ആ പഴയകാലത്തെ ജയൻ പുനർജനിപ്പിച്ചെടുത്തിരിക്കുന്നത്
അത് കണ്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി അതോടൊപ്പം അതിശയവും . എത്ര ചെറിയ ചെറിയ കാര്യങ്ങൾ വരെ ജയൻ ഓർമയിൽ സൂക്ഷിച്ചിരിക്കുന്നു. ഓരോ കടയുടേയും ഏറ്റവും സൂക്ഷ്മമായ പ്രത്യേകതകൾ വരെ അതിൽ ഒപ്പിയെടുത്തു ചേർത്തിരിക്കുന്നു . ഒരു പക്ഷേ അന്നത്തെ ഞങ്ങളുടെ തലമുറയിൽപ്പെട്ട എല്ലാവർക്കും ആ പീടിക സെന്റർ ഒരു വികാരമായിരുന്നു , ഒരേ വികാരമായിരുന്നു എന്ന് വേണം കരുതാൻ
അതിൽ ഇന്നത്തെ തലമുറയ്ക്ക് ഒട്ടും സങ്കൽപ്പിക്കാൻ കഴിയാത്ത സ്ഥലത്തു ഒരു കട ഉണ്ടായിരുന്നു . മറ്റു കടകളിൽ നിന്ന് മാറി ഒറ്റപ്പെട്ട് നിന്നിരുന്ന ഗംഗാധരേട്ടന്റെ പലചരക്ക് കട. ഓലമേഞ്ഞ ഒരു പീടിക . പീടിക സെന്ററിൽ നിന്ന് ബസ്റ്റോപ്പിലേക്ക് പോകുന്ന ആ വഴിയുടെ തുടക്കത്തിൽ ആയിരുന്നു ആ കട . ഇന്നവിടെ അതിന്റെ ശേഷിപ്പുകൾ ഒന്നും തന്നെയില്ല.
ഗംഗാധരേട്ടന്റെ മകൻ ദിനേശേട്ടൻ ആണ് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായി പലചരക്ക് സാധനങ്ങൾ പത്രകടലാസ്സ് ഉപയോഗിച്ച് പൊതിഞ്ഞിരുന്നത് . രണ്ടു കിലോ പഞ്ചസാര വരെ മൂപ്പർ പഴയ പത്രക്കടലാസ് വെച്ച് മനോഹരമായി പൊതിഞ്ഞെടുക്കും . അടിയിൽ പൊട്ടാതിരിക്കാൻ ഒരു എക്സ്ട്രാ പേപ്പർ വെക്കുന്ന സ്വഭാവം മൂപ്പർക്കുണ്ടായിരുന്നു . കടലാസ്സ് മടക്കി ഒരു പ്രത്യേക രീതിയിൽ പിടിച്ച് അതിലേക്ക് തൂക്കി വെച്ച സാധനങ്ങൾ നിറച്ചശേഷം കാൽ ഉള്ളിയോ മറ്റു വലിയ സാധനങ്ങളോ വെച്ച ചാക്കിന്റെ പുറത്ത് കയറ്റി വെച്ച് ഒരു പൊതി ഒരു മടക്കൽ ഉണ്ട് . പിന്നെ മുകളിൽ തൂക്കിയിട്ട ചാക്കുനൂലിന്റെ കെട്ടിൽ നിന്ന് താഴേക്ക് നീണ്ടു കിടക്കുന്ന നൂലിന്റെ അറ്റമെടുത്തു പൊതിയുടെ നാല് വശത്തുകൂടെ കെട്ടി ഒന്ന് തിരുപ്പിച്ച് നൂൽ പൊട്ടിച്ചെടുക്കും. എത്ര അനായാസമായിട്ടാണ് മൂപ്പർ അതൊക്കെ ചെയ്തിരുന്നത്( സുജി ആണ് ദിനേശേട്ടന്റെ ആ പൊതിച്ചിൽ എന്നെ ഓർമിപ്പിച്ചത് ) . ആ പൊതി നമ്മൾ എത്ര അലക്ഷ്യമായി പിടിച്ചാലും ഒരു തരി പോലും പഞ്ചസാര പുറത്തു പോകില്ല. വളരെ അപൂർവമായേ അത്ര മനോഹരമായി സാധനങ്ങൾ പൊതിഞ്ഞു തരുന്നവരെ കണ്ടിട്ടുള്ളു .. ഇതൊക്കെ പ്ലാസ്റ്റിക് കവർ വരുന്നതിനു മുൻപുള്ള കാലമാണ്. ഇന്ന് കാലത്ത് ഇങ്ങനെ ഒക്കെ പത്രങ്ങളിൽ പൊതിഞ്ഞു കൊടുക്കുന്ന കടകൾ കാണാൻ കഴിയും എന്ന് തോന്നുന്നില്ല.
ആ കടയോട് ചേർന്ന് മീൻ വിൽക്കുന്ന അബ്ദുള്ളകുട്ടിയാപ്ലയ്ക്ക് ഒരു കടമുറി ഉണ്ടായിരുന്നു . പച്ചമത്സ്യം വില്പനയ്ക്ക് ശേഷം ബാക്കി വരുന്നത് അതിൽ ഉണക്കി സൂക്ഷിച്ചിരുന്നു . ജയന്റെ ചിത്രത്തിൽ ആ മുറിയും കാണാം
ഗംഗാധരേട്ടന്റെ കട കഴിഞ്ഞാൽ പിന്നെ ഉള്ളത് ദാമോദരേട്ടന്റെ കടയും ചായക്കടയും നിൽക്കുന്ന ബിൽഡിംഗ് ആയിരുന്നു . ഇന്നത്തെ കോവിലൻ റോഡിൽ . ഇന്നും അവിടെ പുതിയ രണ്ടു കടമുറികൾ ഉണ്ടെങ്കിലും പഴയ ബിൽഡിംഗ് മൊത്തം പൊളിച്ചു പോയിരിക്കുന്നു .
ഗംഗാധരേട്ടന്റെയും ദാമോദരേട്ടന്റെയും കടകൾക്ക് പുറമെ ഒരു ചെറിയ കട കൂടി അവിടെ ഉണ്ടായിരുന്നു. കട എന്ന് പറയാൻ പറ്റില്ല ..ഒരു തട്ട് .പകൽ മുഴുവൻ സൈക്കിളിൽ ചുറ്റി മീൻ വിറ്റശേഷം അബ്ദുള്ളകുട്ടിയാപ്ലയും മകൻ ബഷീറും തിരിച്ചു വന്നു ബാക്കി ഉള്ള മീൻ വിൽക്കാൻ വെച്ചിരുന്നത് ആ തട്ടിൽ ആയിരുന്നു . ചിലപ്പോൾ ഉച്ചയ്ക്കും നല്ല സീസൺ ആണെങ്കിൽ വൈകീട്ടും അവിടെ മീൻ കിട്ടുമായിരുന്നു.
ചില കർക്കിടക സംക്രാന്തിക്ക് സെന്ററിൽ പോർക്കിറച്ചി കിട്ടാറുണ്ടായിരുന്നു . വാഴവിൽ പൂരത്തിന്റെ അന്ന് നല്ല മത്സ്യവും.
എനിക്ക് തോന്നുന്നത് ആ കടകൾ ആയിരുന്നു കണ്ടാണശ്ശേരിയുടെ ജീവനാഡിയെന്നാണ് . എന്തിനും ഏതിനും ആൾക്കാർ വന്നിരുന്നത് അവിടേയ്ക്കായിരുന്നു . ഇന്നത്തെപ്പോലെ ബസ്‌സ്റ്റോപ്പിന്റെ അവിടെ അന്ന് കടകൾ ഒന്നും തന്നെയില്ല. ചായകുടിക്കാൻ മുതൽ മുടി വെട്ടാൻ വരെ ആ പീടിക സെന്ററിൽ തന്നെ വരണമായിരുന്നു കണ്ടാണശ്ശേരി തെക്കുമുറിക്കാർക്ക്. വല്ല പൂരത്തിനും മറ്റു വിശേഷ ദിവസങ്ങൾക്കും മാത്രമേ ആൾക്കാർ ചൊവ്വല്ലൂർപടിയെ ആശ്രയിച്ചിരുന്നുള്ളൂ
അവിടുത്തെ സംഭവ വികാസങ്ങളുടെ കേന്ദ്ര ബിന്ദു ദാമോദരേട്ടന്റെ പലചരക്ക് കടയായിരുന്നു . അവിടെ ആണ് അന്നത്തെ രാഷ്ട്രീയ ചർച്ചകൾ നടന്നിരുന്നത് . എന്റെ ഫുട്ബോൾ ടൂർണമെന്റ് എന്ന കഥയിൽ പറയും പോലെ ഓരോ ദിവസത്തെ കളിയുടെ അവലോകനവും വരാൻ പോകുന്ന കളികളുടെ സാധ്യതകളും അവിടെ കൂലംകുഷമായി ചർച്ച ചെയ്യപ്പെട്ടിരുന്നു . ഫുട്ബോൾ മാത്രമല്ല ഈ ലോകത്തു നടക്കുന്ന ഏതു സംഭവവികാസവും അവിടെ ചർച്ചക്കെടുക്കും . വരുന്നവരും പോകുന്നവരും അതിൽ പങ്കെടുക്കും . അതൊക്കെ കേട്ട് തലകുലുക്കിയുള്ള ദാമോദരേട്ടന്റെ ഉറക്കെയുള്ള ചിരി അന്നൊക്കെ അവിടെ മുഴങ്ങി കേൾക്കാമായിരുന്നു
അന്ന് അവിടെ കേരളശബ്ദം വാരിക സ്ഥിരമായി വന്നിരുന്നു. അതിലെ ഡൽഹി രാഷ്ട്രീയ വിശേഷങ്ങൾ പോസ്റ്റുമാൻ കൃഷ്‌ണൻ ഇരുന്നു ഉറക്കെ വായിച്ചിരുന്നത് ഇന്നും എനിക്കോർമ്മയുണ്ട്
"രാജീവും ആർ കെ ധവാനും തമ്മിൽ അഭിപ്രായ ഭിന്നത"
ഇന്ദിര ഗാന്ധി മരിക്കുന്നതു വരെ അവരുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ ആയിരുന്ന ആർ കെ ധവാനും പുതിയ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും തമ്മിൽ അഭിപ്രായ ഭിന്നത ഉണ്ട് എന്ന് വരുത്തി തീർക്കാൻ ആണ് കേരളശബ്ദത്തിന്റെ ശ്രമം . അന്ന് മിക്കവാറും അവിടെ വരുന്നവർ ഇടതുപക്ഷ ആഭിമുഖ്യം ഉള്ളവരാണ് . ഈ വാർത്ത കേട്ടാൽ അവരൊക്കെ ശ്രദ്ധിക്കും എന്നറിയാവുന്ന പോസ്റ്റ്മാൻ കൃഷ്‌ണന് അത് ഉറക്കെ തുടർന്ന് വായിക്കും . വാർത്താവായനക്ക് കേൾവിക്കാർ ഇല്ലെങ്കിൽ പിന്നെ എന്ത് രസം. അവിടെ വരുന്നവർ അവരെക്കൊണ്ടു ആകുന്ന പോലെ അതിൽ അവരുടെ അഭിപ്രായവും പറഞ്ഞിരുന്നു.
ഡൽഹിയിൽ ഇരിക്കുന്ന ആർ കെ ധവാൻ ഉണ്ടോ അറിയുന്നു ഈ കണ്ടാണിശ്ശേരിയിൽ ഇരുന്നു പോസ്റ്മാൻ കൃഷണനും കൂട്ടരും മൂപ്പർക്കെതിരെ വിമർശന ശരങ്ങൾ എയ്യുകയാണെന്ന്?
അന്നത്തെ പീടിക സെന്ററിലെ പ്രമുഖർ കാളിദാസേട്ടൻ , കുമാരേട്ടൻ , ശങ്കുമ്മാൻ തുടങ്ങിയവരൊക്കെയാണ്(അതിനും പുറമെ എനിക്കറിയാത്ത കുറെ പ്രമുഖരും ഉണ്ടാവാം) . ഏതു ചർച്ചയായാലും അവർ അതിൽ അഭിപ്രായം പറഞ്ഞിരിക്കും അത് ഏത് അന്താരാഷ്ട്ര വിഷയമായാലും. അതൊക്കെയാണ് അവരുടെ കോൺഫിഡൻസ് .
അവിടെ ഉണ്ടായിരുന്ന ചായക്കട എന്റെ ഓർമയിൽ നടത്തിയിരുന്നത് ജാനകിയേടത്തിയും മകൻ വൽസേട്ടനും കൂടിയാണ് . വൽസേട്ടന്റെ അച്ഛൻ തുടങ്ങിയ ചായക്കടയാണെന്നാണ് ഞാൻ കേട്ടിരിക്കുന്നത് . എനിക്ക് അദ്ദേഹത്തെ കണ്ട പരിചയമില്ല
വൽസേട്ടന്റെ ചായക്കടയിൽ നിന്ന് നല്ല മൊരിഞ്ഞ ദോശയും കറുമുറാ ഇരിക്കുന്ന പരിപ്പ് വടയും ഒക്കെ കഴിക്കണം എന്ന് കുട്ടിക്കാലത്തു തോന്നിയിരുന്നു . പക്ഷെ വീട്ടിൽ അറിഞ്ഞാൽ വഴക്കുപറയുമല്ലോ എന്ന് കരുതി ആ ആഗ്രഹങ്ങൾ അന്ന് മനസ്സിൽ ഒതുക്കി. പിന്നീട് വലുതായപ്പോൾ നാടുമുഴുവൻ നടന്ന് ഹോട്ടലായ ഹോട്ടലും തട്ടുകടകളായ തട്ടുകടകളൂം കയറിയിറങ്ങി ഇഷ്ടപ്പെട്ടത് മുഴുവൻ കഴിച്ചാണ് ഞാൻ ആ ക്ഷീണം തീർത്തത്
വൽസേട്ടൻ അന്ന് കുറിക്കുകൊള്ളുന്ന തമാശകൾ ശരംപോലെ എയ്യുന്ന ആളാണ് . ഹോട്ടലിൽ പണി ഉണ്ടെങ്കിലും ഇടയ്ക്കിടെ പുറത്തു വന്നു ഇത്തരം ചർച്ചകളിൽ മൂപ്പർ സജീവമായി പങ്കെടുക്കും
ഒരിക്കൽ സുലൈമാന്റെ പച്ചക്കറിക്കടയിൽ വളരെ വലിപ്പമുള്ള കൊള്ളി (കപ്പ) വന്നു . അത് കണ്ടപ്പോൾ അതിലെ ഏറ്റവും വലിയ കൊളളി തനിക്ക് സ്വന്തമാക്കണം എന്ന ആഗ്രഹത്തിൽ ആണ് കുമാരേട്ടൻ. താമസിച്ചില്ല ഉള്ളതിൽ ഏറ്റവും വലിയ കൊള്ളി വാങ്ങി പൈസയും കൊടുത്തു ഒന്ന് മുരടനക്കി കുമാരേട്ടൻ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി . ഒരു ചെറിയ ഷോ ഓഫ് നടത്താനെന്നവണ്ണം ആ വലിയ കപ്പ തോളിൽ വെച്ച് മൂപ്പർ കടകൾക്ക് മുന്നിലൂടെ രണ്ടു റൌണ്ട് നടന്നു . ഇത് കണ്ടാണ് ചായക്കടയിൽ ദോശയുണ്ടാക്കുകയായിരുന്ന വൽസേട്ടൻ കടയിൽ നിന്ന് പുറത്തു വരുന്നത് ..
കപ്പയും തോളിൽ വെച്ച് നിൽക്കുന്ന കുമാരേട്ടനോട് ഒറ്റ ചോദ്യം
"കാസറ്റ് നാളെ കിട്ടില്ലേ?"
ആദ്യം എല്ലാവരും ഒന്ന് അമ്പരന്നു എങ്കിലും . കുറച്ചു കഴിഞ്ഞപ്പോൾ എല്ലാവരും കൂട്ടച്ചിരിയായി
അന്ന് കല്യാണങ്ങൾക്ക് വീഡിയോ എടുക്കുന്നതും അത് കാസറ്റ് ആയി കിട്ടുന്നതും തുടങ്ങിയിട്ടേ ഉള്ളൂ. ആൾക്കാർക്ക് അതൊക്കെ കൗതുകമുള്ള കാഴ്ചയാണ് .
കുമാരേട്ടൻ കപ്പ പിടിച്ചു എല്ലാവരുടെയും വീഡിയോ എടുക്കുകയാണ് എന്നും അതിന്റെ കാസറ്റ് പിറ്റേന്ന് കിട്ടുമോ എന്നുമാണ് എന്നാണ് കവി ഉദ്ദേശിച്ചത്
സംഗതി കയ്യിൽ നിന്ന് പോകും എന്ന് മനസ്സിലായ കുമാരേട്ടൻ കപ്പ അപ്പോൾ തന്നെ മുറിച്ചു കഷണങ്ങളാക്കി സഞ്ചിയിൽ ഇട്ടാണ് അന്ന് വീട്ടിൽ പോയത് എന്നാണ് ചരിത്രം പറയുന്നത്
അങ്ങിനെ എത്രയെത്ര രസകരമായ സംഭവങ്ങൾ
സുലൈമാന്റെ പച്ചക്കറികടയെപ്പറ്റി ഞാൻ പുസ്തകത്തിൽ എഴുതിയിരുന്നു . അതിൽ പറയാത്ത ചില കാര്യങ്ങൾ ഉണ്ട് ഈ ചിത്രത്തിൽ . അത് അവിടുത്തെ സൈക്കിൾ വാടകയ്ക്ക് കൊടുക്കുന്നതിനെക്കുറിച്ചും സുലൈമാൻ നടത്തിയിരുന്നു സൈക്കിൾ റിപ്പയറിനെക്കുറിച്ചുമാണ്. പഞ്ചർ ഒട്ടിക്കാനും സൈക്കിൾ ടയറിൽ കാറ്റ് നിറയ്ക്കാനും ഞങ്ങൾക്ക് സുലൈമാൻ മാത്രമായിരുന്നു ആശ്രയം . ആ ചിത്രത്തിൽ നോക്കിയാൽ പച്ചക്കറിക്ക്കടയ്ക്ക് മേലെ കിടക്കുന്ന പഴ സൈക്കിൾ ടയറുകൾ കാണാം . അതൊക്കെ അന്നത്തെ കാഴ്ച തന്നെ ആയിരുന്നു . ജയന്റെ മനസ്സിലും അത് മായാതെ കിടന്നിരുന്നു എന്നതിലാണ് അതിന്റെ രസം . ഒരു പക്ഷെ ആ കാലത്ത് അവിടെ പോയിരുന്ന ഓരോരുത്തരുടെ മനസ്സിലും ആ ചിത്രങ്ങൾ കടും വർണങ്ങളിൽ വരയ്ക്കപ്പെട്ടുകാണണം
അന്ന് കുട്ടികൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരു സംഭവം ഉണ്ടായിരുന്നു . സുലൈമാന്റെ കടയിലെ ചെറിയ സൈക്കിൾ . ഞങ്ങൾ അതിനെ അരവണ്ടി എന്ന് വിളിച്ചിരുന്നു . അന്ന് അമ്പതു പൈസ ആണ് അത് അരമണിക്കൂർ ചവിട്ടാൻ വാടക. കുട്ടികൾ കാലത്തു തൊട്ടു വൈകുന്നേരം വരെ അതിന് വേണ്ടി അവിടെ ചുറ്റിപറ്റി നിൽക്കും . ഒരു കൂട്ടർ കൊണ്ടുപോയി തിരികെ കൊണ്ട് വന്നിട്ട് വേണം അടുത്ത ബാച്ചിന് അത് കൊണ്ട് പോകാൻ . എത്രയോ സമയം അന്ന് കുട്ടികൾ അവിടെ ആ സൈക്കിളും കാത്തു നിന്നിരിക്കുന്നു. കണ്ടാണിശ്ശേരിയിലെ കുട്ടികളിൽ ഭൂരിഭാഗവും അക്കാലത്ത് സൈക്കിൾ ചവിട്ട് പഠിച്ചത് ആ അരവണ്ടിയിൽ നിന്നാണ്
ചിത്രത്തിൽ ആ അരവണ്ടി ജയൻ വരച്ചില്ല എന്നൊരു പരാതി എനിക്കുണ്ട് :-)
