Thursday, December 23, 2021

കൊമരം ഭീം


ഹൈദരാബാദിലെ ഹുസ്സൈൻ സാഗറും ടാങ്ക് ബണ്ടും സന്ദർശിക്കുന്ന വേളയിൽ അവിടെ റോഡിന്റെ ഇരുവശത്തും സ്ഥാപിച്ചിട്ടുള്ള പ്രതിമകൾ ആരുടെയും കണ്ണിൽപെടും. മനോഹരമായ പുൽത്തകിടിയിൽ ഓരോ പ്രതിമയും അതിന്റ കൃത്യമായ വിവരണങ്ങളോടെയാണ് സ്ഥാപിച്ചിരിക്കുന്നത്..


അതിൽ പലപ്പോഴും എന്റെ ശ്രദ്ധ പതിഞ്ഞിട്ടുള്ള പ്രതിമയാണ് കൊമരം ഭീം എന്ന ഒരു ആദിവാസി നേതാവിന്റെ പ്രതിമ.. തെലുങ്കാന സമരത്തിനിടയ്ക്ക് മറ്റു പല പ്രതിമകളും നശിപ്പിക്കപ്പെട്ടപ്പോൾ കൊമരം ഭീമിന്റെ പ്രതിമയിൽ മാലയിട്ട് ആദരിക്കുകയാണ് സമരക്കാർ ചെയ്തത്.


അത് എന്ത് കൊണ്ടായിരിക്കും എന്ന ചോദ്യമാണ് കൊമരം ഭീമിനെക്കുറിച്ച് പഠിയ്ക്കാൻ ഇട വന്നത്


ഹൈദരാബാദ് നഗരം നിസാം ഭരണത്തിൽ അഭിവൃദ്ധിപ്പെട്ടെങ്കിലും ഉൾനാടുകളിലും ഗ്രാമപ്രദേശങ്ങളിലും ജനജീവിതം അക്കാലത്ത് ദുസ്സഹമായിരുന്നു. പ്രത്യേകിച്ചും കാടിനെയും കൃഷിയേയും ആശ്രയിച്ചു ജീവിക്കുന്ന ആദിവാസികളെ ആണ് റവന്യൂ ഉദ്യോഗസ്ഥരും വനപാലകരും ഏറെ ഉപദ്രവിച്ചിരുന്നത്... കൃഷി ചെയ്തു കിട്ടുന്ന വിളവ്‌ മുഴുവൻ നികുതിയായി ഇത്തരക്കാർ ആദിവാസികളിൽ നിന്ന് ഈടാക്കിയിരുന്നു


അത്തരത്തിൽ പീഡനം അനുഭവിച്ചിരുന്ന ഗോണ്ടി ആദിവാസി ഗോത്രത്തിൽ 1900 ഇൽ ആണ് കൊമരം ഭീം ജനിക്കുന്നത്. ചെറുപ്പം മുതൽ ഭീം കണ്ടത് ആദിവാസി ജീവിതത്തിൽ ഉദ്യോഗസ്ഥരുടെ ഇത്തരത്തിൽ ഉള്ള കടന്നു കയറ്റമാണ്


ഒരിക്കൽ നികുതിപ്പണം കൊടുക്കാൻ ഇല്ലാത്തതിന്റെ പേരിൽ ആദിവാസികൾ കൃഷി ചെയ്തുണ്ടാക്കിയതെല്ലാം ഉദ്യോഗസ്ഥർ കൊണ്ട് പോവുകയും അതിനെതിരെ സമരം ചെയ്‌ത ഭീമന്റെ അച്ഛൻ കൊലപ്പെടുകയും ചെയ്യുന്നു. അച്ഛന്റെ മരണം നേരിൽ കണ്ട ഭീം ഈ ദുരിതത്തിന് പരിഹാരം കാണും എന്ന് പ്രതിഞ്ജയെടുക്കുന്നു


