Thursday, December 23, 2021

മായാത്ത കാൽപ്പാടുകൾ

വടുതല സ്കൂളിൽ രണ്ടാം ക്ലാസ്സിലോ മൂന്നാം ക്ലാസ്സിലോ പഠിക്കുമ്പോൾ ആണ് ഒരു ദിവസം ക്ലാസ് ടീച്ചർ എന്നെ ഓഫീസ് മുറിയിലേക്ക് വിളിക്കുന്നു എന്ന് പറഞ്ഞത്.. ചെന്നു നോക്കുമ്പോൾ സ്കൂളിന്റെ പടിയ്ക്കൽ ഒരു കാർ  നിൽക്കുന്നു.. അതിന്റെ മുകളിൽ ഒന്നോ രണ്ടു വലിയ പെട്ടികൾ കെട്ടി വെച്ചിട്ടുണ്ട്.. പിന്നെയാണ് സ്‌കൂളിന്റെ മുറ്റത്തിന്റെ ഒരു വശത്ത് നിൽക്കുന്ന പാന്റ് ഇട്ട ആളെ കാണുന്നത്.. ബപ്പൻ ഗൾഫിൽ നിന്ന് വന്നിരിക്ക്യാണ്..എയർപോർട്ടിൽ നിന്ന് നേരിട്ട് സ്‌കൂളിലേക്കാണ് വന്നിരിക്കുന്നത്.. 


അന്ന് മനസ്സിൽ അനുഭവിച്ച സന്തോഷം.. കുട്ടികൾ ഒക്കെ അസൂയയോടെ നോക്കി നിൽക്കുമ്പോൾ ഞാനും പ്രീതിയും ബാഗുമെടുത്ത് ആന്റിയോടും ഒപ്പം ആ കാറിൽ കയറി വീട്ടിലേക്ക് വന്നു


വീട്ടിൽ വരുമ്പോൾ മുറ്റം നിറയെ ആൾക്കാർ..രാഘവേട്ടനും കുമാരേട്ടനും പെട്ടികൾ ഇറക്കാൻ സഹായിക്കുന്നു.. കോട്ടേപറമ്പിൽ വാസ്വേട്ടൻ, കുട്ടപ്പേട്ടൻ തുടങ്ങി എല്ലാവരും ഉണ്ട്


അന്നൊക്കെ ഒരാൾ ഗൾഫിൽ നിന്ന് വരുന്നു എന്നറിഞ്ഞാൽ നാടറിയും


ബപ്പൻ എല്ലാവർക്കും ഓരോ റോത്തമാൻസ് സിഗരറ്റു കൊടുത്ത് മൂപ്പരും ഒരെണ്ണം വലിച്ച് പണ്ടത്തെ തറവാട്ടിലെ നീണ്ട ഉമ്മറത്ത് ഇരുന്ന് നാട്ടുവർത്തമാനം തുടങ്ങി


അതാണ്എന്റെ മനസ്സിലെ ബപ്പനെപറ്റിയുള്ള ഏറ്റവും ആദ്യത്തെ തെളിഞ്ഞ ഓർമ്മ


അച്ഛനെപ്പോലെ ആയിരുന്നില്ല ബപ്പൻ. തികച്ചും ഒരു ഫാമിലി മാൻ ആയിരുന്നു ബപ്പൻ.


വൈകുന്നേരങ്ങളിൽ നടക്കാൻ പോകുമ്പോൾ ഞങ്ങൾ കുട്ടികളെ കൂടെ കൂട്ടും.. കല്ലുത്തിപ്പാറ ആദ്യമായി കാണുന്നത് ബപ്പന്റെ കൂടെ പോയിട്ടാണ്. പിന്നെ അവിടന്ന് ഇറങ്ങി കാണിയത്ത് ചന്ദ്രാംഗദേട്ടന്റെ വീട്ടിൽ പോകും..അദ്ദേഹത്തിന്റെ അനുജൻ സുരേന്ദ്രേട്ടൻ ബപ്പന്റെ അടുത്ത സുഹൃത്തായിരുന്നു.


ചില ദിവസങ്ങളിൽ നടപ്പ് മുനിമട വഴി മറ്റത്തേക്ക് ആയിരിക്കും.. മുനിമടയും കൊടക്കല്ലും ഒക്കെ ആദ്യം കാണുന്നതിന്റെ ആവേശത്തേക്കാൾ ഏറെ അങ്ങിനെ ഒരാൾ നമ്മളെ ഇതൊക്കെ കാണിക്കാൻ ഉണ്ടല്ലോ എന്ന അഭിമാനം ആയിരുന്നു അക്കാലത്ത് കൂടുതൽ.


