Friday, October 1, 2021

തിരുവില്വാമല ക്ഷേത്രം

 ഏതാണ്ട് ഇരുപത്തി അഞ്ചു വർഷങ്ങൾക്കു മുൻപാണ് തിരുവില്വാമല ക്ഷേത്രത്തിൽ ആദ്യമായി പോകുന്നത്. അന്ന് ഗുരുവായൂർ ഏകാദശിയായിരുന്നു .

അന്നാണ് തിരുവില്വാമലയിലെ പ്രസിദ്ധമായ പുനർജ്ജനി നൂഴൽ നടക്കുന്നത് . കൊല്ലത്തിൽ ആ ഒരു ദിവസം മാത്രമേ പുനർജ്ജനി നൂഴൽ നടക്കുന്നുള്ളൂ ആരാണ് അങ്ങിനെ ഒരു ആശയം പറഞ്ഞത് എന്നോർമ്മയില്ല. പക്ഷെ ഞങ്ങൾ കണ്ടാണിശ്ശേരിയിലെ കൂട്ടുകാർ എല്ലാവരും ഉണ്ടായിരുന്നു ആ യാത്രയിൽ. നാട്ടിൽ നിന്ന് ഞങ്ങൾ എല്ലാവരും ചേർന്ന് അഞ്ചോ ആറോ ബൈക്കുകളിൽ ആയിട്ടായിരുന്നു ആ യാത്ര. പുലർക്കാലത്തു ഏതാണ്ട് നാലു മണിയോടെ ഞങ്ങൾ യാത്ര തുടങ്ങി . കേച്ചേരിയും വേലൂരും പിന്നിട്ട് വടക്കാഞ്ചേരിയിൽ എത്തുമ്പോഴേക്കും മരം കോച്ചുന്ന തണുപ്പായി മാറിയിരുന്നു . വടക്കാഞ്ചേരിയിലെ കുന്നുകളും മരങ്ങളും വഴിത്താരകളും മഞ്ഞു മൂടി നിന്നു അകലെ പാടത്തിനു നടുവിൽ ഉത്രാളിക്കാവിന്റെ രൂപ രേഖ മഞ്ഞിന്റെ നേർത്തപാളികൾക്കിടയിലൂടെ കാണാമായിരുന്നു. ഉത്രാളിക്കാവ് പിന്നിട്ട് അകമലയിൽ ശാസ്താവിന് വഴിപാടുമിട്ടിട്ടാണ് ഞങ്ങളുടെ യാത്ര തൃശ്ശൂർ ജില്ലയിൽ ആണ് തിരുവില്വാമലയെങ്കിലും പാലക്കാടിന്റെ അതിർത്തിയോട് ചേർന്ന് കിടക്കുന്നതു കൊണ്ട് പലരും കരുതുന്നത് തിരുവില്വാമല പാലക്കാട് ജില്ലയിൽ ആണെന്നാണ്. ചേലക്കരയും പഴയന്നൂരും പിന്നിട്ടു തിരുവില്വാമല ഗ്രാമത്തിലേക്ക് കടക്കുമ്പോൾ നേരം വെളുത്തു തുടങ്ങിയിരുന്നു . ഏതാണ്ട് നാൽപതു കിലോമീറ്റർ ഞങ്ങൾ ബൈക്ക് ഓടിച്ചു കഴിഞ്ഞിരുന്നു അപ്പോൾ തിരുവില്വാമല ഗ്രാമത്തിനു ഒരു ദൈവിക ഭാവമാണ് . അവിടെ എല്ലാം വില്വാദ്രിനാഥനുമായി ബന്ധപെട്ടതാണ് . ഒരു പക്ഷെ തിരുവില്വാമല എന്ന ഗ്രാമം കേരളത്തിൽ അറിയപ്പെടാൻ രണ്ടു കാരണങ്ങൾ ഉണ്ട് ഒന്ന് വില്വാദ്രിനാഥ ക്ഷേത്രം രണ്ടാമത് പ്രസിദ്ധനായ എഴുത്തുകാരൻ വി കെ എന്റെ നാട്. തിരുവില്വാമലക്കാർ ഭാഗ്യം ചെയ്തവരാണ് ഞാൻ മനസ്സിൽ ഓർത്തു ഞങ്ങളുടെ ബൈക്കുകൾ അമ്പലത്തിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു . മനസ്സ് നിറയെ ആവേശമാണ് . ഒന്നാമതായി ആദ്യമായി അവിടെ വരുന്നതിന്റെയും രണ്ടാമത് പുനർജ്ജനി ഗുഹയിലൂടെ ഉള്ള നൂഴൽ എങ്ങിനെയിരിക്കും എന്നുള്ള ആകാംഷയും ഒരു ചെറിയ കുന്നിന്റെ മുകളിൽ ആണ് തിരുവില്വാമല ക്ഷേത്രം നിൽക്കുന്നത്. അമ്പലത്തിന്റെ അടിവാരത്തു ബൈക്കുകൾ പാർക്ക് ചെയ്തു ഞങ്ങൾ പതുക്കെ അമ്പലത്തിലേക്കുള്ള പടികൾ കയറാൻ തുടങ്ങി പരശുരാമൻ ക്ഷത്രിയ നിഗ്രഹത്തിനു ശേഷം ഭക്തിമാർഗ്ഗത്തിലൂടെ പാപമോഷം തേടി നടക്കുമ്പോൾ പരശുരാമനാൽ കൊല്ലപ്പെട്ട ക്ഷത്രിയയുടെ പ്രേതങ്ങൾ തങ്ങൾക്ക് ഇനിയും മോക്ഷം കിട്ടിയില്ല എന്നും പരശുരാമൻ അവർക്കു മോക്ഷം ലഭിക്കാൻ ഉള്ള മാർഗം ഉപദേശിക്കണം എന്നും പറയുന്നു . ഇത് കേട്ട് ദുഖിതനായ പരശുരാമൻ മഹാവിഷ്ണുവിന്റെ ധ്യാനിക്കുകയും പരമശിവൻ കുടുംബസമേതം വില്വാദ്രി മലയിൽ എത്തുന്നുണ്ട് എന്ന വെളിപാട് ലഭിക്കുകയും ചെയ്യുന്നു . അവിടെ എത്തിയ പരശുരാമന് ഭഗവൻ ശിവൻ മഹാവിഷുണിന്റെ വിഗ്രഹം നൽകുകയും മരണപ്പെട്ട ക്ഷത്രിയരുടെ പ്രേതങ്ങൾക്ക് കാണാൻ പറ്റിയ വിധത്തിൽ അത് പ്രതിഷ്ഠിക്കണം എന്ന് അരുൾ ചെയ്യുകയും ചെയ്തു. ഭൂതമല എന്ന് വിളിക്കപ്പെടുന്ന മലയിൽ അങ്ങിനെ പരശുരാമനാൽ നൽകപ്പെട്ട വിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ടു എന്നും ക്ഷത്രിയയുടെ പ്രേതങ്ങൾ അതിനെ ആരാധിച്ചു മോക്ഷം നേടി എന്നുമാണ് ഒരു ഐതീഹ്യം . പരശുരാമൻ പിന്നീട് ദേവഗുരു ബ്രഹസ്പതിയുടെ ഉപദേശപ്രകാരം വിശ്വകര്മാവുമായി ചേർന്ന് അവിടെ ഒരു ഗുഹ നിർമിക്കുകയും . അതിനകത്തു മനുഷ്യന്റെ ജീവിതം പോലെ വളവുകളും തിരിവുകളും ഇറക്കങ്ങളും കയറ്റങ്ങളും ഉണ്ടായിരുന്നു . അതിലൂടെ കടന്നു വന്നാൽ ഒരു