പിന്നീട് ഭഗത് സിംഗിന്റെ പ്രവർത്തനങ്ങളിൽ നിന്ന് ആവേശം ഉൾക്കൊണ്ട് നിസാമിനും ജമീന്ദർമാർക്കും എതിരെഒരു ഗറില്ല മോഡൽ യുദ്ധത്തിന് ഭീം തുടക്കം കുറിക്കുന്നു.. അന്ന് ഭീം ഉയർത്തിയ മുദ്രാവാക്യമാണ് "ഭൂമി വെള്ളം കാട്".. തങ്ങൾക്കും ഇതിൽ അവകാശമുണ്ട് എന്നു ഉറക്കെ പറയാൻ ആദിവാസികൾക്ക് ധൈര്യം കൊടുത്തത് ഈ മുദ്രാവാക്യം ആയിരുന്നു.


നിസാം ഭരണത്തിന് എതിരെ ഒരു ഗറില്ല യുദ്ധം തന്നെ ഭീം പ്രഖ്യാപിച്ചു. അതിന്റെ ഭാഗമായി പലയിടത്തും ആക്രമണങ്ങൾ ഉണ്ടായി. ഏറ്റുമുട്ടലുകൾക്കിടയിൽ ഒരു ജമീന്ദാർന്കൊല്ലപ്പെടുകയും അതിന്റെ കുറ്റം ഭീമിൽ ചാർത്തപ്പെടുകയും ചെയ്തു. തുടർന്ന് ഒളിവിൽ പോയ ഭീം അസാമിൽ എത്തുകയും അവിടെ തൊഴിലാളികൾക്കിടയിൽ പ്രവർത്തനം തുടരുകയും ചെയ്തു .അവിടെ വെച്ചു പോലീസ് പിടിയിൽ അകപ്പെട്ട് ജയിലിൽ അടയ്ക്കപ്പെട്ട ഭീം പിന്നീട്‌ ജയിൽ ചാടി തൻറെ സ്വദേശമായ അസിഫാബാദിൽ എത്തുകയും ചെയ്തു


തുടർന്നാണ് അല്ലുരി സീതാരാമയ്യ എന്ന മറ്റൊരു നേതാവിനെ പരിചയപ്പെടുന്നതും നിസാം ഭരണത്തെ എതിർത്തുകൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ചേർന്ന് ഒരു വിശാല ഗറില്ല സഖ്യം ഉണ്ടാകുന്നതും.


നിസാം പലതരത്തിലുള്ള ഒത്തു തീർപ്പ് വ്യവസ്ഥകൾ വച്ചെങ്കിലും ഗറില്ല യുദ്ധം തുടരാൻ ആയിരുന്നു ഭീമന്റെ തീരുമാനം. 


അവസാനം കൂട്ടത്തിൽ ഒരാളുടെ ചതിയിൽപെട്ട് 1940 ഇൽ നിസാം പോലീസ് ഭീമിന്റെ കാട്ടിലുള്ള സങ്കേതം വളയുകയും ഭീമിനോട് കീഴടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു.. അതിന് തന്റെ അഭിമാനം സമ്മതിക്കുന്നില്ല എന്ന് പറഞ്ഞു ഭീമും കൂട്ടരും തങ്ങളുടെ കൈവശം ഉള്ള വാളും മഴുവും ഒക്കെയായി പോലീസിനെ നേരിട്ടു. പക്ഷെ നിറ തോക്കുമായി വന്ന പോലീസിനോട് ഏറെ നേരം പിടിച്ചു നിൽക്കാൻ ഭീമനും സംഘത്തിനും കഴിഞ്ഞില്ല..അവർ എല്ലാവരും അവിടെ രക്തസാക്ഷികൾ ആവുകയും ചെയ്തു