ഞങ്ങൾ വീട്ടിലെ കുട്ടികൾ മാത്രമല്ല ചില ദിവസങ്ങളിൽ അടുത്ത വീട്ടിലെ കുട്ടികളായ കുട്ടനും ഷാജിയും ശോഭേച്ചിയും ഒക്കെ ഉണ്ടാവും അത്തരം ചെറിയ ചെറിയ യാത്രകളിൽ.


ചിലപ്പോൾ യാത്ര അവസാനിക്കുന്നത് മറ്റം സിനിമാ തീയേറ്ററിൽ ആവും..എന്റെ ഓർമയിൽ ആദ്യമായി അവിടെ നിന്ന് കണ്ട സിനിമ മനുഷ്യമൃഗം ആണ്..സിനിമയിലെ സ്റ്റണ്ട് രംഗങ്ങൾ വരുമ്പോൾ സ്ക്രീനിലേക്ക് നോക്കാതെ പുറം തിരിഞ്ഞിരുന്ന എന്നെ ബപ്പനും ആന്റിയും  സ്ക്രീനിലേക്ക് നോക്കാൻ പറഞ്ഞതൊക്കെ ഇന്നും ഓര്മവരുന്നു


സിനിമ ബപ്പന് വലിയ ഇഷ്ടമായിരുന്നു.. പണ്ട് അവർ കുറച്ചു പേർ ചേർന്ന് മറ്റത്തിൽ പണ്ടൊരു ടാക്കിസ് നടത്തിയിരുന്നു.. അന്ന് അവിടുത്തെ കണക്കും കാര്യങ്ങളും ഒക്കെ നോക്കി രാത്രിയിൽ ആയിരുന്നു മൂപ്പർ വീട്ടിൽ എത്താറ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.. പിന്നെ ആ തീയേറ്റർ കത്തിപ്പോയി..തുടർന്ന് പിന്നീട്‌ അത് അവർ പുനരാരംഭിച്ചില്ല..ഗൾഫിൽ പോകുന്നതിന് മുൻപ് ഉള്ള ആ സുന്ദര കാലം ഓർക്കാനെന്നവണ്ണം ഓരോ തവണ ഗൾഫിൽ നിന്ന് വരുമ്പോഴും മൂപ്പർ ഞങ്ങളെയൊക്കെ സിനിമയ്ക്ക് കൊണ്ട് പോകുമായിരുന്നു


ഗൾഫിൽ നിന്ന് വന്ന് തിരിച്ചു പോകുന്ന വരെ ഞങ്ങൾ കുട്ടികൾക്ക് കുശാലാണ്..അമ്മായിമാരുടെ വീട്ടിലേക്ക് ഉള്ള യാത്രയിലും ആന്റിയുടെ വീടായ പഴഞ്ഞിയിലേക്കിയുള്ള യാത്രയിലും  ബോബനും മോളിയിലെ പട്ടികുട്ടി പോലെ എല്ലാ ഫ്രെയിമിലും ഞങ്ങൾ ഉണ്ടാവും


ബപ്പൻ ഗൾഫിലേക്ക് തിരിച്ചു പോകാൻ ദിവസം വീണ്ടും ആൾക്കാരെക്കൊണ്ട് മുറ്റം നിറയും.. വരവേൽക്കാൻ വന്നവർ യാത്രയാക്കാനും എത്തിയിട്ടുണ്ടാവും


ആദ്യമായി ഞാൻ കൊച്ചി കാണുന്നത് ബപ്പനെ നാവിക സേന എയർ പോർട്ടിൽ വിമാനം കയറ്റാൻ പോയപ്പോഴാണ്..അന്ന് കണ്ട വഞ്ചികളും ബോട്ടുകളും നിറഞ്ഞ കൊച്ചി കായലിന്റെ ചിത്രം എത്രയോ കാലം ഞാൻ മനസ്സിൽ കൊണ്ടു നടന്നു.