ജന്മത്തിലെ പാപങ്ങൾ ശമിക്കും എന്ന് ദേവഗുരുവും ഇന്ദ്രനും പരശുരാമനെ അറിയിക്കുന്നു അങ്ങിനെ ക്ഷത്രിയർ അതിലൂടെ നൂഴ്ന്നു പുറത്തു വരികയും അവിടെ ഉള്ള പാപനാശിനി എന്ന ഉറവിലെ വെള്ളം കുടിക്കുകയും ചെയ്തു മോക്ഷം നേടുകയും ചെയ്യുന്നു . ഏതൊരു മനുഷ്യനും ഒരിക്കൽ അതിലൂടെ നൂഴ്ന്നു പുറത്തു വന്നാൽ ജീവിതത്തിലെ പാപങ്ങൾ എല്ലാം ശമിച്ചു എന്നാണ് വിശ്വാസം തൂവൽകൊട്ടാരം എന്ന സിനിമയിൽ സഹോദരന്റെ മരണത്തിനു ഉത്തരവാദിയായ മഞ്ജുവാരിയർ തന്റെ കുറ്റബോധം തീർക്കുന്നതു ഈ പുനർജ്ജനി ഗുഹയിലൂടെ നൂഴ്ന്നാണ് .ഏറെക്കാലം ഒറ്റപ്പാലത്തു താമസിച്ചിരുന്ന തിരക്കഥാകൃത്തു ലോഹിതദാസിനേയും ഈ അമ്പലവും അവിടുത്തെ ആചാരങ്ങളും ഏറെ സ്വാധീനിച്ചിരുന്നു എന്നതിന്റെ ഒരു ഉദാഹരണം കൂടിയാണത് ശങ്കരനും നാരായണനും ഒരേ പോലെ പ്രാധാന്യം ഉണ്ടായിരുന്നു ക്ഷേത്രം പിൽക്കാലത്തു ശ്രീരാമ ക്ഷേത്രമായി പരിണമിക്കുകയാണ് ചെയ്തതത് . കേരളത്തിൽ തൃപ്രയാറും കടവല്ലൂരും കഴിഞ്ഞാൽ ഏറ്റവും പ്രസിദ്ധമായ ശ്രീ രാമക്ഷേത്രം കൂടിയാണ് തിരുവില്വാമല കഥകൾ ആലോചിച്ചു മുകളിൽ എത്തിയത് അറിഞ്ഞില്ല . ഇപ്പോൾ ഈ അമ്പലത്തിൽ രണ്ടു നടയ്ക്കും ഒരേ പോലെ പ്രാധാന്യം ഉണ്ട് .പടിഞ്ഞാറേ നടയിൽ ശ്രീരാമനും കിഴെക്കെ നടയിൽ ലക്ഷ്മണനും ആണ് പ്രതിഷ്ഠ . ഇപ്പോൾ ഉള്ള വിഗ്രഹങ്ങൾ സ്വയംഭൂ ആയി ഉണ്ടായിട്ടുള്ളതാണ് എന്നാണ് പറയപ്പെടുന്നത് . പടിഞ്ഞാറേ നടയിലൂടെ അമ്പലത്തിലേക്ക് പ്രവേശനം ഇല്ല . കിഴക്കേ നടയിലെ ദർശനം മോക്ഷകാരകവും പടിഞ്ഞാറേ നടയിലെ ദർശനം മറ്റു ലൗകികമായ ആഗ്രഹപൂർത്തീകരണങ്ങൾക്ക് കാരണമാവുകയും ചെയ്യും എന്നാണ് വിശ്വാസം ഞങ്ങൾ ക്ഷേത്രത്തിന്റെ വടക്കു വശത്തുകൂടെ കിഴക്കേ നട ലക്ഷ്യമാക്കി നടന്നു. കുന്നിന്റെ ആ ഉയരത്തിൽ നിന്ന് നോക്കുമ്പോൾ ചുറ്റുപാടും പച്ച പിടിച്ചു നിൽക്കുന്ന വൃക്ഷ തലപ്പുകൾ ആണ് നമ്മുടെ കണ്ണുകളെ കുളിരണിയിക്കുക . അവിടെ നിന്ന് നോക്കിയാൽ അകലെ ഭാരതപ്പുഴയുടെ ചില ഭാഗങ്ങൾ കാണാം . അകലെ ട്രെയിൻ മെല്ലെ മെല്ലെ നീങ്ങുന്നത് കാണാം . നല്ല തണുത്ത കാറ്റ് അടിയ്ക്കുന്നുണ്ടായിരുന്നു വടക്കേ നടയ്ക്കു നേരെയായി താഴേക്ക് കുറെ പടികൾ . ഏതാണ്ട് മുന്നൂറു മീറ്റർ താഴേക്ക് ഇറങ്ങിയാൽ അമ്പലക്കുളമായി. അവിടെ പോയി തണുത്ത വെള്ളത്തിൽ കാലും മുഖവും കഴുകി തിരികെ മുകളിൽ എത്തുമ്പോഴേക്കും ഞങ്ങൾ കിതയ്ക്കാൻ തുടങ്ങിയിരുന്നു ഇനി അധികം സമയം കളയാൻ ഇല്ല . പുനർജനി ഗുഹയുടെ പരിസരത്തു എത്തണം . കിഴക്കേ നടയിൽ നിന്ന് ഏതാണ്ട് ഒന്നരകിലോമീറ്റർ നടന്നാൽ ആണ് അവിടെ എത്താൻ കഴിയുക . ആൾക്കാർ അങ്ങോട്ട് നടന്നു തുടങ്ങിയിരിക്കുന്നു ഞങ്ങൾ ചെല്ലുമ്പോൾ നൂഴൽ ആരംഭിച്ചിച്ചിട്ടില്ല . ഞങ്ങൾ ഒന്ന് പോയി നോക്കി. ഒരു പാറയുടെ അടിയിൽ ഒരാൾക്ക് കടക്കാവുന്ന ഒരു ഗുഹ . അതിനുള്ളിൽ വല്ല ജീവികൾ ഉണ്ടാകുമോ എന്ന ഭയം ഞങ്ങളെ അലട്ടി. അതിലൂടെ കടന്നു പാറയ്ക്കടിയിലൂടെ നൂഴ്ന്നു ഏതാണ്ട് നൂറ്റമ്പതു മീറ്റർ പോകണം . പുറത്തു വരുന്നത് ആ പാറയുടെ ഏറ്റവും മുകളിൽ ഉള്ള ദ്വാരത്തിലൂടെ ആണ് സംഗതി നടക്കില്ല എന്ന് എന്റെ മനസ്സ് പറഞ്ഞു. അടഞ്ഞ സ്ഥലങ്ങൾ എനിക്ക് എപ്പോഴും ഒരു ഭയമാണ് . ശ്വാസം കിട്ടാത്ത പോലെ തോന്നും . എന്ത് ചെയ്യണം എന്ന് ആലോചിച്ചു നിൽക്കുമ്പോഴേക്കും പൂജാരിയും പരിവാരങ്ങളും അവിടെ എത്തി പൂജാരി പൂജ ചെയ്തു മുകളിൽ നിന്ന് ഒരു ചെറുനാരങ്ങാ ഇട്ടാൽ അത് താഴെ ഗുഹയുടെ കവാടത്തിൽ എത്തും എന്നാണ് വിശ്വാസം. പൂജ കഴിഞ്ഞു ക്ഷേത്രക്കാരിൽ ഒരാൾ ആണ് ആദ്യം കടക്കുന്നത് . അതിനു പിന്നാലെ കടക്കേണ്ടത് ഞങ്ങൾ ആണ് . മറ്റുള്ളവർ ഞങ്ങൾ കടക്കാൻ വേണ്ടി പിന്നോട്ട് മാറി നിൽക്കുന്നു . അന്നത്തെ ചെറുപ്പം. കൂട്ടുകാരിൽ ധൈര്യവാനായ ഒരാൾ ആദ്യം ക്ഷേത്രക്കാരന്റെ പിന്നാലെ കടന്നു . അവനു പിന്നിൽ മറ്റുള്ളവരും . ഞാൻ അവസാനം ആയിരുന്നു. ഗുഹയ്ക്ക് അകത്തു കടന്നതോടെ കാര്യങ്ങൾ മാറി . ഒന്നും കാണാനില്ല . നമുക്ക് എഴുന്നേറ്റു നില്ക്കാൻ പറ്റില്ല . മുന്നിൽ പോകുന്ന ആളിന്റെ കാൽ പിടിച്ചു വേണം നമ്മൾ പോകാൻ . ചില സ്ഥലങ്ങളിൽ പെട്ടെന്നുള്ള വളവുകൾ . ചില സ്ഥലങ്ങളിൽ ഇറക്കം , ചില സ്ഥലങ്ങളിൽ കുത്തനെ ഉള്ള കയറ്റം . ചില സ്ഥലങ്ങളിൽ മലർന്നു കിടന്നു നിരങ്ങണം , ചില സ്ഥലങ്ങളിൽ കമിഴ്ന്നു കിടന്നും . നമുക്ക് മുന്നേ പോകുന്ന ആൾ ഓരോ സ്ഥലവും എങ്ങിനെ കടക്കണം എന്ന് പറഞ്ഞു തരും . അത് നമ്മൾ നമ്മുടെ പിറകെ വരുന്ന ആൾക്ക് പറഞ്ഞു കൊടുക്കണം . അങ്ങിനെ ഒരു മനുഷ്യ ജന്മത്തിൽ കുട്ടിയായി നമ്മൾ ജനിച്ചത് മുതൽ നമ്മൾ ചെയ്യുന്ന കാര്യങ്ങൾ ഒരിക്കൽ കൂടി അവിടെ പുനഃസൃഷ്ടിക്കപെടുന്നു . അവസാനം നിരങ്ങി നിരങ്ങി വാർധക്യത്തിന് സമാനമായ രീതിയിൽ നമ്മൾ ഗുഹയ്ക്ക് പുറത്തെത്തുന്നു പുറത്തുവന്നു തീർത്ഥം കഴിക്കുന്നതോടെ ഒരു വലിയ ശാന്തി മനസ്സിന് അനുഭവപ്പെടും . അപ്പോഴേക്കും ജന തിരക്ക് കൂടാൻ തുടങ്ങിയിരുന്നു. ഞങ്ങൾ വളരെ സന്തോഷത്തോടെ പാപങ്ങൾ എല്ലാം ശമിച്ച സന്തോഷത്തിൽ തിരികെ ക്ഷേത്ര പരിസരത്തേക്ക് നടന്നു പിന്നെ നേരെ പോയി കുളത്തിൽ നീന്തിക്കുളിച്ചു കയറി. നല്ല തണുത്ത വെള്ളം . മനസ്സും ശരീരവും ശാന്തമായി . ശരിയ്ക്കും ഉന്മേഷം തരുന്ന ഒരു . അനുഭവമായിരുന്നു അത് കിഴക്കേ നടയിലൂടെ കടന്നു ലക്ഷ്മണ സ്വാമിയേ തൊഴുതു ഗണപതിയെ വണങ്ങി പടിഞ്ഞാറേ നടയിലേക്ക്. ശ്രീരാമന്റെ സ്വയംഭൂ വിഗ്രഹത്തിനു മുന്നിൽ തൊഴുതു നിൽക്കുമ്പോൾ മനസ്സ് തീർത്തും ഭക്തിസാന്ദ്രമാകും പുറത്തു കടന്നാൽ പിന്നെ ഉള്ളത് ആഞ്ജനേയന്റെ അമ്പലമാണ് .