നാലോ അഞ്ചോ ദിവസം നീണ്ടു നിൽക്കുന്ന ഹൈദരാബാദ് യാത്ര. ഗോൽകൊണ്ടയും, ചാർമിനാറും, നിസാം ഭരണത്തിന്റെ ശേഷിപ്പുകളും, രാമോജി ഫിലിം സിറ്റിയും കണ്ടു കഴിയുമ്പോഴേക്കും യാത്രയുടെ ക്ഷീണം എല്ലാവരിലും നിഴലിച്ചു തുടങ്ങും. അവസാന ദിവസം അധികം യാത്ര ചെയ്യാതെ നന്നായി ഒന്ന് റീലാക്സ് ചെയ്യാനാണ് ആൾക്കാർ ആഗ്രഹിക്കുക. ആ യാത്ര മനോഹരമായ ഒരു സായാഹ്നത്തോടെ അവസാനിപ്പിക്കാൻ ഹുസ്സൈൻ സാഗറും നെക്ലേസ് റോഡും പോലെ മറ്റൊരു സ്ഥലം ഹൈദരാബാദിൽ വേറെയില്ല ഹുസ്സൈൻ സാഗർ തടാകത്തിൽ നിന്ന് വരുന്ന മന്ദമാരുതന്റെ തലോടലേറ്റ് അതിനു ചുറ്റും മനോഹരമായി കെട്ടിയൊരുക്കിയ നടപ്പാതയിലൂടെ ഒരു വൈകുന്നേരം മറ്റു ചിന്തകൾ ഒന്നും ഇല്ലാതെ നടക്കാൻ സാധിക്കുക എന്നത് ഹൈദരാബാദ് നിവാസികളെ സംബന്ധിച്ചും ഇവിടെ വരുന്ന ടൂറിസ്റ്റുകളെ സംബന്ധിച്ചും ജീവിതത്തിൽ കിട്ടാവുന്ന കുറച്ചു നല്ല നിമിഷങ്ങളിൽ ചിലതാണ് ഒരു കരയിൽ ഹൈദരാബാദിനേയും മറുകരയിൽ സെക്കൻന്ദരാബാദിനെയും സ്പർശിച്ചു കിടക്കുന്ന ഹുസൈൻ സാഗർ തടാകത്തെ ചുറ്റി ഒരു നെക്ലേസ് പോലെ കിടക്കുന്നതു കൊണ്ടാണ് ആ റോഡിനു നെക്ലേസ് റോഡ് എന്ന പേര് വരുന്നത്. 1946 ഇൽ നിസാം ഭരണകാലത്തിന്റെ അവസാന നാളുകളിൽ ആണ് നെക്ലേസ് റോഡ് നിലവിൽ വരുന്നത്. എന്നാൽ ഹുസ്സൈൻ സാഗർ എന്ന മനുഷ്യ നിർമിത തടാകം അതിനേക്കാൾ എത്രയോ വര്ഷം മുൻപ് രൂപം കൊണ്ടതാണ് ഹുസ്സൈൻ സാഗർ നിർമ്മിക്കപ്പെടുന്നത് ഏതാണ്ട് അഞ്ഞൂറ് വർഷങ്ങൾക്ക് മുൻപ് ഖുതബ് ഷാ ഭരണകാലത്താണ്. 1593 ഇൽ ഇബ്രാഹിം ഖുലി ഖുതബ് ഷായുടെ കാലത്താണ് പുതിയ തലസ്ഥാനമായ ഹൈദരാബാദിന്റെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നഗരത്തിന്റെ മധ്യത്തിൽ മുസി നദിയുടെ കൈവഴിയോട് ചേർന്ന് ഈ തടാകം നിര്മിക്കുന്നത് . അതിന് നേതൃത്വം കൊടുത്തത് ഹുസൈൻ ഷാ വാലി എന്ന നഗര ശില്പി ആയിരുന്നു. അദ്ദേഹത്തിനോടുള്ള ബഹുമാനാർത്ഥമാണ് ഹുസ്സൈൻ സാഗർ എന്ന പേര് ആ തടാകത്തിനു വരുന്നത്. ഹുസ്സൈൻ സാഗറിന് ശേഷം വളരെ വര്ഷങ്ങൾ കഴിഞ്ഞാണ് ഒസ്മാൻ സാഗർ ഹിമായത്ത് സാഗർ തുടങ്ങിയ പദ്ധതികൾ വരുന്നതും നഗരത്തിന്റെ ജലക്ഷാമം ഏറെക്കുറെ പൂർണമായി പരിഹരിക്കപ്പെടുന്നതും. ഹുസ്സൈൻ സാഗർ ആദ്യം വെറും ഒരു തടാകം മാത്രമായിരുന്നു എങ്കിലും പിന്നീട് വെള്ളത്തിന്റെ ഒഴുക്ക് ക്രമീകരിക്കാൻ ഒരു ഡാം (ബണ്ട് ) തടാകത്തിന്റെ ഒരു വശത്തു നിർമിക്കുകയും അങ്ങിനെ ടാങ്ക് ബണ്ട് എന്ന പേര് കൂടെ ഹുസൈൻ സാഗറിന് വരികയും ചെയ്തു. ഇന്ന് കൂടുതലും ടാങ്ക് ബണ്ട് എന്ന പേരിൽ ആണ് ആ പ്രദേശം അറിയപ്പെടുന്നത് മുംബൈയോ കൊച്ചിയോ പോലെ കടലിന്റെ സാമിപ്യമോ മറൈൻ ഡ്രൈവോ ഹൈദരാബാദിന് ഇല്ല. അത് കൊണ്ട് തന്നെ ഈ വലിയ തടാകവും അതിനു ചുറ്റുമുള്ള വഴിയുമാണ് ജനങ്ങളുടെ അത്തരത്തിലുള്ള ആഗ്രഹങ്ങൾക്ക് ഒരു പരിധിവരെ ആശ്രയം. ഒരറ്റത്ത് ഹൈദരാബാദിലെ NTR പാർക്ക് മുതൽ തുടങ്ങി മറ്റേ അറ്റത്തു സെക്കൻഡറാബാദിലെ സഞ്ജീവയ്യ പാർക്ക് വരെ നീണ്ടു കിടക്കുന്ന ഒന്നാണ് നെക്ലേസ് റോഡ്. അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് പീപ്പിൾ പ്ലാസ. ഇവിടെയാണ് പലപ്പോഴും എക്സിബിഷനുകളും ബുക്ക് ഫെസ്ടിവലുകളും, മാരത്തോൺ ഓട്ടത്തിന്റെ ഫ്ലാഗ് ഓഫ് തുടങ്ങി പുതിയ നാഗരിക ജീവിതത്തിന്റെ ശീലങ്ങൾ ഒത്തു ചേരുന്നത് . കൊറോണ കാലത്തിനു മുൻപ് സൺഡേ ഫൺഡേ (Sunday Funday at Tank Bund) എന്ന പേരിൽ ടൈംസ് ഓഫ് ഇന്ത്യ എല്ലാ ഞായറാഴ്ചയും നഗരത്തിലെ ജനങ്ങൾക്ക് ഞായാഴ്ച രാവിലെ ഒത്തു ചേരാൻ ഉള്ള അവസരം ഒരുക്കിയിരുന്നു. അന്നേ ദിവസം കുട്ടികൾക്ക് വേണ്ടി ഒരു പാട് ഇവന്റുകൾ അവിടെ നടക്കുകയും ചെയ്യുകയും ചെയ്തു വന്നിരുന്നു. സ്പോർട്സ് പ്രേമികളും ഭക്ഷണ പ്രേമികളും അന്നവിടെ തടിച്ചു കൂടും . അന്നൊക്കെ തിങ്കളാഴ്ച ടൈംസ് എടുത്തു നോക്കിയാൽ ഫൺഡേ വിശേഷങ്ങളുടെ ഫോട്ടോകൾ നിറഞ്ഞിരിക്കും തടാകത്തിന്റെ അങ്ങേക്കരയിലൂടെയും സെക്കന്ദരാബാദ് എത്താം. അതിലൂടെ പോകുമ്പോൾ ആന്ധ്രയിലെയും തെലുങ്കാനയിലെയും ഒരു പാട് പ്രമുഖരുടെയും ചരിത്രവ്യക്തികളുടെയും വെങ്കല പ്രതിമകൾ കാണാം. നിസാമിനോട് പോരാടിയ ധീരനായ കോമ്മരം ബീമിന്റെയും കാകതിയ രാജ്യവംശത്തിലെ റാണിയായിരുന്ന രുദ്രമാദേവിയുടെയും, പ്രശസ്ത കവിയായ ബെല്ലാരി രാഘവ യുടെയും പ്രതിമകൾ അതിലുണ്ട് . ഏറെ സങ്കടകരമായ കാര്യം ആന്ധ്രാ തെലുങ്കാന വിഭജന സമരങ്ങൾ നടക്കുന്ന കാലത്തു ഇതിൽ പല പ്രതിമകളും നശിപ്പിക്കപ്പെട്ടു എന്നതാണ്. അതിൽ ജന്മം കൊണ്ട് ആന്ധ്രാക്കാരായിരുന്നവരുടെയെല്ലാം പ്രതിമകൾ അന്ന് നശിപ്പിക്കപ്പെട്ടു. ഇന്നിപ്പോൾ അവയെല്ലാം അറ്റകുറ്റപണികൾ നടത്തി പഴയ രൂപത്തിൽ ആക്കിമാറ്റിയിട്ടുണ്ട്. മനുഷ്യൻ്റെ ചിന്താ ശക്തി ഇല്ലാതാക്കുന്ന ആൾക്കൂട്ടത്തിന്റെ അത്തരം ആട്ടങ്ങളുടെ ഒരുകാലഘട്ടം ഹൈദരാബാദ് പിന്നിട്ടു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം നമ്മുടെ അന്നത്തെ ദിവസം എങ്ങിനെ പ്ലാൻ ചെയ്യണം എന്നത് നമുക്ക് അവിടെ എന്തെല്ലാം കാണണം എന്നതിനെ ആശ്രയിച്ചിരിക്കും. അവസാന ദിവസം അല്പം വൈകി ഉറക്കമുണർന്നാലും മതി കാരണം നമ്മുടെ അന്നത്തെ കാഴ്ചകൾ മനോഹരമാകുന്നത് വൈകുന്നേരത്തോടെ മാത്രമാണ് യാത്രയിൽ കുട്ടികൾ കൂടെ ഉണ്ടെങ്കിൽ അവർക്ക് ഏറെ ഇഷ്ടപ്പെടുന്ന സ്നോ വേൾഡ്(Snow World) ഹുസ്സൈൻ സാഗറിന്റെ അതിരിനോട് ചേർന്നാണ്. യൂറോപ്പിലും അമേരിക്കയിലും പോയി മഞ്ഞു കാണാൻ പറ്റാത്തവരാണോ നിങ്ങൾ? മഞ്ഞിൽ കളിക്കണം എന്ന് നിങ്ങൾ ആഗ്രഹിച്ചിട്ടുണ്ടോ? എങ്കിൽ സ്നോ വേൾഡ് നിങ്ങൾക്ക് ഒരു നല്ല അനുഭവം തരും. ഹൈദരാബാദിന്റെ ചൂടിനിടയിലും ഇത്രയും തണുത്തു മരവിച്ചു പോകുന്ന ഒരു സ്നോ പാർക്ക് എങ്ങിനെ ഉണ്ടാക്കിയെടുത്തു എന്നത് ഒരു അതിശയമാണ്. സംഗതി അതിന്റെ ഉള്ളിൽ കടന്നാൽ എല്ലാവരും കുട്ടികളെപ്പോലെ ആയി മാറും.. കുട്ടികളെക്കാൾ കൂടുതൽ മുതിർന്നവർ ആണ് പരസ്പരം മഞ്ഞുകട്ടകൾ എറിഞ്ഞു കളിക്കുന്നത് കണ്ടിട്ടുള്ളത് ഏതാണ്ട് അര മണിക്കൂർ സമയം ആണ് നമുക്ക് കാണാൻ അനുവദിച്ചിട്ടുള്ളത്. അതിന്റെ എൻട്രി ഫീസും കുറച്ചു കൂടുതൽ ആണ് സ്നോ വേൾഡ് കഴിഞ്ഞാൽ പിന്നെ കുട്ടികളെ കൊണ്ട് പോകാവുന്ന സ്ഥലമാണ് NTR പാർക്ക്. അവിടെ പോയാൽ കാണുന്ന പ്രധാന കാഴ്ച ആണ് മെഹന്ദി ഇടാൻ സന്ദർശകരെ കാത്തിരിക്കുന്ന സ്ത്രീകളും, നിങ്ങളുടെ ഭാവി ഫലം പറയാൻ തത്തയെയും കൊണ്ട് നടക്കുന്ന ഭാഗ്യം പറയുന്ന ജ്യോതിഷികളും പിന്നെ നമ്മുടെ ചിത്രം അഞ്ചു മിനിറ്റ് കൊണ്ട് വരച്ചു തരുന്ന പെന്സിൽ ഡ്രോയിങ് കലാകാരന്മാരും. അവരുടെ ജീവിത മാർഗമാണ് അവിടെ വരുന്ന സന്ദർശകർ. ഇതിലൊന്നും നിങ്ങൾക്ക് കമ്പം ഇല്ലെങ്കിലും പറ്റുമെങ്കിൽ അവരുടെ സേവനം സ്വീകരിക്കുക, കാരണം അതവരുടെ ജീവിതമാർഗമാണ് ഉച്ചക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞാണ് നമ്മൾ അന്നത്തെ ദിവസം തുടങ്ങിയത് എങ്കിൽ NTR പാർക്ക് കണ്ടു കഴിയുമ്പോഴേക്കും സമയം വൈകുന്നേരം ഏതാണ്ട് അഞ്ചു മണി ആകും. അപ്പോഴാണ് ബിർള മന്ദിർ സന്ദർശിക്കാൻ പറ്റിയ സമയം. ഹുസ്സൈൻ സാഗറിന്റെ കരയിൽ ഒരു ചെറിയ കുന്നിൽ ആണ് ബിർള മന്ദിർ സ്ഥിതി ചെയ്യുന്നത്. ബിർള ഫൌണ്ടേഷൻ ഇന്ത്യയുടെ പല ഭാഗത്തും നിർമിച്ചിട്ടുള്ള അമ്പലങ്ങളുടെ അതെ രീതിയിൽ തന്നെയാണ് പൂർണമായും മാർബിളിൽ തീർത്ത ഈ അമ്പലം അവിടെ നിർമിച്ചിട്ടുള്ളത്. രണ്ടായിരം ടൺ മാർബിൾ കൊണ്ടാണ് ആ അമ്പലം ഉണ്ടാക്കിയിരിക്കുന്നത്. ഏതാണ്ട് പത്തു വർഷത്തോളം എടുത്തു അതിന്റെ നിർമാണം പൂർത്തിയാകാൻ. 1976 മുതൽ അമ്പലം ജനങ്ങൾക്ക് വേണ്ടി തുറന്നു കൊടുത്തിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ നിർദ്ദേശപ്രകാരം എല്ലാ ജാതി മത വിശ്വാസത്തിൽപ്പെട്ടവർക്കും ബിർളാ മന്ദിൽ പ്രവേശിക്കാം. ശ്രീ വെങ്കിടേശ്വരൻ ആണ് പ്രധാന പ്രതിഷ്ഠ കൂടാതെ ദേവി പദ്മാവതി, ആണ്ടാൾ എന്നീ പ്രതിഷ്ഠകളും അവിടെ ഉണ്ട്. പൂജ ആചാര സംരക്ഷണം തുടങ്ങിയവയ്ക്ക് വേണ്ടിയല്ല ബിർള മന്ദിർ നില കൊള്ളുന്നത്. ദൈവവിശ്വാസം എന്നാൽ ഇവിടെ ശാന്തത എന്നാണ് അർഥം. ഇത്ര ജനങ്ങൾ വരുന്നു എങ്കിലും പരിപൂർണമായ നിശബ്ദതയിൽ ആണ് അവിടുത്തെ ദർശനം എല്ലാവരും പൂർത്തിയാക്കുന്നത്. ബഹളമോ അനിയന്ത്രിതമായ നാമജപഘോഷമോ, അന്നദാനമോ ഒന്നുമില്ല.വരുന്നവർക്ക് ഒരു മെഡിറ്റേഷൻ അനുഭൂതി നൽകുക എന്നതാണ് ഓരോ ബിർള മന്ദിറിന്റെയും ലക്ഷ്യം. നിശബ്ദമായി വെങ്കിടേശ്വരനെ വണങ്ങി ജനങ്ങൾ താഴെ വന്നു മാർബിൾ തറയിൽ കുറച്ചു നേരം ഇരിക്കും. അവിടെ ഇരുന്നാൽ താഴെ നെക്ലേസ് റോഡും ഹുസ്സൈൻ സാഗറും വൈകുന്നേരത്തെ മനോഹര വെളിച്ചത്തിൽ തിളങ്ങി നിൽക്കുന്ന കാഴ്ച കാണാം. ആ കാഴ്ച നഷ്ട്ടപെടാതിരിക്കാനാണ് ബിർള മന്ദിർ സന്ദർശനം എല്ലാവരും വൈകുന്നേരത്തേക്ക് മാറ്റുന്നത് . ആ പരിസരത്ത് ഇരുന്നാൽ മനസ്സിൽ കുളിർമ പെയ്യുന്ന ഒരു ഫീൽ ആണ്. രാത്രിയാവുന്നതോടെ മാർബിളിന്റെ തണുപ്പിനോടൊപ്പം ഹുസ്സൈൻ സാഗറിൽ നിന്ന് വീശുന്ന തണുത്ത കാറ്റും ആ സായാഹ്നത്തെ ഏറെ ഹൃദ്യമാക്കും ആ ഒരു രാത്രി കൂടിയേ നമുക്ക് ഹൈദരാബാദിൽ ഉള്ളൂ.. കുറെ കൂടെ കാഴ്ചകൾ കണ്ടു തീർക്കാനുണ്ട് ബിർള മന്ദിറിൽ നിന്ന് തിരിച്ചിറങ്ങി കാർ രവീന്ദ്ര ഭാരതിയുടെ മുന്നിലൂടെ ആണ് വന്നത്. ഹൈദരാബാദിന്റെ സാംസ്കാരിക തലസ്ഥാനമാണ് രവീന്ദ്ര ഭാരതി ഹാൾ. അവിടെ ഒരു പ്രോഗ്രാം നടത്തി എന്നത് നർത്തകിമാരും കവികളും ഏറെ അഭിമാനത്തോടെയാണ് പറയുക. മിക്കവാറും ആഴ്ചകളിൽ അവിടെ സാഹിത്യ സമ്മേളനങ്ങളോ സാംസ്കാരിക പരിപാടികളോ ഉണ്ടാവും നമ്മുടെ അടുത്ത യാത്ര ഹുസ്സൈൻ സാഗറിന്റെ കരയിൽ ഉള്ള ലുംബിനി പാർക്കിലേക്കാണ്. കുട്ടികൾക്കു കൗതുകമുള്ള ഒരു പാട് റൈഡുകൾ ഇവിടെയുണ്ട്. ലുംബിനി പാർക്കിൽ നിന്നാണ് ഹുസ്സൈൻ സാഗറിലെ യാത്രയ്ക്കുള്ള ബോട്ടുകൾ പുറപ്പെടുന്നത് രണ്ടു തരം ബോട്ടുകൾ ഉണ്ട്. ഒന്ന് തടാകത്തിന്റെ നടുവിൽ ഉള്ള ബുദ്ധ പ്രതിമയുടെ അടുത്ത് പോകുന്ന ചെറിയ ബോട്ടുകളും മറ്റേതു തടാകം മുഴുവൻ കറങ്ങി വരുന്ന രീതിയിൽ ഉള്ള വലിയ ബോട്ടുകളും. സന്ദർശകർക്ക് വേണ്ടി അത്തരം വലിയ്യ് ബോട്ടുകളിൽ DJ യും നർത്തകരും ഒക്കെ കാണും ലുംബിനി പാർക്കിൽ ചെന്ന് ബുദ്ധ പ്രതിമ വരെ പോകുന്ന ബോട്ടിൽ പോകാൻ ഉള്ള ടിക്കറ്റ് ആണ് ഞങ്ങൾ എടുത്തത്. ടിക്കറ്റ് എടുത്തു ബോട്ട് വരാൻ കാത്തു നിൽക്കുന്നതിനിടയ്ക്ക് ഞാൻ ആ ബുദ്ധ പ്രതിമയുടെ ചരിത്രം ഒന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു ആ ബുദ്ധ പ്രതിമ കാര്യം പറയുമ്പോൾ മറക്കാൻ പാടില്ലാത്ത ഒരു വ്യക്തി ഉണ്ട്. ആന്ധ്രാ പ്രദേശ് മുൻമുഖ്യമന്ത്രി ശ്രീ NTR (N T രാമറാവു ). ഒരിക്കൽ അമേരിക്കയിൽ പോയപ്പോൾ സ്റ്റാച്യു ഓഫ് ലിബർട്ടി കണ്ട NTR ഹൈദെരാബാദിനും സ്വന്തമായി അത്തരം ഒരു ഐക്കൺ വേണമെന്നു മനസ്സിൽ ആഗ്രഹിക്കുന്നു. സമാധാനത്തിന്റെ പ്രതീകമായ ബുദ്ധന്റെ പ്രതിമ ഹുസൈൻ സാഗറിൽ പ്രതിഷ്ഠിക്കാൻ അദ്ദേഹം തീരുമാനിക്കുന്നു. ലോകത്തിലെ അത്തരം നിർമിതികളോട് കിടപിടിക്കുന്ന രീതിയിൽ ഉള്ളതായിരിക്കണം ആ ബുദ്ധ പ്രതിമ എന്ന് അദ്ദേഹത്തിന് നിർബന്ധം ഉണ്ടായിരുന്നു. അതിനുള്ള അന്വേഷണം അദ്ദേഹത്തെ കൊണ്ടെത്തിക്കുന്നത് നൽഗൊണ്ട ജില്ലയിലെ റായ് ഗിരി എന്ന സ്ഥലത്താണ്. അവിടെ ഒരു കൂറ്റൻ ഗ്രാനൈറ്റ് ശില അദ്ദേഹം മനസ്സിൽ ആഗ്രഹിക്കുന്ന രീതിയിൽ ഉള്ള പ്രതിമ നിർമ്മാണത്തിന് അനുയോജ്യമാണെന് പ്രമുഖ ശില്പി ഗണപതി സ്ഥാപതി അദ്ദേഹത്തെ അറിയിക്കുന്നു. 1985 ഇൽ പ്രതിമാ നിർമ്മാണം NTR ഉത്ഘാടനം ചെയ്യുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ ഭരണ കാലത്തു അത് ഹുസ്സൈൻ സാഗറിൽ സ്ഥാപിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. 