Friday, October 1, 2021

കല്ലുത്തിപ്പാറ ക്ഷേത്രം, കണ്ടാണിശ്ശേരി


"നിങ്ങളുടെ നാട്ടിൽ ഇത്ര ഭംഗിയുള്ള അമ്പലം ഉണ്ടായിട്ടു എന്നെ ഇത് വരെ കൊണ്ടുപോയില്ലല്ലോ?"

കണ്ടാണിശ്ശേരിയിലെ കല്ലുത്തിപ്പാറ ക്ഷേത്രത്തിന്റെ ചിത്രം എപ്പോഴെങ്കിലും നാട്ടിലെ ആരുടെയെങ്കിലും ഫേസ്ബുക്കിലോ ഇൻസ്റ്റാഗ്രാമിലോ കണ്ടാൽ ദിവ്യ പരിഭവം പറയും. ഞാൻ ആലോചിച്ചു നോക്കി . ശെരിയാണ് . കേരളത്തിലെയും തെക്കേ ഇന്ത്യയിലെയും എത്രയോ ക്ഷേത്രങ്ങളിൽ ഞങ്ങൾ പോയിരിക്കുന്നു. ഇത്ര മനോഹരമായ ഒരമ്പലം വീടിന്റെ ഇത്ര അടുത്ത് ഉണ്ടായിട്ടു ഇത് വരെ അവരെ കൊണ്ടുപോയി കാണിച്ചില്ലല്ലോ . ആലോചിച്ചപ്പോൾ ചെറിയൊരു കുറ്റബോധം മനസ്സിൽ തോന്നാതിരുന്നില്ല. ഞാൻ ജനിച്ചു വളര്ന്ന നാട്ടിലെ ആ ക്ഷേത്രത്തിൽ ഞാൻ പോലും അധികം പോവാതിരുന്നതിനു ഒരു കാരണം ഉണ്ട്, എന്താണെന്നു വെച്ചാൽ ഞങ്ങളുടെ കുട്ടിക്കാലത്തു അവിടെ അങ്ങിനെ ഒരു ക്ഷേത്രം ഉണ്ടായിരുന്നില്ല എന്നത് തന്നെ .അവിടെ ഉണ്ടായിരുന്നത് ഒരു പാറയാണ് കല്ലുത്തിപ്പാറ. അത് മാത്രം ചെറുപ്പത്തിൽ പോയി ശീലിച്ച അമ്പലങ്ങളിൽ മാത്രമാണ് നാട്ടിൽ വരുമ്പോഴും പോയിരുന്നത്. അവിടെ മാത്രം പോയാൽ മതി എന്നൊരു ചിന്ത മനസ്സിൽ കാര്യമായി ഉണ്ടായിരുന്നു പിൽക്കാലത്തു കല്ലുത്തിപ്പാറയിൽ ഒരു അമ്പലം ഉണ്ടായി എന്ന് കേട്ടപ്പോൾ അത് ഞാൻ അത്ര കാര്യമായി എടുത്തില്ല എന്നതും സത്യമാണ്. പക്ഷെ ആദ്യ തവണ പോയതോടെ അതിനെക്കുറിച്ചുള്ള എന്റെ മനസ്സിലെ പ്രതിലോമ ചിന്തകൾ വഴി മാറി പണ്ട് അധികമാരാലും ശ്രദ്ധിക്കപ്പെടാതെ ഗ്രാമത്തിന്റെ ഒരറ്റത്ത് കാറ്റത്തും മഴയത്തും വെയിലത്തും ആരോടും പരിഭവമില്ലാതെ നിന്നിരുന്ന ഒന്നാണ് കല്ലുത്തിപ്പാറ . കുട്ടികൾ വല്ലപ്പോഴും കളിയ്ക്കാൻ പോവുകയും അപൂർവം നാട്ടുകാർ വല്ലപ്പോഴും കാറ്റ് കൊള്ളാൻ പോകുകയും ചെയ്തിരുന്ന കല്ലുത്തിപ്പാറ തികച്ചും മണൽ പ്രദേശമായ ഞങ്ങളുടെ നാടിന്റെ ഭൂമിശാസ്ത്രവുമായി സമരസപ്പെടാത്ത പോലെ ആ പാറയും അതിനടുത്ത കുറച്ചു