അന്നൊക്കെ വിമാനം ഏറെ അകലത്തല്ലാതെ കാണാം..വിമാനത്തിന്റെ പടികൾ കയറി തിരിഞ്ഞു നിന്ന് കൈകൾ വീശുന്ന ബപ്പനെ അച്ഛൻ കാണിച്ചു തന്നത് ഇന്നും ഓർമയുണ്ട്


ആ തവണപോയി തിരിച്ചു വന്ന ശേഷം ബപ്പൻ പിന്നെ ഗൾഫിലേക്ക് തിരികെ പോയില്ല..ഇനിയുള്ള കാലം നാട്ടിൽ.. മൂപ്പർ പറഞ്ഞു


പിന്നെയാണ് ഞങ്ങളുടെ വീട് ഒരു ഉത്സവ പറമ്പ് പോലെ ആയത്.. ബപ്പൻ ജോൺ മക്കെൻറോയെ പ്പോലെ വെളുത്ത ഷോർട്ട്സ് ഒക്കെ ഇട്ട് പറമ്പിൽ ഒരു ബാഡ്മിന്റൺ കോർട്ട് ഒക്കെ തയ്യാറാക്കി മൂപ്പരുടെ കൂട്ടുകാരായ ഭരതേട്ടനും ശശിയേട്ടനും  ഒക്കെ ചേർന്നു വൈകുന്നേരങ്ങളിൽ സ്‌ഥിരമായി ബാഡ്മിന്റൺ കളി തുടങ്ങി...ഞങ്ങൾ ഒക്കെ ആദ്യമായി കാണുകയായിരുന്നു ബാഡ്മിന്റൺ എന്ന കളി


അത് വരെ ഞങ്ങൾ കണ്ട് ശീലിച്ച അച്ഛന്റെ ജീവിതരീതിയിൽ നിന്ന് തികച്ചും വ്യത്യസ്തനായിരുന്നു ബപ്പൻ. ജീവിതം എങ്ങിനെ സന്തോഷപ്രദമാക്കാം എന്ന് ബപ്പന് അറിയാമായിരുന്നു.. 


അച്ഛനെപ്പോലെ പകൽ മുഴുവൻ അലഞ്ഞു നടന്നു രാത്രി വൈകി വീട്ടിൽ വരുന്ന സ്വഭാവത്തിൽ നിന്ന്  മാറി കൃത്യ സമയത്ത് ഉണരുകയും ഭക്ഷണം കഴിക്കുകയും വിനോദങ്ങളിൽ ഏർപ്പെടുകയും ഫാമിലിക്ക് വേണ്ടി ജീവിക്കുകയും ചെയ്ത ബപ്പനെ ആയിരുന്നു ഞങ്ങൾക്ക് ഏറെ ഇഷ്ടം


ഞങ്ങൾ കുട്ടികൾക്ക് നല്ല ഡ്രെസും ഭക്ഷണവും ഒക്കെ വാങ്ങി തന്നത് ബപ്പനാണ്.. അന്നൊക്കെ ഓണത്തിനും വിഷുവിനും  സിനിമയ്ക്ക് മൂപ്പർ എല്ലാവരെയും കൊണ്ട് പോകും. ഗുരുവായൂർ ജയശ്രീ തീയേറ്റർ ഉത്ഘാടനചെയ്ത ദിവസം ഏപ്രിൽ 18 എന്ന സിനിമയ്ക്ക് കൊണ്ട് പോയതോക്കെ  ഇന്നും ഓർമയിൽ ഉണ്ട്


പിന്നെ ഓണക്കാലത്ത് കാർ വിളിച്ച് കടപ്പുറത്തേക്ക് ഒരു യാത്ര..അങ്ങിനെ എത്രയെത്ര മറക്കാൻ കഴിയാത്ത ദിവസങ്ങൾ


 സർവകലാശാല സിനിമയിൽ മോഹൻലാൽ ചെയ്‌തത്‌ പോലെ വീടിന്റെ വടക്കു വശത്തുള്ള തൈവയ്പിൽ മൂപ്പർ ചെറിയൊരു ആശ്രമം പോലെ ഓല കൊണ്ട് കെട്ടി അതിൽ വരുന്നവർക്ക് ഇരിക്കാൻ കല്ലുകൾ ഒക്കെ വെച്ചു..ഞങ്ങൾ അതിനെ പർണ്ണശാല എന്നു വിളിച്ചു


ചില ഒഴിവു ദിവസങ്ങളിൽ രാമേട്ടൻ ചെത്തിയ കള്ള് അവിടെ കൊണ്ട് വന്ന് വെക്കും പിന്നെ നല്ല മത്തി വാങ്ങി കനലിൽ അവിടെ ചുടും(ഇന്നല്ലേ ബാർബിക്യു എന്ന പേരൊക്കെ വന്നത്).. ഞങ്ങൾ കുട്ടികൾക്ക് ഓരോ മത്തി.. മുതിർന്നവർക്ക് ഒരു സിപ് കള്ളും മത്തിയും


അങ്ങിനെ എത്ര മനോഹരമായ ദിവസങ്ങൾ


വർഷങ്ങൾ എത്ര വേഗമാണ് കടന്നു പോയത്‌.. ഞങ്ങൾ കുട്ടികൾ പഠിച്ചു ജോലിക്കാർ ആയി കല്യാണം കഴിച്ചു.ഞങ്ങൾക്ക് കുട്ടികളായി.