പുസ്തകത്തിൽ ഞാൻ പറഞ്ഞ പോലെ സുലൈമാൻ നല്ലൊരു ബിസിനസ്സുകാരൻ ആയിരുന്നു . ഒരിക്കൽ ഒരാൾ ആ കടകളുടെ എതിർവശത്ത് ഒരു പെട്ടിക്കടയിൽ പച്ചക്കറിവില്പന തുടങ്ങി . അവിടെയാണ് ഞങ്ങൾ ആദ്യമായി ഹൈബ്രിഡ് തക്കാളി - ഇന്ന് കാണുന്ന തരത്തിൽ ഉള്ള വലിയ തക്കാളി - ആദ്യമായി കാണുന്നത് . അത് കണ്ടതോടെ അത് വാങ്ങാൻ ഞങ്ങൾക്ക് ഒരു ആശ . സുലൈമാന്റെ കടയിൽ "പഴയ മോഡൽ" നാടൻ തക്കാളി മാത്രമാണ് ഉണ്ടായിരുന്നത് . ഏതായാലും സ്ഥിരം വാങ്ങുന്ന സുലൈമാന്റെ അവിടെ പോകാതെ നേരെ എതിർവശത്തുള്ള കടയിൽ പോയി ഞങ്ങൾ തക്കാളി വാങ്ങി. അവിടെ മറ്റു പച്ചക്കറി ഇല്ലാത്തതുകൊണ്ട് ബാക്കി ഉള്ളത് വാങ്ങാൻ ഞങ്ങൾ സുലൈമാന്റെ കടയിലേക്ക് ചെന്നു .
സുലൈമാൻ ആരാ മോൻ , തന്റെ കടയിൽ തൂക്കിയിട്ടിരിക്കുന്ന കായക്കുലകൾക്കിടയിലൂടെ പുതിയകടയിലേക്ക് ആരൊക്കെ പോകുന്നു വരുന്നു എന്നൊക്കെ മൂപ്പർ നോക്കുന്നുണ്ടായിരുന്നു
ചുരുക്കത്തിൽ ഞങ്ങൾ അവിടെ പോകുന്നതും തക്കാളി വാങ്ങുന്നതും സുലൈമാൻ കണ്ടിരുന്നു എന്നർത്ഥം
ഞങ്ങളെ കണ്ടതോടെ മൂപ്പർ അല്പം നീരസത്തിൽ പറഞ്ഞു
"ആ തക്കാളിയും ഈ തക്കാളിയും ഒന്നന്ന്യാ . പിന്നെ എനിക്ക് വേണെങ്കിൽ അത് പോലെ ഉള്ള തക്കാളി ഇവിടേം വെക്കാം , പക്ഷെ അതിനു ഇതിന്റത്ര രുചി ഇണ്ടാവില്ല്യ "
സുലൈമാന്റെ വാചകത്തിൽ ഞങ്ങൾ വീണു . പിന്നീട് ആ പുതിയ കടയിലേക്ക് ഞങ്ങൾ അധികം പോയില്ല. സുലൈമാനോട് കച്ചവടത്തിൽ മുട്ടാനാവാതെ ആ കട അകാല ചരമം പ്രാപിക്കുകയും ചെയ്തു
ദാമോദരേട്ടന്റെ കടയുടെയുടെയും സുലൈമാന്റെ കടയുടെയും ഇടയിൽ അന്ന് വേലുകുട്ടിയേട്ടന്റെ കട ഉണ്ടായിരുന്നു . അതിൽ മൂക്കിൽ വലിക്കുന്ന പൊടിയും ബീഡിയും സിഗരറ്റും പിന്നെ ഉറുമ്പുപൊടിയും, സ്ലേറ്റ് പെൻസിലും ഒക്കെ ആയിരുന്നു വില്പന . അത്യാവശ്യം ഭൂസ്വത്തും മറ്റുമുള്ള വേലുകുട്ടിയേട്ടൻ അത് നടത്തിയത് ലാഭത്തിനായിരുന്നു എന്ന് തോന്നുന്നില്ല . ആ സെന്ററിൽ ഇതിന്റെ പേരും പറഞ്ഞു രാവിലെ തൊട്ടു വൈകുന്നേരം വരെ തമാശകൾ ഒക്കെ കേട്ട് നേരം കളയാമല്ലോ എന്ന് കരുതിയായിരിക്കണം വലിയ കച്ചവടം ഒന്നും ഇല്ലെങ്കിലും മൂപ്പർ ആ കട നടത്തിയിരുന്നത്
പിന്നെ ഉണ്ടായിരുന്നത് ഏറ്റവും പ്രസിദ്ധമായ ഷൺമുഖേട്ടന്റെ ബാർബർ ഷോപ്പ് . ചുമരിൽ നിറയെ അർദ്ധനഗ്‌നകളായ മദാമ്മമാരുടെ ചിത്രങ്ങൾ . ഒരു പഴഞ്ചൻ കസേര . ഒരേ ഒരുആളെ മുടിവെട്ടാൻ ഉള്ളൂ . ഒരാളുടെ മുടി വെട്ടുമ്പോൾ ബാക്കി ഉള്ളവർ ഊഴം കാത്ത് ബെഞ്ചിൽ ഇരിക്കണം . അവർക്ക് നേരം പോവാൻ ഇന്നത്തെപ്പോലെ മൊബൈൽ ഒന്നും ഇല്ല . അതിനുള്ള സൂത്രമാണ് ഈ ചിത്രങ്ങൾ . ആ ചിത്രങ്ങൾ കാണാൻ വേണ്ടി മാത്രം കടയിൽ കയറി മുടി ചീകാൻ ചിലർ വന്നിരുന്നു
അവരെ കണ്ടാൽ ഷൺമുഖേട്ടൻ അമർത്തിയൊന്നു മൂളും .