സ്ഥലങ്ങളും വേറിട്ട് നിന്നിരുന്നു . എങ്ങിനെയാണ് ഞങ്ങളുടെ നാട്ടിൽ അവിടെ മാത്രം കരിങ്കല്ലിന്റെ സാന്നിധ്യവും പിന്നെ കല്ലുത്തിപ്പാറ എന്ന് വിളിക്കുന്ന കരിങ്കൽ പാറയും ഉണ്ടായത് എന്നത് ഒരു ഭൂമിശാസ്ത്രപരമായ പഠനം അർഹിക്കുന്ന ഒന്നാണ് കൈതോലകൾക്കൊണ്ടു അരികു തീർത്ത പൊന്നാം തോട് പാറയെ ചുറ്റി കടാക്ഷിച്ചു പോകുന്നുണ്ട്. മറുവശത്തതു ആരും കയറിച്ചെല്ലാൻ ധൈര്യപ്പെടാത്ത നായാടിപ്പറമ്പ്. അവിടെ നിറയെ മുളംകൂടുകളും പനയും മറ്റും നിറഞ്ഞു കാടു പിടിച്ചു കിടക്കുകയായിരുന്നു അന്നൊക്കെ തോടിലെ വെള്ളം കുറയുമ്പോൾ ആണ് ഞങ്ങൾ കുട്ടികൾ പാറയിൽ കയറാൻ പോകുന്നത് . കൊല്ലത്തിൽ ഒന്നോ രണ്ടോ തവണ. കൂടെ പാപ്പനോ പട്ടാളത്തിൽ നിന്ന് റിട്ടയർ ചെയ്തു വന്ന വലിയച്ഛനോ കൂടെ ഉണ്ടാവും അവിടെ അധികമാരും ഉണ്ടാവാറില്ല . പക്ഷെ ആ പാറയുടെ മുകളിൽ അന്ന് ഒരു വലിയ കാൽപാദം കൊത്തിവെച്ചിരുന്നു. അതും വലതു കാലിന്റെ മാത്രം . ഞങ്ങൾ അന്ന് കേട്ടിരുന്നത് അത് ഭഗവാൻ കൃഷ്‌ണന്റെ കാല്പാദം ആണെന്നും അടുത്ത പാദം ഭഗവാൻ ഓണപ്പാറയിൽ ആണ് വെച്ചത് എന്നുമൊക്കെയാണ് തുമ്പിക്കൈ നീട്ടി വെച്ച് ചരിഞ്ഞു കിടന്നുറങ്ങുന്ന ആനയെപ്പോലെ ആയിരുന്നു ആ പാറയുടെ രൂപം. അങ്ങിനെയായിരുന്നു ഞാൻ മനസ്സിൽ സങ്കല്പിച്ചിരുന്നതും . ആനയുടെ കാലിലൂടെ കയറി ഉദരഭാഗത്തു എത്തുമ്പോൾ നമ്മൾ ഏറ്റവും ഉയരത്തിൽ എത്തുകയും , പിന്നീട് അങ്ങോട്ട് ഒരു തുമ്പിക്കൈ നീണ്ടു കിടക്കുന്നപോലെ പാറയുടെ ഭാഗം നീണ്ടു മെലിഞ്ഞു കിടന്നു . അതിന്റെ തുഞ്ചത്തു എത്താൻ അന്ന് ധൈര്യശാലികൾക്ക് മാത്രമേ കഴിയൂ . കാരണം കാൽ ഒന്ന് തെറ്റിയാൽ താഴെ മുളംകാടുകളിൽ പോയി വീഴും ചരിഞ്ഞു കിടക്കുന്ന ആനയുടെ കൈകാലുകൾക്കിടയിലെന്നപോലെ അവിടെ ഇളം മുളകൾ വളർന്നു നിന്നിരുന്നു തനിക്കു കഴിക്കാനുള്ള മുളകൾ വാരിപ്പിടിച്ചു ശാന്തനായി കിടക്കുകയായാണ് ആ കൊമ്പൻ എന്ന് തോന്നിപ്പോകും ആ പാറയുടെ മുകളിൽ നിന്നാണ് ഞങ്ങൾ മനോഹര മായ സൂര്യാസ്തമയം കാണുന്നത് . അകലെ തെങ്ങിൻ തലപ്പുകൾക്ക് ഇടയിലൂടെ സൂര്യൻ കടലിൽ മറയുന്നതു വരെ ഞങ്ങൾ നോക്കി നിൽക്കും അന്നും അത്ഭുതമായി തോന്നിയിരുന്ന ഒന്നുണ്ടായിരുന്നു ആ പാറയുടെ മുകളിൽ ഒരിക്കലും വറ്റാത്ത ഒരു വെള്ളത്തിന്റെ ഉറവ . എത്ര വേനലിലും അതിലെ വെള്ളം വറ്റുമായിരുന്നില്ല . ചെറുപ്പത്തിൽ വലിയച്ഛൻ പറഞ്ഞിരുന്നത് അത് അറബിക്കടലിയ്ക്കുള്ള ഒരു വഴി ആണെന്നാണ് ഞങ്ങൾ അതിലെ വെള്ളം തൊടാൻ നോക്കിയപ്പോൾ വലിയച്ഛൻ മുടക്കി . അത് മനുഷ്യര്ക്ക് ഉള്ളതല്ല . ആകാശത്തിലൂടെ പോകുന്ന യക്ഷന്മാർക്കും ഗന്ധർവന്മാർക്കും വിശ്രമിക്കാനും ദാഹം മാറ്റാനും ഉള്ളതാണ് എന്നൊക്കെയാണ് . വലിയച്ഛൻ ഒരു പക്ഷെ ഞങ്ങൾ കുട്ടികളോട് താമശ പറഞ്ഞതായിരിക്കാം. പക്ഷെ അന്ന് അവിടെ നിന്ന് പോരുമ്പോൾ ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല പിൻക്കാലത്തു ഒരു ക്ഷേത്രം വരുമെന്ന്. കുട്ടിക്കാലം കഴിഞ്ഞതോടെ ഞങ്ങൾ പിന്നീട് ആ വഴിക്കു പോകാതായി . എല്ലാറ്റിനും സാക്ഷിയെന്ന പോലെ ആ പാറ ആരാലും നശിപ്പിക്കപ്പെടാതെ അവിടെ കിടന്നു ഏതാണ്ട് ഇരുപത്തി അഞ്ചു വർഷങ്ങൾക്ക് മുൻപാണ് അവിടെ ക്ഷേത്രം എന്നൊരു ആശയം നാട്ടുകാർ മുന്നോട്ടു വെയ്ക്കുന്നത്. വളരെ പെട്ടെന്ന് അതിനു ഒരു ജനകീയ ഭാവം വരികയും നാട്ടുകാരുടെ അകമഴിഞ്ഞ സഹകരണങ്ങൾ കൂടിയായപ്പോൾ ക്ഷേത്രം അവിടെ യാഥാർഥ്യമായി പാറയുടെ നടുവിലെ മുളങ്കൂടുകൾ വെട്ടി മാറ്റി അവിടെയാണ് ഇന്ന് കാണുന്ന ക്ഷേത്ര സമുച്ചയം ഉണ്ടാക്കിയിരിക്കുന്നത് . മറ്റുള്ള ക്ഷേത്രങ്ങളിൽ നിന്ന് ഇവിടെയുള്ള വ്യത്യാസം ചുറ്റുമതിൽഇല്ല എന്നതാണ് . അതിനു പകരം ക്ഷേത്രത്തിനു സംരംക്ഷണം ഒരുക്കുന്നത് ആ വലിയ പാറ തന്നെയാണ് . അതിനേക്കാൾ വലിയ സുരക്ഷിതത്വം ഒരു ക്ഷേത്രത്തിനു ആർക്കു നൽകാൻ കഴിയും? മുളംകാടുകൾ വെട്ടി വീഴ്ത്തിയപ്പോഴാണ് അവിടെ ഒരു മണിക്കിണർ കാണുന്നത് . നൂറ്റാണ്ടുകൾ പഴക്കമുള്ള കിണർ . ഏതോ കാലത്തു അവിടെ ആരൊക്കെയോ ജീവിച്ചിരുന്നു എന്നതിന് തെളിവായി അതിലും വറ്റാത്ത വെള്ളം ഉണ്ടായിരുന്നു . ഇന്നും ക്ഷേത്രത്തിലേക്കുള്ള വെള്ളം എടുക്കുന്നത് ആ കിണറിൽ നിന്നാണ് ഞങ്ങൾ ചെല്ലുമ്പോൾ നേരം വെളുക്കാൻ തുടങ്ങിയിരുന്നു. കൗണ്ടറിൽ ഇരുന്നു പ്രകാശേട്ടൻ കൈ കാണിച്ചു. . അമ്പലത്തിലെ വഴിപാട് കാര്യങ്ങൾ നോക്കുന്നത് അദ്ദേഹമാണ്. വഴിപാടുകൾ എഴുതിച്ചു രസീതും കൈ പിടിച്ചു ഞങ്ങൾ അമ്പലത്തിലേക്ക് നടന്നു കാൽകഴുകി നിലത്തു വിരിച്ച കരിങ്കൽ നടപ്പാതയിലൂടെ നടക്കുമ്പോൾ തണുപ്പ് വിരലുകളിലൂടെ അരിച്ചു കയറാൻ തുടങ്ങി. അമ്പലവും ചുറ്റു പാടുകളും വളരെ മനോഹരമായി വൃത്തിയായി വെച്ചിരിക്കുന്നു. വൃത്തിയും ഭക്തിയും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു എന്നാണ് എന്റെ വിശ്വാസം . വൃത്തിയുള്ള അമ്പലങ്ങളിൽ പോവാൻ മാത്രമേ എനിക്ക് ഇഷ്ടമുള്ളൂ തമിഴ്നാട്ടിലും മറ്റും പോകുമ്പോൾ അമ്പലത്തിന്റ ഉള്ളിൽ തന്നെ ഇരുന്നു ഭക്ഷണം ആൾക്കാർ കഴിക്കുന്നത് കണ്ടിട്ടുണ്ട് . എന്നിട്ടു ഭക്ഷണാവശിഷ്ടങ്ങൾ അവിടവിടെ കിടക്കുനതു കാണാം . കേരളത്തിലെ അമ്പലങ്ങൾ പൊതുവിൽ വളരെ നന്നായി പരിപാലിക്കപ്പെടുന്നു. കല്ലുത്തിപ്പാറ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം തന്നെ വൃത്തിയുള്ള ചുറ്റുപാടുകളാണ് . ഒരു പക്ഷെ അധികം ജനങ്ങൾ ഇവിടെ വരാത്തത് കൊണ്ടുമായിരിക്കാം പ്രധാനമായും രണ്ടു പ്രതിഷ്ഠകൾ ആണ് ഇവിടെ ഉള്ളത് പിന്നെ ഉപദൈവങ്ങളും .കൃഷ്ണന്റെ കാല്പാദം പതിഞ്ഞ കല്ലുത്തിപ്പാറയിൽ പ്രധാന പ്രതിഷ്ഠഭഗവാൻ ശ്രീകൃഷ്‌ണന്റേതു തന്നെ. പിന്നെ നാടിന്റെ ചൈത്യനമായ ദേവി പ്രതിഷ്ഠയും ഞങ്ങളുടെ നാട്ടിൽ വിഷ്ണു ക്ഷേത്രങ്ങൾ ഉണ്ടെങ്കിലും ശ്രീകൃഷ്ണ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങൾ കുറവാണ് തുളസിമാലയും തെച്ചി മാലയും ചാർത്തി നിൽക്കുന്ന കൃഷ്ണവിഗ്രഹം കാണുമ്പോൾ ഗുരുവായൂരപ്പന്റെ മുന്നിൽ നിൽക്കുന്ന പോലെത്തന്നെ ഉള്ള ഒരു ഫീൽ ആണ്. ഗുരുവായൂരിൽ നമുക്ക് സെക്കൻഡുകൾ മാത്രമേ നടയിൽ നില്ക്കാൻ ഉള്ള അനുവാദം ഉള്ളൂ . ഇവിടെ നമുക്ക് എത്ര വേണമെങ്കിലും നിൽക്കാം പ്രാർത്ഥിക്കാം . അവിടെ പറയാൻ ബാക്കി വെച്ചത് ഇവിടെ പറയാം . നാട്ടിൻപുറത്തെ ചെറിയ അമ്പലങ്ങളുടെ ഭംഗി അതാണ് . നമ്മുടെ മനസ്സ് നിറയുന്നത് വരെ നടയിൽ നിൽക്കാം പ്രാർത്ഥിക്കാം . തുളസിമാലയും പാൽപ്പായസവും വെണ്ണ നിവേദ്യം തന്നെയാണ് ഇവിടെയും കണ്ണന് പ്രിയ വഴിപാട് , അവിടെ തൊഴുതു വലം വെച്ചിറങ്ങിയാൽ പിന്നെ ഗണപതിയുടെയും അയ്യപ്പന്റേയും ചെറിയ അമ്പലങ്ങൾ . അവിടെ തൊഴുതു നേരെ ചെല്ലുന്നതു ദേവിയുടെ നടയിലാണ് . അതും മറ്റൊരു ചെറിയ അമ്പലമാണ്. ഭഗവതി അഥവാ ദേവി ആണ് എല്ലാ നാട്ടിൻപുറങ്ങളിലും ജനങ്ങളുടെ ശക്തി സ്രോതസ്സ്. ഇവിടെയും സ്ഥിതി മറിച്ചല്ല . ചുവന്ന പൂക്കൾ കൊണ്ട് അലംകൃതയായ ദേവിയെ ധ്യാനിച്ച് മടങ്ങുമ്പോൾ തിരുമേനി കുറച്ചു പായസം വാഴയിലയിലാക്കി കൈയ്യിൽ വെച്ച് തന്നു. പായസത്തിനു മുകളിൽ തെച്ചിപ്പൂവും തുളസിയിലയും . ദേവി ക്ഷേത്രങ്ങളിലെ ശർക്കരപായസത്തിനു ഒരു പ്രത്യേക രുചിയാണ് . അരി പൂർണമായി വേവാതെ ആണ് ആ പായസം ഉണ്ടാക്കുന്നത് . കൃത്യമായി ആ വേവിൽ നിർത്തുമ്പോഴാണ് പായസത്തിന്റെ രുചി കൂടുന്നത് . നമ്മൾ എത്ര ശ്രമിച്ചാലും വീട്ടിൽ ഉണ്ടാക്കിയാൽ ഈ രുചി കിട്ടില്ല പഴയ ഓർമയിൽ പാറയുടെ മുകളിലേക്ക് ഞാൻ ഒന്ന് നോക്കി . "ഇപ്പോൾ കയറാൻ പാടുണ്ടോ?" ഞാൻ തിരുമേനിയോട് തിരക്കി "പൂജ സമയത്തൊഴിച്ചു എപ്പോൾ വേണമെങ്കിലും കയറാം" . തിരുമേനി പറഞ്ഞു പതിയെ കയറുമ്പോൾ ആദ്യം കണ്ണിൽ പെട്ടത് ആ വറ്റാത്ത ഉറവ തന്നെ ആയിരുന്നു . ഇപ്പോൾ അതിൽ താമരകൾ വിരിഞ്ഞു നിൽക്കുന്നു . ക്ഷേത്രം ഭാരവാഹികൾ ആയിരിക്കും താമര അവിടെ എത്തിച്ചത് . വെള്ളം നിറഞ്ഞു നിൽക്കുന്നു . എവിടെ നിന്നായിരിക്കും ഇത്രയും ഉയരത്തിൽ വറ്റാതെ നില്ക്കാൻ മാത്രം ഉള്ള വെള്ളം അതിലേക്ക് വരുന്നത് ? പാറയുടെ മുകളിൽ എത്തി ശ്രീകൃഷ്ണ പാദം ഇപ്പോൾ പൂജിക്കിപ്പെടുന്ന സ്ഥലമായി മാറിയിരിക്കുന്നു . പാറയുടെ മുകളിൽ നിന്ന് ആ അമ്പലം കാണുന്നത് ഒരു കാഴ്ച