ഇതിനെല്ലാം സാക്ഷിയായി ബപ്പൻ അവിടെ ഉണ്ടായിരുന്നു.. ദുഖങ്ങളിലും സന്തോഷങ്ങളിലും പങ്ക് ചേർന്നുകൊണ്ട് 


ജോലി കിട്ടി പിന്നെ വല്ലപ്പോഴും വരുമ്പോൾ ആയി ഞങ്ങളുടെ കൂടിക്കാഴ്ച.. പലപ്പോഴും പഴയ കാര്യങ്ങൾ അറിയാൻ ഞാൻ ബപ്പനോട് ആണ് ചോദിക്കുക.. അച്ഛന് പലപ്പോഴും കൃത്യമായി ഓർമിച്ച് പറയാൻ കഴിയാറില്ല(അച്ഛന്റെ ഓർമ്മശക്തി പണ്ടേ പ്രസിദ്ധമാണല്ലോ)


പണ്ട്   ശങ്കരംകുളം വരെ മാത്രം ഉണ്ടായിരുന്ന റോഡ് , നമ്പഴിക്കാട് എസ് ഐ യുടെ പടി വരെ നീട്ടാൻ ഉള്ള ശ്രമങ്ങൾ മൂപ്പരും എസ് ഐ കൊച്ചുമാത്തുവുമായി നടത്തിയതും ഞങ്ങളുടെ പാടത്തിന്റെ നടുവിലൂടെ അതിനു സ്ഥലം കൊടുക്കാൻ അച്ഛച്ഛനെകൊണ്ട് സമ്മതിപ്പിച്ചതും ഒക്കെ ഇടയ്‌ക്ക് മൂപ്പർ പറയാറുണ്ട്


അന്ന് 18 പേർ ചേർന്ന് സിനിമാ തീയേറ്റർ നടത്തിയത്.. ജനു പാപ്പാൻ ലാഞ്ചിൽ ഗൾഫിൽ പോയത്.. വീട്ടിൽ ഒരു കാർ ഉണ്ടായിരുന്നു എന്നും അതൊടിച്ചിരുന്നത് കുസുമുട്ടിപ്പാപ്പൻ ആണെന്നും ഉള്ള എത്രയോ കഥകൾ 


കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ എന്റെ പുസ്തകത്തിന്റെ ആദ്യകോപ്പി ഞാൻ ബപ്പന് കൊടുത്തു .അതിൽ ഒരു അധ്യായത്തിൽ മൂപ്പർ കൊണ്ടു വന്നു വെച്ച പഫ്‌സ് ഞാൻ എടുത്തു കഴിച്ചപ്പോൾ മൂപ്പർ എന്റെ ചെവിക്ക് പിടിച്ച കാര്യം എഴുതിയിരുന്നു.. ബപ്പന് അത് ഒരു വിഷമമാകുമോ എന്ന് ഞാൻ കരുതിയിരുന്നു..അത് പറയാതെ ആ അധ്യായം പൂർത്തിയാക്കാനും സാധിക്കില്ലയിരുന്നു....പക്ഷെ അതൊന്നും ബപ്പൻ ഒരു പരാതിയായി പറഞ്ഞില്ല...മറിച്ച് ഞാൻ ഒരു പുസ്തകം എഴുതിയതിൽ മൂപ്പർ ഒരു പാട് സന്തോഷിക്കുകയാണ് ഉണ്ടായത്.. വീട്ടിൽ വരുന്നവരോടും പോകുന്നവരോടും അതേ പറ്റി ബപ്പൻ വളരെ അഭിമാനത്തോടെ പറഞ്ഞു


പുസ്തക പ്രകാശനത്തിന്റെ അന്ന് ഞാൻ കാൽക്കൽ തൊട്ട് അനുഗ്രഹം തേടിയപ്പോൾ ബപ്പൻ പറഞ്ഞു "അവിടെ മറുപടി പ്രസംഗം പറയേണ്ടി വരും.. പറയുമ്പോൾ തിരക്ക് പിടിച്ച് പറയരുത്.. പതിയെ പതിയെ പറഞ്ഞാൽ മതി" 


സദസ്സിൽ മറുപടി പ്രസംഗം പറയുമ്പോൾ ഞാൻ ബപ്പന്റെ വാക്കാണ് ഓർത്തത്..പലതും പറയുമ്പോൾ കൈ വിട്ട് പോകുന്നു എന്ന് തോന്നുമ്പോൾ ഞാൻ ഒന്ന് നിർത്തും.. 


