Thursday, December 23, 2021

ലോ പോയന്റ്


"വക്കീലിനെ കണ്ട് കേസിന്റെ കാര്യം എന്തായി എന്ന് ചോദിക്കണം". കൂട്ടുകാരിൽ ഒരാൾ പറഞ്ഞു 


"ന്നാ നമുക്ക് പൂവാം. പ്രത്യേകിച്ച്  വേറെ പണിയൊന്നും ഇല്ലല്ലോ"  മൂന്ന് പേരും കൂടെ വക്കീലിന്റെ വീട്ടിൽ പോയി 


ഞങ്ങൾ ചെല്ലുമ്പോൾ വക്കീൽ തന്റെ മുറിയിൽ ഇരുന്നു കാര്യമായി എന്തോ എഴുതുകയാണ് 


"വക്കീൽ ഏതോ കേസിന്റെ തിരക്കിലാന്ന തോന്നണേ "  കൂട്ടുകാരൻ പറഞ്ഞു 


"എന്താ വക്കീലേ കാര്യായി എന്തോ ചിന്തയിൽ ആണല്ലോ?" 


"അതേടോ" വക്കീൽ എഴുത്തു നിർത്തി തല ഉയർത്തിപ്പറഞ്ഞു .. 


"രണ്ടു വട അവൻ കൂടുതൽ കയറ്റിയിട്ടുണ്ട്?"


"വടയോ?"


"അതേടോ, കോടതിയുടെ പടിക്കൽ ചായ വിൽക്കുന്ന ദാസൻ ല്ല്യേ അവൻതന്നെ"  വക്കീൽ താൻ നോക്കികൊണ്ടിരുന്ന പുസ്തകം എടുത്തു കാണിച്ചു  


"അപ്പൊ വക്കീൽ പറ്റു പുസ്തകം ആണ് ഇത്ര നേരമായി കൂലംകുഷമായി നോക്കികൊണ്ടിരുന്നത്"


"അതേ ,  ആറ്റിൽ കളഞ്ഞാലും അളന്ന് കളയണം എന്ന് അച്ഛൻ എപ്പോഴും പറയുമായിരുന്നു"


"അച്ഛൻ ഇപ്പോൾ?"


"അളന്ന് കളഞ്ഞു കളഞ്ഞു ഇപ്പോൾ ഒരു പരുവമായി. വീട്ടിൽ ചാരുകസേരയിൽ ഇരിപ്പുണ്ട്" 


"വക്കീലിനെ കോടതി പരിസരത്തു  കാണാറേ ഇല്ലെന്നാണല്ലോ ഇന്നാള് ആ വഴി പോയപ്പോൾ ദാസൻ പറഞ്ഞത്"


"അതിനു അവന് കേരളത്തിൽ എത്ര കോടതിയുണ്ട് എന്നറിയ്യോ? ഇന്ന് തൃശൂർ ആണെങ്കിൽ നാളെ എറണാംകുളം പിറ്റേന്ന് കോഴിക്കോട്. പറന്ന് നടന്നല്ലേ കേസുകൾ വാദിക്കുന്നത്"


"ആര്?"


"നല്ല വക്കീലന്മാർ"


"വന്ന കാര്യം പറഞ്ഞില്ല?"


"നമ്മുടെ കേസ്?"


"കേസ് വിധി ആയി. ഇനി താൻ നേരെ പോയി താമസിച്ചോ?"


"അല്ല അതിന് അവർ ഒഴിയേണ്ടേ?"


"അതിന് താൻ വല്ല ഗുണ്ടകളെയും കൊണ്ട് പോണം , അവരെ ഓടിച്ചു വിടണം"


"അപ്പൊ കോടതി വിധി? അതിന് ഒരു വിലയും ഇല്ലേ?"


"വിധിക്ക് വിലയൊക്കെയുണ്ട് .. പക്ഷെ അവർ അങ്ങിനെ ഇറങ്ങില്ല ..താൻ ഒന്ന് കളത്തിൽ ഇറങ്ങേണ്ടി വരും" 


"നമുക്ക് കോടതി വിധിയുമായി പോലീസിനെ കണ്ടാലോ?"


"അവർ തന്റെ കയ്യിൽ നിന്ന് കാശും വാങ്ങും മറ്റവൻ തന്റെ ഭൂമിയിൽ നിന്ന്  ഇറങ്ങൂല്യ" 


"അപ്പൊ വക്കീൽ വരില്ലേ?" 


"ഞാൻ നിർത്തി" 


"എന്ത്?" 


"ഇത്തരം ഒഴിപ്പിക്കൽ പരിപാടി. കഴിഞ്ഞ ആഴ്ച ഒന്നിന് പോയതാ? വീട്ടിലെ ചോറ് ഉണ്ണുന്ന പ്ലേറ്റുകൊണ്ടാ അവിടുത്തെ പെണ്ണുംപിള്ള എന്നെ എറിഞ്ഞത്. പിള്ളേരുടെ ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത്. അന്ന് ഓടിയ ഓട്ടത്തിന് കണക്കില്ല "


വക്കീൽ നെറ്റിയിലെ പ്ലേറ്റ് കൊണ്ട പാട് ഒന്ന് തലോടി 


"പിന്നെ ഒരു ഗുണമുണ്ട് , ഇപ്പൊ ടൗണിലെ കമ്പ്ലീറ്റ് ഊടുവഴിയും  എനിക്കറിയാം"


"സ്ഥിരാണല്ലേ?" 


വക്കീൽ ഒന്ന് ചിരിച്ചു 


"പിള്ളേരുടെ കാര്യം പറഞ്ഞപ്പോഴാ , വീട്ടിൽ ആരുമില്ലേ?"


"ഉണ്ട് , പക്ഷെ ചായ പ്രതീക്ഷിക്കേണ്ട. ചായ വെച്ച് വെച്ച് ഭാര്യ ഡിവോഴ്സ് ഫയൽ ചെയ്യും എന്ന അവസ്ഥയിൽ ആണ് "


"പോട്ടെ,  ഇവിടെ ഒരു പാത്രത്തിൽ കശുവണ്ടി വെക്കാറുണ്ടല്ലോ?"


"അത് മാന്യന്മാർക്ക് ഉള്ളതാണ്.  വരുമ്പോൾ ഒന്ന് രണ്ടെണ്ണം എടുക്കാൻ  .. അല്ലാതെ ഇവിടെ വന്നു പോകുമ്പോൾ  വീട്ടിലേക്ക് പൊതിഞ്ഞു കൊണ്ട് പോവാനുള്ളതല്ല. അരകിലോ കശുവണ്ടിക്ക് അറനൂറ് രൂപ കൊടുക്കണം "


'അപ്പൊ ചുരുക്കത്തിൽ ചായയും കശുവണ്ടിയും ഇല്ല"


"ഇല്ല" 


"കേസ് എങ്ങിനെ മുന്നോട്ട് പോവും?" 


"തന്റെ മിടുക്കു പോലെ" 


"പിന്നെ വെറുതെ അങ്ങോട്ട്  ചെന്ന് കയറിക്കൊടുക്കരുത് . ഇപ്പോൾ ചില പിള്ളേർ ഇറങ്ങിയിട്ടുണ്ട് . അവരോടു മുട്ടാൻ പോയാൽ  സിറിഞ്ചു പോലെ കത്തിയുണ്ട്  അവരുടെ കയ്യിൽ. സൈഡിലൂടെ കുത്തിക്കയറ്റി ഒരു വശം മുഴുവൻ അങ്ങ് പൊളിച്ചു കളയും" 


"വക്കീലിന് എങ്ങിനെ അറിയാം?"


"ഇന്നാള് ഒരുത്തൻ കാറിന്റെ മുന്നിൽ കിടന്ന് ബൈക്ക് കൊണ്ട് ഡാൻസ് കളിക്കുന്നു. ഒറ്റച്ചക്രത്തിൽ പോകുന്നു വളയ്ക്കുന്നു, തിരിക്കുന്നു, സെൽഫി എടുക്കുന്നൂ"


"സഹികെട്ടപ്പോൾ അവനെ ഓവർ ടേക്ക് ചെയ്തു കാർ അവന്റെ ബൈക്കിനെ ലോക്ക് ചെയ്തു നിർത്തി"


"കാറിൽ നിന്ന് ഇറങ്ങേണ്ടി വന്നില്ല. ചെക്കൻ അപ്പോഴേക്കും കത്തി എടുത്തു. അത് കൊണ്ട് ശ്രദ്ധിക്കണം. കാലം അത്ര നല്ലതല്ല " 


"ദാ ..ഇത് പോലത്തെ കത്തിയാണ്"  മേശയുടെ വലിപ്പിൽ നിന്ന് ടിഷ്യു പേപ്പറിൽ പൊതിഞ്ഞ മൂന്ന് കത്തി എടുത്തു. ഞങ്ങൾക്ക് ഓരോരുത്തർക്കും മൂർച്ച നോക്കാൻ തന്നു 


"സംഗതി കൊള്ളാം. ഇതെങ്ങിനെ വക്കീലിന്റെ മേശയിൽ?" 


"ഒരു ചെറിയ പണി ഉണ്ടായിരുന്നു. പിള്ളേർ കൊണ്ട് പോയി തിരിച്ചു കൊണ്ട് വന്നു വെച്ചതാണ് . തൊണ്ടിയോടെ അവരെ  പോലീസ് പൊക്കരുതല്ലോ"


"അപ്പൊ തൊണ്ടിയില്ലാതെ അവരെ പോലീസ് പൊക്കി?"


 "അത് പിന്നെ പൊക്കാതിരിക്കോ?"


"അപ്പൊ മിക്കവാറും വക്കീലിനെ അന്വേഷിച്ചു പോലീസ് വരും"


"വന്നാലും മേശയൊന്നും തപ്പില്ല"


" തപ്പിയാൽ?"


" അവർ വിവരം അറിയും. പിന്നെ  കുഴപ്പമില്ല, അതിലെ  ഫിംഗർപ്രിന്റ് ഇപ്പോൾ നിങ്ങളുടെ ആണല്ലോ "


"കൊള്ളാം ..നന്നായിട്ടുണ്ട്"  ഞങ്ങൾ പോകാൻ എഴുന്നറ്റു 


"അല്ല പോവാണോ , നമുക്ക് കുറച്ചുനേരം മിണ്ടിയും പറഞ്ഞും ഇരിക്കാം" 


"വേണ്ട തിരക്കുണ്ട്"


"എന്റെ ഫീസ്?"


"അത് പതിവ് പോലെ പറ്റുബുക്കിൽ തന്നെ"


"സ്ഥലം ഒഴിപ്പിച്ച ശേഷം ഇങ്ങോട്ട് വരണം ..നമുക്കൊന്ന് കൂടാം" 


"ആയിക്കോട്ടെ"  


ഞങ്ങൾ മണ്ടിപ്പാഞ്ഞു


#SanthoshNarayanan

No comments:

Post a Comment