എന്തിനാണ് നീ ഇങ്ങനെ ക്ഷേത്രങ്ങളിൽ പോകുന്നത്? ക്ഷേത്രങ്ങളെക്കുറിച്ചു എഴുതുന്നത്? എന്നൊക്കെ പല സുഹൃത്തുക്കളും എന്നോട് ചോദിച്ചിട്ടുണ്ട്. ദൈവം ഉണ്ടോ ഇല്ലയോ എന്ന സംവാദം അനാദി കാലം മുതൽക്ക് ഉള്ളത് കൊണ്ട് അതിനെക്കുറിച്ചു തർക്കിച്ചു സമയം കളയാൻ ഞാൻ നിൽക്കാറില്ല, എന്റെ മനസ്സിൽ അമ്പലം എന്ന് പറയുമ്പോൾ അതിനെ ഉപമിക്കാൻ മനസ്സിൽ വരുന്ന വാക്ക് "Tranquility" (നിശ്ചലത , പ്രശാന്തത) എന്നതാണ്
ശാന്തമായ അമ്പലങ്ങളിൽ ഞാൻ പോകാൻ ആഗ്രഹിക്കുന്നു അത് എന്റെ മനസ്സിനെ ഏറെ സന്തോഷിപ്പിക്കുന്നു പ്രശാന്തമാക്കുന്നു. അത്തരത്തിലുള്ള രണ്ടു പ്രിയപ്പെട്ട ക്ഷേത്രങ്ങളെക്കുറിച്ച് (നെല്ലുവായും , തിരുവില്വാമലയും ) ഞാൻ മുൻപേ എഴുതിയിരുന്നല്ലോ. ആ ശ്രേണിയിൽപ്പെടുന്ന സന്ദർശിക്കാൻ ഞാൻ ഏറെ ഇഷ്ടപ്പെടുന്ന അമ്പലമാണ് ചൊവ്വല്ലുർ ശിവക്ഷേത്രം ഗുരുവായുരിൽ നിന്ന് ഏതാണ്ട് മൂന്ന് കിലോമീറ്റർ മാത്രം ദൂരം മാത്രമേ ചൊവ്വലൂർ ക്ഷേത്രത്തിലേക്കുള്ളൂ. ഗുരുവായൂർ കിഴക്കേ നടയിൽ നിന്ന് തൃശ്ശൂർ റോഡിലൂടെ വന്നാൽ പാരീസ് ബസ്സ് സ്റ്റോപ്പ് വഴി തിരിഞ്ഞു ഏതാണ്ട് അഞ്ഞൂറ് മീറ്റർ പോയാൽ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ എത്താം. അതിനും പുറമെ കണ്ടാണിശ്ശേരി ബസ്റ്റോപ്പിൽ ഇറങ്ങിയാൽ അമ്പലത്തിന്റെ കിഴക്കേ നടയിലേക്ക് നടന്നു പോകാം (ഈ വഴി വാഹനങ്ങൾക്ക് പോകാൻ സാധ്യമല്ല ) ഞങ്ങളുടെ കുട്ടിക്കാലത്തു പിറന്നാൾ ദിനത്തിൽ മാത്രം ഞങ്ങൾ പോയിരുന്ന അമ്പലമാണ് ചൊവ്വല്ലൂർ അമ്പലം. അന്നൊക്കെ പിറന്നാളുകാരനും കൂടെ അടുത്ത വീട്ടിലെ കുട്ടികളും കൂടി ജാഥയായാണ് പോക്ക്. തിരിച്ചു വീട്ടിൽ ചെല്ലുമ്പോൾ അമ്മ ഉണ്ടാക്കി വെച്ചിരിക്കുന്ന അരിപായസത്തിന്റെ രുചി മനസ്സിൽ നിറച്ചുകൊണ്ടായിരിക്കും ആ യാത്ര. അന്ന് പിറന്നാളിന് കേക്ക് മുറിക്കൽ ഒന്നുമില്ല. അരിപ്പായസമാണ് അന്നത്തെ സ്പെഷ്യൽ കണ്ടാണിശ്ശേരി ബസ്സ്റ്റോപ്പിലെ വായനശാലയുടെ ഒരു വശത്തു കൂടെ വേണം അമ്പലത്തിലേക്ക് പോകാൻ. കൃഷിക്കുള്ള വെള്ളം തോട്ടിൽ കെട്ടി നിർത്താൻ ഉണ്ടാക്കിയ തടയണയുടെ മുകളിലൂടെ നടന്ന് ചെന്നാൽ അമ്പലത്തിന്റെ തെക്കേ അടിവാരത്തു എത്താം. അന്ന് ഇന്നത്തെ പ്പോലെ തെക്കേ നടവഴി കയറാൻ കഴിയില്ല. അമ്പലം നിൽക്കുന്ന കുന്നിനെ ചുറ്റി കിഴക്കേ നട വഴി വേണം അന്നൊക്കെ അമ്പലത്തിൽ കയറാൻ ചെറിയൊരു കുന്നിന്റെ മുകളിൽ ആണ് ആ ക്ഷേത്രം നിൽക്കുന്നത്. ആ ഒരു ക്ഷേത്രം നില്ക്കാൻ മാത്രം വലിപ്പമുള്ള കുന്ന്. ചുറ്റുപാടുമുള്ള പ്രദേശങ്ങൾ താഴ്ന്നു കിടക്കുന്നു. കിഴക്കേ നടയിലേക്കുള്ള പടികളുടെ വടക്കു ഭാഗത്തായാണ് വലിയ അമ്പലക്കുളം. വെവ്വേറെ പടവുകൾ കെട്ടി പൂജാരിമാർക്കും , സ്ത്രീകൾക്കും , പുരുഷന്മാർക്കും കുളിക്കാൻ ഉള്ള സൗകര്യം അന്നവിടെ ഉണ്ടായിരുന്നു. തെളിഞ്ഞ വെള്ളം ഒരൽപം പച്ച നിറം പുരണ്ടു മഴക്കാലത്ത് അങ്ങിനെ നിറഞ്ഞു കിടക്കും. കുട്ടികളും മുതിർന്നവരും അതിൽ കുളിക്കാനും നീന്താനും അന്ന് ധാരാളമായി വന്നിരുന്നു. ആ പരിസരത്തുള്ള ഒരു പാട് പേരുടെ സ്ഥിരം കുളിക്കടവ് അമ്പലക്കുളത്തിൽ കാൽ കഴുകുമ്പോൾ മീനുകൾ വന്ന് അടുത്ത് നിൽക്കും. കാലങ്ങളായുള്ള സഹവാസം കൊണ്ട് അവയ്ക്ക് മനുഷ്യനെ പേടിയില്ലാതായി എന്ന് തോന്നുന്നു. ഇന്നും അമ്പലക്കുളത്തിനു വലിയ കോട്ടമൊന്നുമില്ല. ഇന്നും കുറെയേറെ പേർ രാവിലെയും വൈകുന്നേരവും അവിടെ കുളിക്കാൻ എത്തുന്നുണ്ട്. കുളത്തിൽ കാലും മുഖവും കഴുകി കിഴക്കേ നടയിലേക്കുള്ള പടികൾ കയറാം. ക്ഷേത്ര മതിൽക്കെട്ടിനകത്തേക്ക് കടന്നാൽ ആദ്യം കാണുക പാർവ്വതി ദേവിയുടെ വിഗ്രഹമാണ്. വളരെ അപൂർവ്വം ശിവക്ഷേത്രങ്ങളിൽ മാത്രമേ ശിവപാർവ്വതിമാരുടെ വിഗ്രഹം ഉണ്ടാവുകളുള്ളൂ. മിക്കവാറും ശിവ ക്ഷേത്രങ്ങളിൽ ദേവി പാർവ്വതി ഒരു സങ്കല്പം മാത്രമാണ് ഉള്ളമ്പലത്തിലേക്ക് അകത്തേയ്ക്ക് പണ്ടൊക്കെ കിഴക്കേ വഴിയിലൂടെ കടന്നിരുന്നെങ്കിലും ഇന്ന് എല്ലാവരും ഒന്ന് വലം