ഇതൊക്കെ പറഞ്ഞു തരാൻ ഇനി ആരാണ് ഉള്ളത്?


ഒരാഗ്രഹം ബപ്പൻ അന്ന് പറഞ്ഞു. പുസ്തകത്തിന്റെ ഒരു കോപ്പി മൂപ്പരുടെ സുഹൃത്തായ കാണിയത്ത് സുരേന്ദ്രേട്ടന് കൊടുക്കണം എന്ന്..  അത് കൊണ്ട് പോയി കൊടുത്തശേഷമാണ് ഞാൻ പുസ്തകപ്രകാശന വേദിയിലേക്ക് പോയത്.. ഒരു പക്ഷേ മൂപ്പർക്ക്  ഞാൻ പുസ്തകം എഴുതി എന്നതിൽ ഒരു പാട് സന്തോഷവും അഭിമാനവും തോന്നിയിരിക്കാം..അത് ആരെയെങ്കിലും അറിയിക്കണം എന്നും തോന്നിയിരിക്കാം


ചിലപ്പോൾ ക്യാമറയിലൂടെ ചിലരെ നോക്കുമ്പോൾ എന്റെ മനസ്സിൽ തോന്നാറുണ്ട് ഇനി ഈ ആളെ ചിലപ്പോൾ നേരിൽ കാണില്ല എന്ന്..ബപ്പന്റെ കാര്യത്തിലും അത് സംഭവിച്ചു..ആ തവണ അവിടെ പോയി യാത്ര പറഞ്ഞു പോരുമ്പോൾ മൂപ്പർ പതിവില്ലാതെ കരഞ്ഞു.. എന്റെ കണ്ണുകൾ നിറയുന്നത് മറച്ചു വെച്ച് ഞാൻ യാത്ര പറഞ്ഞിറങ്ങി


വന്ന് ഒരാഴ്ച കഴിയും മുൻപേ ബപ്പന്റെ മരണവാർത്ത എന്നെ തേടി വന്നു


പിറ്റേന്ന് തിരികെയെത്തി ബപ്പനെ കണ്ടു.. ഫ്രീസറിൽ സുസ്മേര വദനനായി ബപ്പൻ കിടക്കുന്നു..മരിക്കുമ്പോൾ ധരിപ്പിക്കാൻ വേണ്ടി മൂപ്പർ തന്നെ നേരത്തെ തയ്യാറാക്കി വെച്ചിരുന്ന മുണ്ടും ഷർട്ടുമാണ് അവസാനത്തെ യാത്രയിൽ ബപ്പനെ ധരിപ്പിച്ചിരുന്നത്


ഒരു ജീവിതം മുഴുവൻ  മനസ്സ്‌ കൊണ്ട് ചെറുപ്പക്കാരനായി ജീവിച്ച ബപ്പൻ ഞങ്ങളുടെ മനസ്സിൽ ചെറുപ്പക്കാരനായി തന്നെ മരിച്ചു..


മരണം വരെ എല്ലാവരോടും സംസാരിച്ച് ഞാൻ പോവാണ് എന്ന് യാത്രയും പറഞ്ഞ്  മറ്റോരു ലോകത്തേക്ക്  പോകാൻ എത്ര പേർക്ക് സാധിക്കും?


ജീവിച്ചിരുന്നപ്പോൾ മരിച്ചു പോയ സ്വന്തം അച്ഛനും അമ്മയ്ക്കും വേണ്ടി എല്ലാ വർഷവും ബലിയിട്ടിരുന്ന ബപ്പന് ചേട്ടൻ വച്ച ബലി ഒരു ദിവസം പോലും മുടങ്ങാതെ കാക്കകൾ എടുത്തു കൊണ്ട് പോയി... നല്ല കർമ്മങ്ങളുടെ ഫലങ്ങൾ എന്ന ബപ്പന്റെ വിശ്വാസം.


ഇന്നിവിടെ ഇരിക്കുമ്പോഴും ബപ്പൻ മരിച്ചു പോയി എന്ന് എനിക്ക് ഉൾകൊള്ളാൻ പറ്റുന്നില്ല.."കസ്തൂരി മണക്കുന്നല്ലോ കാറ്റേ..നീ വരുമ്പോൾ" എന്ന പാട്ടും പാടി മൂപ്പർ അവിടെയോക്കെത്തന്നെ ഉണ്ട് എന്ന് ഞാൻ എന്റെ മനസ്സിനെ ഇപ്പോഴും വിശ്വസിപ്പിച്ചുകൊണ്ടേയിരിക്കുന്നു

No comments:

Post a Comment