1989 ഇൽ NTR മുഖ്യമന്ത്രി പദം ഒഴിഞ്ഞ ശേഷമാണ് പിന്നീട് വന്ന സർക്കാർ 1990 ഇൽ പ്രതിമ നൽഗൊണ്ടയിൽ നിന്ന് ഹൈദരാബാദ് എത്തിക്കാൻ ഒരു പ്രൈവറ്റ് കമ്പനിയെ ചുമതലപ്പെടുത്തുകയും ചെയ്തു. നൽഗൊണ്ടയിൽ നിന്ന് ഏതാണ്ട് നാൽപതു കിലോമീറ്റർ ദൂരം സഞ്ചരിച്ചു പ്രതിമ വഹിച്ച ട്രെയിലറുകൾ ഹുസ്സൈൻ സാഗറിന്റെ കരയിൽ എത്തി. പക്ഷെ അതിലും ദുർഘടമായിരുന്നു തടാകത്തിന്റെ നടുക്ക് കെട്ടിയ തറയിലേക്ക് പ്രതിമയെ എത്തിക്കുക എന്നത്. വലിയൊരു ബാർജിൽ കയറ്റി പ്രതിമയെ തടാകത്തിലൂടെ കൊണ്ട് പോകുന്നതിനിടെ പ്രതിമ ചെരിയുകയും വെള്ളത്തിലേക്ക് ബാർജോടെ മുങ്ങിപ്പോവുകയും ചെയ്തു. പത്തോളം ഹതഭാഗ്യരായ തൊഴിലാളികൾ അന്ന് ആ പ്രതിമയ്ക്ക് അടിയിൽ പെട്ട് മരണമടഞ്ഞു പിന്നീട് ഏതാണ്ട് രണ്ടു വർഷത്തെ പരിശ്രമത്തിനു ഒടുവിലാണ് ഒരു ജപ്പാനീസ് കമ്പനി ആ പ്രതിമയെ പൊക്കി എടുക്കുന്നത്. വെള്ളത്തിൽ നിന്ന് എടുക്കുമ്പോൾ പ്രതിമയ്ക്ക് ഒരു കേടു പാടും ഉണ്ടായിരുന്നില്ല എന്നത് എല്ലാവര്ക്കും ആശ്വാസം പകരുന്ന ഒന്നായിരുന്നു. 1992 ഇൽ തടാകത്തിന്റെ നടുവിലെ തറയിൽ പ്രതിമ വിജയകരമായി സ്ഥാപിച്ചു ഏതാണ്ട് 18 മീറ്റർ ഉയരവും 305 ടൺ ഭാരവുമുള്ള ആ പ്രതിമയുടെ നിർമാണ ചെലവ് തന്നെ അന്നത്തെ മൂന്ന് മില്ല്യൺ അമേരിക്കൻ ഡോളറിനു ഒത്ത തുകയായിരുന്നു. ഒരു പാട് പരീക്ഷകൾക്കപ്പുറം ആ പ്രതിമ സ്ഥാപിതമായപ്പോൾ അത് NTR അദ്ദേഹത്തിന്റെ ഭരണ കാലത്തു പ്രതീക്ഷിച്ച പോലെ ഹൈദരാബാദിന്റെ ഐക്കൺ ആയി മാറുകയും ഇന്ന് സന്ദർശകരെ ഏറെ ആകർഷിക്കുന്ന ഒന്നായി ആ പ്രതിമ മാറുകയും ചെയ്തു. ഇതിനിടെ ഞങ്ങൾക്ക് പോകാനുള്ള ബോട്ട് വന്നു. ഏതാണ്ട് പതിനഞ്ചു മിനിറ്റ് യാത്ര. അവിടെ നമുക്ക് പ്രതിമ നിൽക്കുന്ന വിതാനത്തിൽ ഇറങ്ങാം . നമ്മൾ അകലെ നിന്ന് നോക്കുന്ന പോലെ അല്ല. അത് തടാകത്തിനു നടുവിൽ നിൽക്കുന്ന വലിയൊരു ഒരു ദ്വീപ് തന്നെയാണ് . അവിടെ ചെന്ന് ബുദ്ധന്റെ പ്രതിമയുടെ മുന്നിൽ നിന്നാൽ നമ്മൾ വെറും ഒരു പുൽക്കൊടി പോലെ ആണ് എന്ന് നമുക്ക് തോന്നിപ്പോകും. അത്രയ്ക്കും ഭീമാകാരനായ പ്രതിമയാണ് അത്. കരയിൽ നിന്ന് നോക്കുമ്പോൾ അതിന്റെ വലിപ്പം നമുക്കു ശരിക്കു മനസ്സിലാവില്ല എന്നതാണ് സത്യം അവിടെ ചെന്നാൽ ബുദ്ധ പ്രതിമ കാണുമ്പോൾ ശാന്തിയെക്കാൾ അതിന്റെ വലിപ്പമാണ് നമ്മുടെ ചിന്തകളിൽ വരിക. അത് അവിടെ പ്രതിഷ്ഠിക്കാൻ ഉള്ള