ഭീമിന്റെ പോരാട്ടവീര്യം ഉൾക്കൊണ്ടാണ് പിൽക്കാലത്ത്  നക്സലൈറ്റ് വിഭാഗങ്ങൾ തെലുങ്കാനയിലും പരിസരത്തും രൂപം കൊള്ളുന്നത്. പിൽക്കാലത്ത് പല രക്തരൂക്ഷമായ ആക്രമണങ്ങൾ ഇത്തരം നക്സൽ ഗ്രൂപ്പുകൾ നടത്തിയിരുന്നു. ഇന്നും അത്തരം ചെറിയ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിൽ ഇടയ്ക്കിടെ കൊല്ലപ്പെടുന്ന നക്സലൈറ്റ് പ്രവർത്തകരുടെ പേരുകൾ നോക്കിയാൽ അറിയാം അവരിൽ പലരും തെലുങ്ക് പാരമ്പര്യം ഉള്ളവരാണ്


1940 കളിൽ കൊല്ലപ്പെട്ട ഭീമന്റെ ചരിത്രം മറച്ചു പിടിക്കാൻ ആണ് നിസാമിന്റെ സർക്കാർ ശ്രമിച്ചത്. എങ്കിലും ആദിവാസികൾ ഭീമിന്റെ രക്തസാക്ഷിത്വത്തെ മറന്നില്ല..അധികാരവർഗ്ഗത്തിന് എതിരെ ഉള്ള സമരങ്ങളിൽ പോലും കൊമരം ഭീം ഒരു പ്രതീകമായി..പിന്നീട്‌ രൂപപ്പെട്ട തെലുങ്കാന സമരത്തിൽ ഭീമിന്റെ ആ പാരമ്പര്യം ആണ്  സമരക്കാർ പിന്തുടർന്നത്... അന്ന്‌ മുഴങ്ങിക്കേട്ടതും "ഭൂമി ജലം കാട്" എന്ന ഭീമന്റെ മുദ്രാവാക്യം തന്നെയായിരുന്നു


നിസാം മാറി ജനാധിപത്യ സർക്കാരുകൾ വന്നിട്ടും ഇന്നും ഗ്രാമീണ പ്രദേശങ്ങളിലും  ആദിവാസികളുടെ ജീവിതത്തിലും വലിയ പുരോഗതി ഒന്നും ഉണ്ടായിട്ടില്ല.. നക്സൽ പ്രവർത്തനങ്ങളിൽ ഇന്നും ചിലരൊക്കെ താൽപ്പര്യം കാണിക്കുന്നതും ഉത്തരം ചൂഷണങ്ങൾ നിർബാധം തുടരുന്നത് കൊണ്ടായിരിക്കും.. ഏതായാലും സർക്കാരുകളുടെ ശക്തമായ ഇടപെടലുകൾ മൂലം നക്‌സൽ പ്രസ്ഥാനങ്ങളുടെ സ്വാധീനവും പ്രവർത്തനവും ഇന്ന് ഏറെ ശോഷിച്ചു പോയിരിക്കുന്നു എന്നത് സത്യമാണ്.. ചുരുക്കം ചിലർ ഇന്നും ആ വിപ്ലവസ്വപ്നങ്ങൾ മനസ്സിലേറി കാടുകളിൽ നിന്ന് കാടുകളിലേക്ക് സഞ്ചാരം തുടരുന്നു


രാജമൗലി കൊമരം ഭീമിന്റെയും അല്ലൂരി സീതാരാമയ്യയുടെയും കഥ രൗദ്രം  രണം രുധിരം(RRR) എന്ന പേരിൽ സിനിമ ആക്കുന്നതോടെ വീണ്ടും ഒരിക്കൽ കൂടി കൊമരം ഭീം ചർച്ച ചെയ്യപ്പെടുകയാണ്..ഭീമിന്റെ രാഷ്ട്രീയം ചർച്ച ചെയ്യപ്പെടുകയാണ് അതോടൊപ്പം നിസാം ഭരണകാലം വിചാരണ ചെയ്യപ്പെടുകയും

No comments:

Post a Comment