അവിടെ പ്രധാന വഴിപാട് വടമാല ആണ് . മനസ്സിൽ വിചാരിച്ച കാര്യങ്ങൾ നടക്കും എന്നാണ് ആഞ്ജനേയന് വടമാല കഴിക്കുന്നതിന്റെ പിറകിൽ ഉള്ള വിശ്വാസം. പഠനത്തിൽ മികവ് കിട്ടാൻ കുട്ടികൾ കടലാസ്സിൽ ആയിരം തവണ ആഞ്ജനേയ സ്തുതി എഴുതി അവിടെ നിറയെ തൂക്കി ഇട്ടിരിക്കുന്നതും കാണാം തെക്കേനടയിൽ താഴെയായാണ് അയ്യപ്പന്റെയും ശിവപാർവ്വതിമാരുടെയും പ്രതിഷ്ഠ . പടികൾ ഇറങ്ങി പോയി അവിടെ തൊഴുതു വീണ്ടും തിരികെ മുകളിൽ എത്തണം തെക്കു പടിഞ്ഞാറേ മൂലയിൽ പണ്ടൊരു വലിയ ആൽമരം ഉണ്ടായിരുന്നു. അവിടെ ഗുരുവായൂരപ്പന്റെ സങ്കല്പം ആണ് . അത് ഒരിക്കൽ വീണു പോവുകയും ഇന്നിപ്പോൾ അവിടെ ചെറിയൊരു ആൽമരം വളർന്നു വരുന്നു . ഒരു കൗതുകം അവിടെ ഉള്ളത് ആ ആല്മരത്തിൽ ഒരു ഓന്ത്‌ ഇപ്പോഴും ഉണ്ടാകുമെന്നും അതിനെ കാണുന്നത് നല്ല സൂചനയാണെന്നും ഭക്തർ കരുതുന്നു . ആ മരത്തിനു ചുറ്റും ഭക്ത ജനങ്ങൾ ഓന്തിനെ കണ്ടുപിടിക്കാൻ വേണ്ടി നിൽക്കുന്നതും കാണാം സംഗതി എന്തായാലും ആ മരത്തിൽ സ്ഥിരമായി അത് താമസിക്കുന്നുണ്ട് എന്നത് സത്യമാണ് .. പിന്നീട് പല തവണ പോയപ്പോഴും അതിനെ അവിടെ കണ്ടതായി ഓർക്കുന്നു പടിഞ്ഞാറേ നടയിൽ വന്നു ഭഗവാനെ ഒന്ന് കൂടി തൊഴുതു പിന്നെ താഴോട്ട് ഇറങ്ങുമ്പോൾ ആണ് ഇടതു വശത്തു സരസ്വതി സങ്കല്പം . അവിടെ ആൽമരചുവട്ടിൽ കുട്ടികൾ ഒന്നിന് മുകളിൽ ഒന്നായി കല്ലുകൾ അടക്കി വെക്കും . വീഴാതെ എത്ര ഉയരത്തിൽ വെക്കുന്നുവോ അത്രയും ഉന്നതമായ വിദ്യാഗുണം ഉണ്ടാവും എന്നാണ് വിശ്വാസം അതോടെ ദർശനം കഴിഞ്ഞു. പടികൾ ഇറങ്ങി താഴെ എത്തുമ്പോൾ നല്ല വിശപ്പായിരുന്നു . അന്ന് കഴിച്ച ദോശയ്ക്കും ചായക്കും ഒരു പാട് രുചി തോന്നി മെല്ലെ ഞങ്ങൾ വില്വാദ്രി മലയോട് യാത്രപറഞ്ഞു . ഇനി വീട്ടിലെത്തി ഗുരുവായൂരിലേക്ക്. അവിടെ അന്ന് ഏകാദശി ആയിരുന്നല്ലോ ജീവിതം എത്ര അത്ഭുതങ്ങൾ നിറഞ്ഞതാണ് . പിന്നീട് തിരുവില്വാമല ജീവിതത്തിന്റെ ഭാഗമായി. നാട്ടിൽ പോകുമ്പോൾ ഇന്നും സമയം കണ്ടെത്തി അവിടെ എത്താൻ ശ്രമിക്കും . അവിടെ തൊഴുതിറങ്ങിയാൽ ഇന്നും മനസ്സിന് ഒരു വല്ലാത്ത ശാന്തതയാണ്

No comments:

Post a Comment