കുറെ മനുഷ്യരുടെ ആർജ്ജവവും അതിനു ജീവൻ കൊടുക്കേണ്ടി വന്ന ഹതഭാഗ്യരെയും എനിക്ക് ഒരേ സമയം ഓർമ്മ വന്നു. അതിനു വേണ്ടിയുള്ള ശ്രമത്തിൽ മരണപ്പെട്ടവർ ആരൊക്കെയാണ് അവരുടെ ബന്ധുക്കളെ വേണ്ട വിധത്തിൽ സർക്കാർ ആദരിച്ചിരുന്നോ എന്നൊന്നും വ്യക്തമല്ല. മരിച്ചു പോയവരുടെ പേരുകൾ അവിടെ എഴുതി വെക്കണമായിരുന്നു എന്ന് എനിക്ക് അവിടെ പോകുമ്പോൾ ഒക്കെ തോന്നാറുണ്ട് അവിടെ നിന്നാൽ നാല് വശത്തും വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന നഗരത്തിന്റെ ദൃശ്യം ഒന്ന് ക്യാമറയിൽ പകർത്തേണ്ടത് തന്നയാണ്. നെക്ലേസ് റോഡിലൂടെ വെളിച്ചം വിതറി പോകുന്ന വാഹനങ്ങൾ കാണുമ്പോൾ സ്വർണവർണ്ണത്തിൽ ഒഴുകുന്ന പുഴ പോലെ തോന്നും. അകലെ സന്ദർശകർ ഒഴിഞ്ഞ ബിർള മന്ദിർ ശാന്തമായ ഐരാവതം പോലെ നിൽക്കുന്ന കാഴ്ച നമ്മുടെ മനസ്സിൽ ഏറെക്കാലം നിൽക്കും തിരികെ പോകാനുള്ള സമയമായി. ബോട്ടിലേക്ക് എല്ലാവരോടും കയറാൻ സെക്യൂരിറ്റി ഗാർഡുകൾ നിർബന്ധിക്കുന്നു. ഇനി ഇന്ന് അവിടേയ്ക്ക് ബോട്ട് സർവീസ് ഇല്ല. ഒരു ദിവസത്തെ അവരുടെ അദ്ധ്വാനം അവസാനിച്ചതിന്റെ ആശ്വാസം അവരുടെ മുഖത്ത് കാണാം. തിരികെ വരുമ്പോൾ ശ്രദ്ധിച്ചു തടാകത്തിലെ വെള്ളം ഏറെ മലിനമായിരിക്കുന്നു. വിദേശ രാജ്യങ്ങളിലെപ്പോലെ തടാകങ്ങൾ ശുദ്ധമായി സംരക്ഷിക്കാൻ നാം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. ഓരോ ദിവസവും ഇത്രയും ബോട്ടുകൾ സർവീസ് നടത്തുകയും അതോടൊപ്പം ജനങ്ങളുടെ അശ്രദ്ധമായ പെരുമാറ്റവും ഹുസ്സൈൻ സാഗറിനെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു. ഓരോ വർഷവും ഗണേശോത്സവം കഴിയുമ്പോൾ നിമഞ്ജനം ചെയ്ത പ്രതിമളുടെ മണ്ണും പൊടിയും തടാകത്തെ ഏറെ വീർപ്പുമുട്ടിക്കുണ്ടാവണം. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് നമ്മുടെ വിശ്വാസങ്ങൾ കൊണ്ട് നടക്കാൻ നമ്മൾ എന്നാണ് പഠിക്കുക? ലുംബിനി പാർക്കിൽ നിന്ന് ഞങ്ങൾ നടപ്പാതയിലൂടെ നടന്നു.