Friday, October 1, 2021

നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രം



തൃശൂർ ജില്ലയിലെ ഏറ്റവും പ്രസിദ്ധമായ ധന്വന്തരി ക്ഷേത്രമാണ് നെല്ലുവായ് ധന്വന്തരി ക്ഷേത്രം . ഈ അമ്പലത്തോട് ചെറുപ്പം മുതൽക്കേ എനിക്ക് അടുപ്പം ഉണ്ടായിരുന്നു . അതിനു കാരണം നെല്ലുവായ്ക്ക് തൊട്ടുള്ള പഴവൂർ എന്ന ഗ്രാമത്തിൽ ആയിരുന്നു എന്റെ അമ്മാവന്റെ വീട് എന്നതാണ് .

ഒരു പുഴയുടെ രണ്ടു കരകൾ ആണ് നെല്ലുവായയും പഴവൂരും അമ്മാവന്റെ വീട്ടിൽ നിന്ന് ഇറങ്ങിയാൽ പുഴകടന്നു കുറച്ചു ദൂരം വയൽവരമ്പിലൂടെ നടന്നാൽ നെല്ലുവായ് ക്ഷേത്രം കാണാം. വേനൽ അവധിക്കാലത്തു പുഴയിൽ കുളിയ്ക്കാൻ പോകുക എന്നതായിരുന്നു ഞങ്ങളുടെ ഏറ്റവും വലിയ വിനോദം. വര്ഷക്കാലത്തു മദിച്ചൊഴുകിയിരുന്ന പുഴ അപ്പോഴേക്കും വെള്ളം കുറഞ്ഞു മെലിഞ്ഞു കാണും. എങ്കിലും ചില സ്ഥലങ്ങളിൽ മുങ്ങിക്കുളിക്കാവുന്നത്ര വെള്ളം കാണും . അവിടെ വെള്ളമൊഴുകി അരികുകൾ മിനുസമാർന്ന കല്ലുകൾ ചവിട്ടി ഞങ്ങൾ വെള്ളത്തിൽ ഇറങ്ങും. പരൽ മീനുകൾ കാൽ വിരലുകളിൽ വന്നു കടിയ്ക്കും. മുങ്ങാംകുഴിയിട്ടും നീന്തിയും ഞങ്ങൾ മദിക്കും അന്ന് കടവുകളിൽ ആ ഗ്രാമത്തിലുള്ളവർ മിക്കവാറും കുളിയ്ക്കാനും തുണികൾ കഴുകാനും വരുമായിരുന്നു . വെള്ളമുള്ള സ്ഥലങ്ങളിൽ ഒക്കെ വരി വരിയായി അലക്കു കല്ലുകൾ കാണാം . നമ്മൾ വീട്ടിൽ നിന്ന് അമ്മയും ചെറിയമ്മയും അമ്മായിയും അവരുടെ മക്കളും ഒക്കെ ചേർന്ന് ജാഥയായിട്ടാണ് പുഴയിലേക്ക് പോകുന്നത് . അവിടെ ചെന്ന് ഒരു കടവിലെ അലക്കു കല്ലുകൾ മുഴുവൻ പിന്നെ പെണ്ണുങ്ങൾ ഏറ്റെടുക്കും . അവർ വസ്ത്രങ്ങൾ അലക്കിത്തീരും വരെ കുട്ടികളായ ഞങ്ങൾക്ക് വെള്ളത്തിൽ കളിയ്ക്കാൻ ഉള്ള സ്വാതന്ത്ര്യമുണ്ട്. കുളി കഴിഞ്ഞു വീട്ടിൽ വന്ന ശേഷമാണ് നെല്ലുവായ് അമ്പലത്തിലേക്കുള്ള യാത്ര . ആയുർവേദ ഡോക്ടർ ആയിരുന്നു നാരായണമാമൻ ആണ് മിക്കവാറും ആ യാത്രയുടെ ക്യാപ്റ്റൻ. വീട്ടിൽ നിന്ന് നടന്നാണ് യാത്ര. പുഴ കയറി ഇറങ്ങി പാട വരമ്പത്തുകൂടെ വരിയായി നടക്കുമ്പോൾ മൂപ്പർ പറഞ്ഞു തന്ന അമ്പലത്തിന്റെ ചരിത്രം ആണ് ഞങ്ങൾക്ക് പിൽക്കാലത്തു ഈ അമ്പലത്തിനോടുള്ള ആത്മബന്ധം ഊട്ടിയുറപ്പിക്കാൻ സഹായിച്ചത് സൂര്യൻ പടിഞ്ഞാറു അസ്തമിക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആയിരിക്കും . വയൽ വരമ്പിലെ ആറ്റുവഞ്ചി ചെടികൾ ഞങ്ങളെ തലയാട്ടി സ്വീകരിക്കുന്ന പോലെ തോന്നും. സൂര്യന് എതിരായി ഞങ്ങൾ കിഴക്കോട്ട് നടക്കും. ഞങ്ങളുടെ വശങ്ങളിളെ നിഴലുകൾ ഞങ്ങളെക്കാൾ മുന്നേ ലക്ഷ്യത്തിലെത്തണം എന്ന പോലെ നീളത്തിൽ ചലിച്ചു കൊണ്ടിരിക്കും. കുറച്ചു നടന്നാൽ അകലെ അമ്പലത്തിന്റെ രൂപരേഖ പതിയെ പ്രത്യക്ഷപ്പെട്ട് തുടങ്ങും "അശ്വനി ദേവന്മാർ ആണ് ഈ അമ്പലത്തിലെ പ്രതിഷ്ഠ ഇവിടുത്തെ ജനങ്ങൾക്ക് നൽകിയത്" അമ്മാവൻ കഥ പറയാൻ തുടങ്ങും.. ഒരിക്കൽ അമ്പലത്തിലെ പഴയ പ്രതിഷ്ഠ കാലപ്പഴക്കത്താൽ ദ്രവിച്ചു പോയി . മരത്തിൽ പുതിയൊരു പ്രതിഷ്ഠനിർമിക്കാൻ ക്ഷേത്രം അധികാരികൾ തീരുമാനിച്ചു. മുരിങ്ങത്തേരിയിൽ ആണ് പ്രതിഷ്ഠ നിർമാണം അന്ന് നടന്നിരുന്നത് . മരത്തിൽ പൂർത്തിയായ പ്രതിഷ്ഠ അമ്പലത്തിലേക്ക് ആഘോഷപൂർവം കൊണ്ട് വരുന്നതിനു ഇടയ്ക്ക് വഴിയിൽ അശ്വനി ദേവന്മാർ മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെടുകയും അവരുടെ കയ്യിൽ ഉണ്ടായിരുന്ന മറ്റൊരു പ്രതിഷ്ഠ നാട്ടുകാർക്ക് നൽകി അത് അമ്പലത്തിൽ പ്രതിഷ്ഠിക്കണം എന്ന് നിർദ്ദേശിക്കുകയും ചെയ്തു എന്നാണ് ഐതീഹ്യം. ഭക്ത ജനങ്ങൾ അപ്രകാരം ചെയ്യുകയും ചെയ്തു ദേവവൈദ്യന്മാർ ആയ അശ്വനി ദേവന്മാരുടെ ഇഷ്ടപ്രകാരം പ്രതിഷ്ഠിക്കപ്പെട്ടതു കൊണ്ട് പിൻക്കാലത്തു നെല്ലുവായ് അമ്പലം ആയുർവേദ വൈദ്യൻമാരുടെ ഇഷ്ട ക്ഷേത്രം ആയി മാറുകയും ചെയ്തു പാലാഴി മദനകാലത്തു നാലുകൈകളുമായി പ്രത്യക്ഷപ്പെട്ട മഹാവിഷ്ണുവിന്റെ രൂപം ആണ് അവിടുത്തെ പ്രതിഷ്ഠയ്ക്ക് എന്നാണ് വിശ്വാസം . നാലുകൈകളിൽ ഒന്നിൽ ശംഖും മറ്റൊന്നിൽ ചക്രവും മൂന്നാമത്തെ കയ്യിൽ അമൃത കുംഭവും നാലാമത്തെ കയ്യിൽ അട്ടയും ആണ് എന്നാണ് വിശ്വാസം ആയുർവേദ വിധി പ്രകാരം ത്വക് രോഗ അട്ട ചികിത്സാവിധിയിൽ ഉപയോഗിക്കുന്ന ഒന്നാണ് . അത് കൊണ്ട് തന്നെ എത്ര വലിയ ത്വക് രോഗങ്ങളും നെല്ലുവായ് ക്ഷേത്രത്തിൽ വന്നു