രാവിലെ എട്ടുമണിക്ക് ഗുരുവായൂരിൽ നിന്ന് പളനിക്ക് കണ്ടാണശ്ശേരിയിലൂടെ ചീറിപ്പാഞ്ഞു പോകുന്ന പച്ചനിറത്തിലുള്ള എക്സ്പ്രസ്സ് ബസ്സിന്റെ സ്പീഡിൽ ആയിരുന്നു ഷൺമുഖേട്ടന്റെ മുടി വെട്ട്. വെട്ടുന്നതിനേക്കാൾ വേഗത്തിൽ മൂപ്പർ കത്രിക ചലിപ്പിച്ചു ശബ്ദമുണ്ടാക്കികൊണ്ടിരിക്കും . അത് കേട്ടാൽ നമ്മൾ വിചാരിക്കും മൂപ്പർ വെട്ടി തകർക്കുകയാണ് എന്ന്. മുടി കാര്യമായി വെട്ടിയില്ലെങ്കിലും ആ കത്രിക അങ്ങിനെ വേഗത്തിൽ ചലിപ്പിക്കുന്നതിൽ ആണ് ഷൺമുഖേട്ടന്റെ മിടുക്ക്
ഷൺമുഖേട്ടൻ സ്ഥാനക്കയറ്റം കിട്ടി ഗുരുവായൂർക്ക് പോയപ്പോൾ പകരം വന്ന ആളാണ് രാജൻ . പളനി എക്സ്പ്രസ്സ് ബസ്സിന് പകരം കുന്നംകുളത്തേക്ക് പോകുന്ന റാണി ബസ്സിന്റെ പോലെയായി പിന്നെ അവിടെ മുടിവെട്ട് . കത്രികയുടെ ചലനം അടൂർ ഗോപാലകൃഷ്‍ണന്റെ എലിപ്പത്തായത്തിലെ മ്യൂസിക് പോലെ ശോകമൂകമായി . അധികകാലം രാജൻ അവിടെ മുടി വെട്ടിയില്ല ..ആ മുടി വെട്ടു കട അടച്ചു പൂട്ടി ..പിന്നെ ആരും അത് നടത്താൻ മുന്നോട്ട് വന്നില്ല
മുടിവെട്ട് കടയുടെ അപ്പുറത്തു ചിത്രം തയ്യാറാക്കിയ ജയന്റെ അച്ഛൻ ബാലേട്ടൻ നടത്തുന്ന സ്റ്റേഷനറി, പപ്പടം കം കൂൾ ഡ്രിങ്ക്സ് കട . അവിടെ ഒരു ഓറഞ്ചു നിറത്തിൽ ഒരു ഐസ് പെട്ടി ഉണ്ടായിരുന്നു . അന്നത്തെ കുട്ടികളുടെ മനസ്സിൽ ഏറെ പതിഞ്ഞൊരു ചിത്രമായിരിക്കും ആ ഐസ് പെട്ടിയുടേത് . അതിൽ ഐസ് കട്ടകൾക്കിടയിൽ സോഡയും ജീരക സോഡയും നാരങ്ങാ വെള്ളവും എല്ലാം ബാലേട്ടൻ നിറച്ചു വെച്ചിരുന്നു.
അവിടുത്തെ ഏറ്റവും പ്രധാന ഐറ്റം ആയിരുന്നു സോഡാ സർബത്ത്. ഒരു ചെറിയ തട്ടിന്റെ അരികിൽ നിറയെ നന്നാരി സർബത്തുകുപ്പികൾ നിറച്ചു വെച്ച് അതിന്റെ ഓരോന്നിന്റെയും മേലെ ഒരു ചെറുനാരങ്ങാ വെച്ചിട്ടുണ്ടാകും. ഒരു ചെറിയ ട്രേയിൽ വെച്ച വെള്ളത്തിൽ മൂന്നോ നാലോ ഗ്ലാസുകളും .