തടാകത്തിൽ നിന്ന് വരുന്ന കാറ്റേറ്റ് വൃത്തിയായി കെട്ടിയ നടപ്പാതയിലൂടെ നടക്കാൻ ഒരു പ്രത്യേക സുഖമാണ്. അന്തരീക്ഷം കുറെ കൂടി തണുത്തിരിക്കുന്നു. ഉച്ച മുതലുള്ള യാത്രയുടെ ആലസ്യം ആ തണുത്ത കാറ്റ് എങ്ങോട്ടോ കൊണ്ട് പോയി. ഇനി ലക്ഷ്യം പ്രസാദ് IMAX തീയേറ്റർ ആണ്. സിനിമ കാണാൻ അല്ലെങ്കിലും ആ മാളിന് ഒരു എനെർജിയുണ്ട്. പോയാൽ നിറയെ ചുറുചുറുക്കുള്ള ചെറുപ്പക്കാരെ കാണാം. നഗരത്തിലെ കോളേജ് വിദ്യാർത്ഥികൾ കൂട്ടമായി എത്തുന്ന സ്ഥലത്താണ് IMAX തീയേറ്ററും പരിസരവും. ഏതാണ്ട് പത്തോളം സ്ക്രീനുകൾ അവിടെയുണ്ട്. IMAX സ്ക്രീൻ ഉൾപ്പെടെ വിശപ്പ് ഞങ്ങളെ തളർത്താൻ തുടങ്ങിയിരുന്നു. അതിനോട് അടുത്ത് തന്നെയാണ് നഗരത്തിലെ പ്രശസ്തമായ പാരാഡൈസ് ഹോട്ടൽ ശൃഖലയുടെ പ്രീമിയം ഹോട്ടൽ. അവിടെയാണ് നഗരത്തിൽ വരുന്ന എല്ലാ സെലിബ്രിറ്റികളും സ്പെഷ്യൽ ഹൈദരാബാദ് ബിരിയാണി കഴിക്കാൻ വരുന്നത്. വളരെ വലിയ ഹോട്ടൽ ആണത്. അവിടെ വന്ന ഓരോ സെലിബ്രിറ്റിയും അവിടെ ചിലവഴിച്ച നിമിഷങ്ങളുടെ ഫോട്ടോകൾ അവിടെ വെച്ചിട്ടുണ്ട്. സച്ചിൻ ടെണ്ടുൽക്കർ മുതൽ പല രാജ്യങ്ങളുടെയും പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും വരെ ആ ലിസ്റ്റിൽ പെടുന്നു. എല്ലാവരും നടന്നു തളർന്നിരുന്നു. സ്പെഷ്യൽ ഹൈദരാബാദ് ബിരിയാണിയും അതിനു ശേഷം ആപ്രിക്കോട്ടു കൊണ്ട് ഉണ്ടാക്കിയ ഖുബാനി കാ മീഠായും കഴിച്ചതോടെ എല്ലാവരുടെയും വയറും മനസ്സും നിറഞ്ഞു അഞ്ചു ദിവസത്തെ ഹൈദരാബാദ് സന്ദർശനം അവിടെ കഴിയുകയാണ്. നാട്ടിൽ നിന്ന് നാളെ വന്നവർ തിരിച്ചു പോകും. കഴിഞ്ഞ കുറച്ചു ദിവസം കൊണ്ട് അവരിൽ പലർക്കും ഹൈദെരാബാദിനോട് ഒരു വൈകാരിക അടുപ്പം വന്നതായി ഞാൻ ശ്രദ്ധിച്ചു. അവരുടെ വാക്കുകളിലും അത് പ്രകടമായിരുന്നു. ഇവിടെ വരുന്നവർ ഏതാണ്ട് ആയിരം കൊല്ലത്തെ ഈ നാടിനറെ ചരിത്രം അറിഞ്ഞാണ് തിരിച്ചു പോകുന്നത്. വെറും ഒരു ഐ ടി ഡെസ്റ്റിനേഷൻ മാത്രമല്ല ഹൈദരാബാദ്, അതിനു ഒരു പാട് ചരിത്രമുണ്ട്. ഒരു പാട് പേരുടെ പ്രയത്നമുണ്ട് അത് ഇന്നത്തെ രീതിയിൽ ആയി മാറാൻ ഞങ്ങൾ ഇനിയും ഇവിടെ വരും അവരിൽ ചിലർ എന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു. യാത്ര പറഞ്ഞു അവർ അവരുടെ ഹോട്ടലിലേക്ക് മടക്കയാത്ര ആരംഭിച്ചു അവരെ യാത്രയാക്കി ഞാൻ തിരികെ വീട്ടിലേക്ക് യാത്ര തുടർന്നു. നാളെ മുതൽ പഴയ ജീവിത രീതികളിലേക്ക്, അടുത്ത സന്ദർശകർ വരും വരെ. മിർസ ഗാലിബിന്റെ ഒരു ഷായരി ഞാൻ ഓർത്തു "Hazaaron Khvaahishen aisi ki har Khvaaish pe dam nikale, bahut nikale mere armaan, lekin phir bhi kam nikale"

No comments:
Post a Comment