ഭജനമിരുന്നു ഔഷധ സേവാ നടത്തിയാൽ മാറും എന്നൊരു വിശ്വാസം കൂടിയുണ്ട് ഡോക്ടർമാർ ആയി തങ്ങളുടെ ഔദ്യോഗിക ജീവിതം തുടങ്ങുന്നവർ ഇവിടെ വന്നു അനുഗ്രഹം വാങ്ങിയാണ് തങ്ങളുടെ കർമപദത്തിലേക്ക് കടക്കുന്നത്. ഭജനയോടൊപ്പം അഷ്ടാംഗ ഹൃദയത്തിലെ കുറച്ചു ഭാഗവും അവർ വായിക്കാറുണ്ട്. തങ്ങളുടെ ജീവിതത്തിൽ ശുദ്ധമായ രോഗിസേവനം നടത്താനും അവർ നിർദ്ദേശിക്കുന്ന ചികിത്സാവിധികൾ രോഗികൾക്ക് ആശ്വാസമേകാൻ ധന്വന്തരിയുടെ അനുഗ്രഹം ആവശ്യമാണെന്നുമുള്ള വിശ്വാസം ആണ് അതിനു പിന്നിൽ. കുട്ടഞ്ചേരി മൂസ് വൈദ്യരത്‌നം വാരിയർ തുടങ്ങിയവർ ഇവിടെ വന്നു ഭജന ജപിച്ചിരുന്നു എന്ന് പറയപ്പെടുന്നു വിദ്വാൻ മച്ചാട്ട് ഇളയത് ഇവിടെ സ്ഥിരമായി ഇരുന്നു ഭജന പാടുകയും സ്ത്രോത്ര പഞ്ചശിഖ എന്ന സ്ത്രോത്ര മാല എഴുതുകയും ചെയ്തു എന്നും അദ്ദേഹത്തെ അലട്ടിയിരുന്നു ത്വക് രോഗം ഭേദപ്പെട്ടു എന്നും പറയപ്പെടുന്നു എല്ലാ വർഷത്തിലും കുംഭ മാസം ഒന്നാം തിയതി സ്ത്രോത പഞ്ചശിഖ പാരായണവും ധന്വന്തരി അഷ്‌ട്ടോത്തര പാരായണവും ഇവിടെ നടക്കുന്നു. അതിൽ പങ്കെടുക്കാൻ ഒരു പാട് പേര് വര്ഷം തോറും ഇവിടെ എത്തും. മാനസികവും ശാരീരികവുമായ ആരോഗ്യത്തിനു അത് നല്ലതാണു എന്നാണ് വിശ്വാസം ഇവിടുത്തെ ഏറ്റവും വലിയ ആഘോഷം ധനുമാസത്തിലെ സ്വർഗ്ഗവാതിൽ ഏകാദശിയാണ്. അന്നത്തെ പകൽപ്പൂരത്തിന്റെ പ്രത്യേകത ആനകളെ സൗജന്യമായാണ് അവിടെ പൂരത്തിന് എത്തിക്കുന്നത് . ആനകളുടെ വയറിലെ ഇരണ്ടകെട്ട് മാറാൻ ഇവിടുത്തെ നടയിൽ വന്നു അന്നം കൊടുത്താൽ മതി എന്നൊരു വിശ്വാസത്തിന്റെ പുറത്താണ് ആനയുടെ ഉടമസ്ഥർ ആനകളെ ഇവിടെ എത്തിക്കുന്നത് പണ്ടൊക്കെ ഏകാദശി ഏഴ് ദിവസം വലിയ ആഘോഷം ആയിരുന്നു . കഥകളിയും കലാരൂപങ്ങളും നിറഞ്ഞ ആഘോഷം കഥകൾ ഒക്കെ പറഞ്ഞു തീരുമ്പോഴേക്കും ഞങ്ങൾ അമ്പലനടയിൽ എത്തിയിട്ടുണ്ടാവും. സ്വർണവർണ്ണ സൂര്യൻ വയലുകളെ കുങ്കുമചായം പൂശാൻ തുടങ്ങിയിരിക്കും . കുളത്തിൽ കാൽ കഴുകി നേരെ അമ്പലത്തിലേക്ക്. തൂവെണ്ണ ചാർത്തിയ ഭഗവത് രൂപം ആണ് കണ്ണിൽ ആദ്യം പെടുക . ഇവിടുത്തെ പ്രധാന വഴിപാടാണ് വെണ്ണ ചാർത്ത് . അസുഖനിവാരണത്തിനാണ് ഭക്തർ ഓരോ ദിവസത്തെ വെണ്ണ ചാർത്തു വഴിപാട് നേരുന്നത് . ബുക്ക് ചെയ്താൽ മാസങ്ങൾ കാത്തിരിക്കണം നമ്മുടെ ഊഴം കിട്ടാൻ . മുന്നിലെ വാതിലിലൂടെ ശ്രീ കോവിലിലേക്ക് പ്രവേശനം ഇല്ല . പിറകിലെ വാതിലൂടെ കടന്നാൽ ഗണപതിയെ വണങ്ങി ധ്വനന്തരി മൂർത്തിയുടെ മുന്നിൽ എത്താം . ശംഖു ചക്രധാരിയായ ഭഗവാനെ അടുത്ത് നിന്ന് തൊഴാം വഴിപാടുകൾ കഴിപ്പിക്കാം . വെണ്ണയാൽ മൂടിയ ആ രൂപം കാണുമ്പോൾ വെണ്ണയുടെ തണുപ്പു നമ്മുടെ മനസ്സിലേക്ക് കിനിഞ്ഞിറങ്ങുന്ന പോലെ തോന്നും. വിളക്കും മാലയും വഴിപാടായി കഴിപ്പിക്കാൻ അവിടെ സൗകര്യമുണ്ട് . അതെല്ലാം കഴിഞ്ഞു ഭഗവാനെ വണങ്ങി പുറത്തിറങ്ങുമ്പോൾ ഒരു വല്ലാത്ത സുഖമാണ് ..ശാന്തതയാണ് പുറത്തിറങ്ങി തെക്കു കിഴക്കേ മൂലയിൽ ഉള്ള ഉപദൈവങ്ങളെ വണങ്ങി പൂഴി മണ്ണ് നിറഞ്ഞ മുറ്റത്തെ നടപ്പാതയിലൂടെ വന്നാൽ പുതുതായി പണിത അയ്യപ്പൻ കോവിൽ കാണാം . നീരാഞ്ജനം ആണ് അവിടെ പ്രധാന വഴിപാട് അവിടെ തൊഴുതു ഒരിക്കൽ കൂടി നേർ നടയിൽവന്നു ഭഗവാനെ തൊഴുതു പുറത്തിറങ്ങുന്നതോടെ ദർശനം കഴിഞ്ഞു അവിടുത്തെ കൗണ്ടറിൽ മുക്കുടി നിവേദ്യം വാങ്ങാൻ കിട്ടും . അവിടെ തന്നെയാണ് വെണ്ണ ചാർത്തു വേണമെങ്കിൽ പൈസ അടക്കേണ്ടത് . മുക്കുടി നേദ്യം വയറിലെ അസുഖങ്ങൾ ഭേദമാവാൻ വളരെ നല്ലൊരു ഔഷധക്കൂട്ടാണ്‌. ഏതെങ്കിലും ഒരു അമ്പലത്തിൽ ഔഷധം പ്രസാദമായി ലഭിക്കുന്നു എങ്കിൽ അത് ഒരു ധന്വന്തരി ക്ഷേത്രം ആയിരിക്കും എന്നാണ് വിശ്വാസം പുറത്തിറങ്ങി ആല്മരച്ചോട്ടിലെ നാഗങ്ങളെ വണങ്ങുന്നതോടെ ക്ഷേത്ര ദർശന ചടങ്ങുകൾ കഴിയുന്നു സൂര്യൻ അപ്പോഴേക്കും പടിഞ്ഞാറ് അസ്തമിച്ചു കാണും . അവിടം മുഴവൻ അസ്തമനത്തിന്റെ രക്തശോണിമ പരന്നു കിടക്കും . പതിയെ ഞങ്ങൾ പാടവരമ്പിലേക്ക് ഇറങ്ങും . കനം വെച്ച് വരുന്ന ഇരുട്ടിൽ ശാന്തരായി നിശബ്ദരായി ഞങ്ങൾ നടക്കും . തിരിഞ്ഞു നോക്കിയാൽ ഞങ്ങൾക്ക് പിറകിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള അമ്പലം ദീപാലങ്കാരങ്ങളിൽ മുങ്ങി നിൽക്കുന്നുണ്ടാവും. ഇനി അടുത്ത വര്ഷം കാണാം എന്ന് മനസ്സിൽ പറഞ്ഞു ഞങ്ങൾ മടക്കയാത്ര തുടരും

No comments:

Post a Comment