തന്നെയാണ് . ഇത്രയും മനോഹരമായ കാഴ്ച ഞങ്ങളുടെ നാട്ടിൽ വേറെ ഇല്ല എന്ന് തോന്നിപ്പോകും . അകലെ താഴെ തെളിനീർ നിറഞ്ഞു പാറക്കുളം . അവിടെ പണ്ട് നിറയെ ആൾക്കാർ കുളിച്ചിരുന്നു . ഇപ്പോൾ ജനങ്ങൾ വരുന്നുണ്ടോ എന്നറിയില്ല . തെങ്ങിൻ തലപ്പുകൾക്കിടയിൽ പടിഞ്ഞാറ് തൈക്കാടും തെക്ക് ചിറ്റാട്ടുകരയും ഞാൻ അടയാളപ്പെടുത്താൻ ശ്രമിച്ചു. അവിടെ ആകെ ഒരു ശാന്തയും ദൈവികതയും നിറഞ്ഞു നിന്നിരുന്നു . ഞങ്ങൾ പണ്ട് വന്നിരുന്ന ആർക്കും വേണ്ടാതെ കിടന്നിരുന്ന സ്ഥലമല്ല . ഇന്ന് അതിനു ഒരു പുനർജ്ജനി ഉണ്ടായിരിക്കുന്നു വെയിലിനു തിളക്കം കൂടി തുടങ്ങി . ഞങ്ങൾ പതുക്കെ താഴേക്കിറങ്ങി . തീരുമേനി പൂജ കഴിഞ്ഞു നട അടച്ചു കഴിഞ്ഞിരുന്നു താഴെ വന്നു നാഗ ദൈവങ്ങളോട് പ്രാർത്ഥിച്ചു ഞങ്ങൾ മടങ്ങാനൊരുങ്ങി . അപ്പോഴാണ് മനോഹരമായ മറ്റൊരു കാഴ്ച കണ്ടത് . ഒരു മുളങ്കാട് ..വയനാട് പോയപ്പോഴാണ് ഇത്തരം മുളങ്കാടുകളിൽ ഓടി നടന്നതും ഫോട്ടോ എടുത്തതും . ആരായിരിക്കും ഇത്ര മനോഹരമായി ഇത് നില നിർത്തി പോരുന്നത് . ഏതായാലും ഫോട്ടോ എടുക്കാനും പ്രകൃതിയുടെ വേറിട്ട ഒരു സൗന്ദര്യം അനുഭവിക്കാനും അത് വഴിയൊരുക്കി. പ്രകൃതിയും ദൈവങ്ങളും നമ്മുടെ വിശ്വാസങ്ങളും ഇഴ ചേർന്ന് കിടക്കുന്നു . ഒന്നിൽ നിന്ന് മറ്റൊന്നിനെ വേർപ്പെടുത്തിയെടുക്കാൻ ബുദ്ധിമുട്ടാണ്. മനോഹരമായ സങ്കൽപ്പങ്ങളും സ്ഥലികളും ആരൊക്കെയോ നമുക്ക് വേണ്ടി ഒരുക്കുന്നു. നമ്മുടെ ചെറിയ ജീവിതം അത് ആസ്വദിക്കാനും നിലനിർത്താനും വേണ്ടിയുള്ളതാകട്ടെ. നാട്ടിൽ വരുമ്പോൾ വീണ്ടും ഇവിടെ വരണം എന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ടാണ് ഞങ്ങൾ അവിടെ നിന്നും അന്ന് മടങ്ങിയത് ഇന്ന് ഈ ക്ഷേത്രം കല്ലൂർ തലൈ എന്ന പേരിൽ ആണ് അറിയപ്പെടുന്നത് . ഗുരുവായൂർ അമ്പലത്തിൽ നിന്ന് ഏതാണ്ട് അഞ്ചു കിലോമീറ്റർ അകലെ തൃശൂർ ഗുരുവായൂർ റൂട്ടിൽ കണ്ടാണിശ്ശേരി എന്ന സ്ഥലത്താണ് ആണ് ഈ ക്ഷേത്രം നിലനിൽക്കുന്നത് .

No comments:

Post a Comment