Sunday, October 10, 2021

കപ്പൂർ..എന്റെ ഖസാക്ക്


 യാത്ര എന്നു പറയുമ്പോൾ ആദ്യം നമ്മുടെ മനസ്സിൽ വരിക പ്രധാനപ്പെട്ട വിനോദ സഞ്ചാര സ്ഥലങ്ങളുടെ ചിത്രമായിരിക്കും... അതിനുമപ്പുറം ചില സ്ഥലങ്ങൾ ഉണ്ട് ആരും അധികം അറിയാത്ത സ്ഥലങ്ങൾ..തികച്ചും ഗ്രാമീണമായ അന്തരീക്ഷം ഉള്ളവ...

ഇന്നും ഞാൻ ഇടയ്ക്കൊക്കെ പോകാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലം ഉണ്ട്...പൊന്മുട്ടയിടുന്ന താറാവ് ചിത്രീകരിച്ച ആനക്കരയ്ക്ക് അടുത്ത് കിടക്കുന്ന കപ്പൂർ എന്ന സ്ഥലം...ഒരു കാലത്ത് മനസ്സിനെ ഏറെ സന്തോഷിപ്പിച്ചിരുന്ന യാത്രകൾ ആയിരുന്നു അവിടേയ്ക്ക് ഉള്ളത്

കുന്നംകുളത്തു നിന്നു കോഴിക്കോട്ടേക്കുള്ള വഴിയിൽ വളയംകുളത്തിനോട് അടുത്തു കിടക്കുന്ന ഈ മനോഹരമായ ഗ്രാമത്തിൽ ആയിരുന്നു എന്റെ വലിയമ്മയുടെ വീട് . സ്കൂൾ കാലം മുതൽ ഞാൻ ഇടയ്ക്കിടെ പോയി നിൽക്കാറുണ്ടായിരുന്നു ഇവിടെ . വലിയൊരു തൊടിയുടെ നടുക്ക് ഉള്ള ഒറ്റപ്പെട്ട വീട്. തൊടിയുടെ ഒരു വശത്തു കുന്ന് , മറുവശത്തു പാടം .അടുത്തൊന്നും വിളിച്ചാൽ പോലും കേൾക്കുന്ന ദൂരത്തിൽ പോലും വീടുകൾ ഇല്ല. അകലെ പാടത്തിന്റെ അങ്ങേ അറ്റത്തു ഒരു ചെറിയ അമ്പലവും ഒരുഎൽ പി സ്കൂളും കാണാം 

അവിടേയ്ക്ക് എത്താൻ തന്നെ പള്ളങ്ങാട്ട് ചിറ എന്ന സ്ഥലത്ത് ബസ് ഇറങ്ങി പിന്നെ പാടത്തിന്റെ വരമ്പിലൂടെ കുറെ നടക്കണം..ദിവസേന നാലു ട്രിപ്പ് ബസ്സ് സർവിസ് മാത്രമാണ് കുന്നംകുളത്തു നിന്ന് ചിറയിലേക്ക് ഉണ്ടായിരുന്നത്..ബസ് ഇറങ്ങി നടന്ന് നടന്ന് പാടത്തിന്റെ നടുക്കുള്ള എൽ. പി. സ്കൂളും അമ്പലവും പിന്നിട്ട് ചുറ്റും നോക്കുമ്പോൾ വലിയ പാടത്തിന്റെ നടുക്ക് നമ്മൾ മാത്രമേ കാണൂ...ചുറ്റും കമുകിൻ തോപ്പുകളും അതിനപ്പുറം അതിരു വരച്ച പോലെ കുന്നുകളും പച്ച പിടിച്ചു കിടക്കും..ആ കുന്നിന്റെ മുകളിലൂടെ ദിവസേന ഒരു ബസ് പാലക്കാട്ടേക്ക് സർവിസ് നടത്തിയിരുന്നു..പാടത്ത് നിന്നാൽ കുന്നിന്റെ മുകളിലൂടെ ആ ബസ് പോകുന്ന ഇരമ്പം കേൾക്കാം..അതായിരുന്നു ആ പരിസരത്ത് ഉള്ളവരുടെ ക്ലോക്ക്.. ബസിന്റെ ശബ്ദം കേട്ടാൽ പതിനൊന്നര ആയെന്ന് അർത്ഥം.

നിറയെ വായിക്കാൻ പുസ്തകങ്ങൾ ഉണ്ടായിരുന്നു എന്നതാണ്  അവിടുത്തെ ആകർഷണം. പിന്നെ എപ്പോഴും ആ തൊടിയിൽ  കൃഷിപ്പണി ചെയ്തിരുന്ന വലിയച്ഛനും വല്യമ്മയും. ടിവിയോ മറ്റു സൗകര്യങ്ങളോ ഇല്ല . പുസ്തകങ്ങൾ വായിച്ചും ആ തൊടിയിലും പാടത്തും നടന്നും എന്റെ  വെക്കേഷൻ ദിനങ്ങൾ അവിടെ ഏറെ മനോഹരമായിരുന്നു.

വല്യമ്മയുടെ മകൻ പ്രകാശേട്ടൻ ആണ് മിണ്ടാൻ ഉള്ള ഒരാൾ . മൂപ്പർ പകൽ ജോലിക്കു പോകും .പിന്നെ പകൽ ആരോടും മിണ്ടാനില്ല. തികഞ്ഞ ശാന്തത .

ഒരു പൂർണമായ മെഡിറ്റേഷൻ സ്റ്റേറ്റിലേക്ക്  എന്റെ മനസ്സിനെ  എത്തിക്കുമായിരുന്നു  ഈ വീടും പരിസരവും അന്ന് . ബസാക്കിന്റെ ഇതിഹാസത്തിൽ കൂമൻകാവിൽ എത്തിയ രവിയെ പോലെ 

ഇന്ന് വലിയച്ഛനും വല്യമ്മയും ഇല്ല . ഈ വീട്ടിൽ ഇപ്പോൾ ആരും താമസവും ഇല്ല .. ഉള്ളത് കുറെ പഴയ ഓർമ്മകൾ മാത്രം..

എങ്കിലും ഒരിക്കൽ കൂടി അവിടെ പോണം...പള്ളങ്ങാട്ട് ചിറയിൽ ബസ്സിറങ്ങി... ആ പാടവരമ്പിലൂടെ നടന്ന് തന്നെ പോകണം..പാട വരമ്പിലോടെ ഞാൻ നടന്നു വരുന്നത് നോക്കി നിന്നിരുന്ന വലിയമ്മയും വലിയച്ചനും അവിടെ ഇല്ലെങ്കിലും

No comments:

Post a Comment