നാരങ്ങാ സർബത്തു ഉണ്ടാക്കുന്നത് രസകരമായ ഒരു കാഴ്ചയാണ്
ട്രേയിലെ വെള്ളത്തിൽ ഗ്ലാസ് ഒന്ന് കഴുകി അതിലേക്ക് രണ്ടു സ്പൂൺ നന്നാരി സർബത്തു ഒഴിച്ച് അതിലേക്ക് പകുതി ചെറുനാരങ്ങാ പിഴിയും . പിന്നെ ഒരു സ്പൂൺ അതിൽ ഇട്ടു വെയ്ക്കും . എന്നിട്ടാണ് ഓറഞ്ചു പെട്ടി തുറന്നു തണുത്ത സോഡാ പൊട്ടിച്ച് അതിലേക്ക് ഒഴിക്കുന്നത്. ഒഴിക്കുന്നതിനോടൊപ്പം സ്പൂൺ വെച്ച് നന്നായി ഇളക്കും . നിറയെ പതഞ്ഞു ഗ്ലാസ് നിറയുന്നത് നോക്കി നിൽക്കുമ്പോൾ അത് കുടിക്കുമ്പോൾ ഉണ്ടാകാൻ പോകുന്ന രുചി ഓർത്തു മനസ്സിൽ ലഡ്ഡുകൾ പൊട്ടും .
നിറഞ്ഞ ഗ്ലാസ് ബാലേട്ടൻ ഒരു ചിരിയോടെ ഞങ്ങളുടെ നേരെ നീട്ടും. ആദ്യത്തെ കവിൾ കുടിക്കുമ്പോഴേക്കും തലയിലൂടെ എന്തോ ഒരു പെരുപ്പ് കയറി ഇറങ്ങി പോകുന്ന പോലെ തോന്നും. സോഡയുടെ ഗ്യാസും നാരങ്ങയും നന്നാരിയും ചേർന്ന് കവിളിനെ ഒന്ന് കോരിത്തരിപ്പിക്കും .
"എങ്ങിനെ ഉണ്ട്? ഞാൻ വീട്ടിൽ ഉണ്ടാക്കിയ സർബത്താ" ആകെ കോരിത്തരിച്ചു നിൽക്കുന്ന ഞങ്ങളോട് മൂപ്പർ ചോദിക്കും
തലകുലുക്കി ഞങ്ങൾ സമ്മതിക്കും . ശരിയായിരുന്നു . ആ സർബത്തിന് ഒരു പ്രത്യേക രുചിയായിരുന്നു..മറ്റൊരിടത്തും കിട്ടാത്ത രുചി
രണ്ടു കവിൾ കുടിച്ചു തീരുമ്പോൾ തരിപ്പ് എല്ലാം ഒന്ന് ഒതുങ്ങും . സോഡാക്കുപ്പിയിൽ ബാക്കി ഉള്ള സോഡാ നമ്മുടെ ഗ്ലാസ്സിലേക്ക് ബാലേട്ടൻ ഒഴിച്ച് തരും. അതോടെ ഗ്ലാസിലെ മധുരം അല്പം കുറയുമെങ്കിലും അന്നത്തെ കാലത്തു അതൊക്കെ ഞങ്ങൾക്ക് ധാരാളമായിരുന്നു
അന്നൊക്കെ തെങ്ങു കയറാൻ വരുന്നവർ തെങ്ങിന്റെ ഇളം കുലകൾ ഇടിയാതിരിക്കാൻ കയറുകൊണ്ട് കെട്ടി വെയ്ക്കും . അതിനു വേണ്ട പലതരം കയറുകൾ അന്ന് ബാലേട്ടന്റെ കടയിൽ കിട്ടുമായിരുന്നു. തെങ്ങുകയറ്റത്തിന്റെ ദിവസം രാവിലെ കയർ വാങ്ങാൻ ഒരു ഓട്ടമുണ്ട് ബാലേട്ടന്റെ കടയിലേക്ക്. ആ
ചിത്രത്തിൽ കയറുകൾ അടുക്കി വെച്ചിരിക്കുന്നത് സൂക്ഷിച്ചു നോക്കിയാൽ കാണാം.
പപ്പടം ഉണ്ടാക്കുന്ന ഒരു പുര അതിന്റെ പിന്നിൽ ഉണ്ടായിരുന്നു . അവിടെ നിന്നാണ് മറ്റുകടകളിലേക്ക് അന്നൊക്കെ പപ്പടം കൊണ്ട് പോയിരുന്നത്.
നാട്ടിൽ പോകുമ്പോൾ ബാലേട്ടനെ വല്ലപ്പോഴും വഴിയിൽ വെച്ച് കാണും. അച്ഛനെക്കുറിച്ച് ആണ് ബാലേട്ടൻ എപ്പോഴും കാണുമ്പോൾ പറയാറ്.. അവർ തമ്മിൽ നല്ല പരിചയം ആയിരുന്നിരിക്കണം
ആ കടകളുടെ മുകളിൽ ഒരു വലിയ ഹാൾ ഉണ്ടായിരുന്നു . ചിത്രത്തിൽ കാണാം . അത് നാട്ടിലെ സർഗ്ഗ പ്രതിഭകൾ നാടകം റിഹേഴ്സൽ ചെയ്യാനും ശബരിമലക്കാലത്തു കൂട്ടമായി താമസിക്കാനും ഒക്കെ ഉപയോഗിച്ചിരുന്നതായി കേട്ടിട്ടുണ്ട് . കുരുക്ഷേത്ര എന്ന പേരിൽ ഒരു നാടകസമിതി അവിടെ ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട് . ഒരിക്കൽ പോലും അതിന്റെ മുകളിൽ അന്ന് കയറി നോക്കാൻ കഴിഞ്ഞില്ല . ഇന്നാലോചിക്കുമ്പോൾ തോന്നുന്നു ഒന്ന് കയറി നോക്കാമായിരുന്നു എന്ന് .അന്നോർത്തില്ല ഈ കെട്ടിടം കുറച്ചു വര്ഷങ്ങള്ക്കഴിഞ്ഞാൽ പൊളിച്ചു പോകുമെന്ന് , ഓർമകളിൽ മാത്രമാകുമെന്ന്
ഒരു പാട് ചെറിയ ചെറിയ കാര്യങ്ങൾ ജയന്റെ ശ്രദ്ധ പതിഞ്ഞിട്ടുണ്ട് . അന്നത്തെ പോസ്റ്റ്ബോക്സ് , ദാമോദരേട്ടന്റെ കടയിലെയും ഗംഗാധരേട്ടന്റെ കടയിലെയും ഉപ്പിട്ട് വെക്കുന്ന പാത്തികൾ വരെ അതിൽ കാണാം . അന്നത്തെ ടാർ ചെയ്യാത്ത പൂഴി നിറഞ്ഞ വഴിയിലൂടെ വേനൽക്കാലത്തു എത്ര കഷ്ടപ്പെട്ടാണ് ഞങ്ങൾ സൈക്കിളിൽ പോയിരുന്നത് . ആഴ്‌ചയിൽ ഒരിക്കൽ കടകളിലേക്ക് സാധനങ്ങൾ കൊണ്ട് വന്നിരുന്ന കാളവണ്ടി ..അങ്ങിനെ എത്രയെത്ര ജീവൻ തുടിക്കുന്ന ഓർമ്മകൾ , ബിംബങ്ങൾ
ഞങ്ങളുടെ കുട്ടിക്കാലത്ത് ഏറ്റവും സജീവമായ സ്ഥലമായിരുന്നു ആ പീടിക സെന്റർ. ഇന്ന് ഓൺലൈൻ സൗകര്യങ്ങളും യാത്ര സൗകര്യങ്ങളും കൂടിയതോടെ ഷോപ്പിംഗിനു അധികം ആരും വരാത്ത ഒരു സ്ഥലമായി മാറി അവിടം.
ഇന്ന് പഴയകടകൾ എല്ലാം പൊളിച്ചു പോയിരിക്കുന്നു . പകരം പുതിയ ബിൽഡിംഗ് വന്നു . ദാമോദരേട്ടൻ ചെറിയതോതിൽ ഇപ്പോഴും അവിടെ കട നടത്തുന്നുണ്ട് . കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ മൂപ്പരെ കണ്ടു സംസാരിച്ചു . വയ്യാതായിരിക്കുന്നു . ഉറക്കെ പത്രം വായിക്കാനും രാഷ്ട്രീയം പറയാനും പണ്ടത്തെപ്പോലെ അധികം ആരും അവിടെ വരുന്നില്ല.
ഗൾഫിൽ ആയിരുന്ന വൽസേട്ടൻ തിരിച്ചു വന്നു ഇപ്പോൾ വീണ്ടും ചായക്കട ആരംഭിച്ചിട്ടുണ്ട് . വടയും പഴംപൊരിയും ഒക്കെ ഉണ്ടാക്കുന്നുണ്ട് . പുതിയ കടയിൽ നിൽക്കുമ്പോൾ പഴയ കടയുടെയും അന്നവിടെ വന്നിരുന്നവരുടെ ചിരികളും ആരവങ്ങളും മൂപ്പരുടെ നെഞ്ചിൽ ഒരു നൊമ്പരമായി തുടിക്കുന്നുണ്ടാവും
അന്നും ഇന്നും മാറ്റമില്ലാതെ ഒരാൾ ആ പരിസരത്തു ഉണ്ട് .. ഹരിമോനേട്ടൻ . അവിടെ ചില്ലറ പണിയുമൊക്കെയായി കാലത്തിന്റെ സാക്ഷി പോലെ ഹരിമോനേട്ടൻ ഇന്നും അവിടെ ജീവിക്കുന്നു
കാലത്തെ പിന്നിലേക്ക് ചലിപ്പിക്കാൻ നമ്മുക്ക് കഴിഞ്ഞിരുന്നെങ്കിൽ ഈ ചിത്രങ്ങളിൽ നിന്ന് അന്നത്തെ കണ്ടാണശ്ശേരിക്കാർ കൈലിമുണ്ടും മടക്കിക്കുത്തി തലയിൽ ഒരു കെട്ടും കെട്ടി ചുണ്ടിൽ ഒരു ബീഡിയും കത്തിച്ചു വെച്ച് ഇറങ്ങി വന്നേനെ.. അവർ ഒരു ചായക്ക് പറഞ്ഞ് രാഷ്ട്രീയം പറയുകയും അവിടെ വരുന്നവരെ രസിപ്പിക്കുകയൂം ചെയ്തേനെ .അവരുടെ ചിരിയും സംസാരവും കൊണ്ട് പീടിക സെന്റർ പണ്ടത്തെ പുഷ്കലകാലത്തിലേക്ക് പ്രൗഢിയോടെ തിരിച്ചെത്തുകയും ചെയ്തേനെ
#SanthoshNarayanan