വെച്ച് പടിഞ്ഞാറേ നടയിലൂടെ ആണ് ഉള്ളമ്പലത്തിലേക്ക് കടക്കുന്നത് കരിങ്കൽപ്പാളികൾ വിരിച്ച നടപ്പാതയ്ക്ക് വൈകുന്നേരം നല്ല തണുപ്പായിരിക്കും. തെക്കു കിഴക്കേ കോണിൽ ഇപ്പോൾ ഹനുമാന്റെ ഉപദേവ ക്ഷേത്രം ഉണ്ട്. പണ്ട് അത് അവിടെ ഉണ്ടായിരുന്നില്ല. ആഞ്ജനേയനെ വണങ്ങി പടിഞ്ഞാറേ നടയിലേക്ക് നടക്കുമ്പോൾ ഞാൻ കുട്ടിക്കാലത്തു അവിടെ വന്നിരുന്നതു ഓർത്തു പോയി. അന്നൊക്കെ നാലോ അഞ്ചോ പേര് മാത്രമേ തൊഴാനായി ഉണ്ടാവൂ. വഴിപാടും പ്രസാദവും ഒക്കെ നടയിൽ വെച്ച് തന്നെ. പക്ഷെ മിക്കവാറും ഞങ്ങൾ കുട്ടികൾ ആടിപ്പാടി ചെല്ലുമ്പോഴേക്കും ഉഷപൂജ സമയമായിരിക്കും. ആ സമയത്തു നട കുറെ നേരം അടച്ചിടും. മനസ്സിൽ നിറയെ വീട്ടിലെ പായസം ആയിരിക്കും തുടികൊട്ടുന്നതു. ആൾക്കാർ കുറവായിരുന്നു എങ്കിലും അമ്പലത്തിലെ പൂജാ വിധികൾക്കും ആചാരങ്ങൾക്കും അന്നും ഒരു കുറവും ഉണ്ടായിരുന്നില്ല. അടഞ്ഞ വാതിൽ എപ്പോൾ തുറക്കും എന്ന് നോക്കി കുട്ടികളായ ഞങ്ങൾ നിൽക്കും. കുറെ കഴിഞ്ഞു നടതുറന്നു പൂജാരി പുറത്തു വരുമ്പോൾ ഞങ്ങളുടെ മുഖം വിടരുമെങ്കിലും വീണ്ടും നടയടച്ചു തിരുമേനി നമസ്കാര മണ്ഡപത്തിൽ ഇരുന്ന് കുറെ മന്ത്രങ്ങൾ ചൊല്ലി നമസ്ക്കരിച്ചു വീണ്ടും ശ്രീകോവിലിൽ കയറുമ്പോൾ ആണ് നമുക്ക് തൊഴാനുള്ള അവസരം വരുന്നത്. അപ്പോഴേക്കും ഏതാണ്ട് ഒരു മണിക്കൂർ കഴിയും. തൊഴുതു പുഷ്പാഞ്ജലിയും കഴിച്ചു പിന്നെ വീട്ടിലേക്ക് ഒരോട്ടമാണ്. കുട്ടിക്കാലത്ത് അങ്ങിനെ വർഷത്തിൽ ഒരിക്കൽ മാത്രമുള്ള സന്ദർശനത്തിൽ നിന്ന് ജീവിതത്തിന്റെ ഒരു ഭാഗമായി ഈ ക്ഷേത്രം മാറിയതു എന്നാണെന്ന് ഓർത്തെടുക്കാൻ കഴിയുന്നില്ല. പക്ഷെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൾ ആയി എന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണ് ഈ ക്ഷേത്രം. പണ്ടൊക്കെ കാലത്തു മാത്രം പോയിരുന്നിടത്തു നിന്ന് ഇപ്പോൾ എനിക്കിഷ്ടം വൈകുന്നേരങ്ങളിൽ അവിടം സന്ദര്ശിക്കാനാണ്. ഒരു മെഡിറ്റേഷനിൽ എന്ന പോലെ എന്റെ മനസ്സിനെ അവിടുത്തെ വൈകുന്നേരങ്ങൾ ഇന്ന് പ്രശാന്തമാക്കുന്നു കൽവിരിച്ച പാതയിലൂടെ നടന്നു തെക്ക് പടിഞ്ഞാറേ കോണിൽ എത്തുമ്പോൾ അവിടെ ഭഗവാൻ ശിവന്റെ ഭൂതഗണമായ സിംഹോദരന്റെ ഉപക്ഷേത്രം. അവിടെ പ്രാർത്ഥിച്ചു വേണം പ്രധാന അമ്പലത്തിലേക്ക്കടക്കാൻ എന്ന് ആരോ പറഞ്ഞറിവ്. അമ്പലം എന്നത് കേവലം പൂജകൾ നടത്തുന്ന ഒരു സ്ഥലമല്ല. അവിടെ പ്രകൃതിയ്ക്കും ജീവജാലങ്ങൾക്കും ഒരു പാട് പ്രസക്തിയുണ്ട്. സിംഹോദന്റെ അവിടെ തൊഴുതു കഴിഞ്ഞാൽ പിന്നെ നമ്മൾ എത്തുന്നത് പടിഞ്ഞാറേ നടയോട് ചേർന്ന ആൽമരത്തിന്റെ താഴെയാണ്. നിറയെ തുളസിച്ചെടികൾ അതിനു ചുറ്റും വളരുന്നു . വൈകുന്നേരത്തെ കാറ്റിൽ തുളസിയുടെ സുഗന്ധം നിറഞ്ഞു നിൽക്കും . അത് ശ്വസിച്ചു കൊണ്ട് ആ മരത്തെ തൊഴുത് വലം വെച്ച് കഴിഞ്ഞാൽ പിന്നെ ഉള്ളമ്പലത്തിലേക്ക്. ചൊവ്വല്ലൂർ ക്ഷേത്രം എന്നാണു അറിയപ്പെടുന്നതു എങ്കിലും കണ്ടാണിശ്ശേരിക്കാരുടെയും പ്രധാന അമ്പലമാണ് ഇത്. രണ്ടു ദേശങ്ങളെയും ഒരേ പോലെ പരിപാലിച്ചാണ് അമ്പലത്തിന്റെ ഭൂമിശാസ്ത്രപരമായ നിൽപ്പ്. പടിഞ്ഞാറു ചൊവ്വല്ലൂരും തെക്ക് കണ്ടാണിശ്ശേരിയും. വടക്ക് ഭാഗം നീണ്ടു കിടക്കുന്ന പാടശേഖരം. അതങ്ങു ദൂരെ ചെമ്മണ്ണൂരും കടന്നു ആനായ്ക്കൽ വരെ പരന്നു കിടന്നിരുന്നു ഒരു കാലത്ത്. പണ്ടൊക്കെ വേനൽക്കാലത്ത് കുന്നംകുളത്തേക്ക് ആൾക്കാർ അടയ്ക്കയും മറ്റു സാധനങ്ങളും കൊണ്ട് നടന്നു പോയിരുന്നത് ഈ പാടത്തിൻറെ വരമ്പുകൾ താണ്ടിയാണ്. വടക്കേ പാടത്തു നിന്ന് വരുന്ന കാറ്റ് ആൽമരങ്ങളെ തലോടി അതിന്റെ ഇലകളെ ചാഞ്ചാട്ടി കൊണ്ടിരിന്നു , വടക്കൻ കാറ്റ് എപ്പോഴും ആ അമ്പലത്തെയും പരിസരത്തെയും കുളിര്മയുള്ളതാക്കി നിര്ത്തുന്നു. ചൊവ്വല്ലൂർ അമ്പലത്തിന്റെ ചരിത്രം പലരീതിയിൽ വാഖ്യാനിക്കപ്പെട്ടിരിക്കുന്നു. പരശുരാമനാൽ സ്ഥാപിക്കപ്പെട്ട നൂറ്റിയെട്ട് ശിവ ക്ഷേത്രങ്ങളിൽ ഒന്നാണ് ചൊവല്ലൂർ ക്ഷേത്രം എന്നാണ് ഒരു വാമൊഴി. മറ്റൊരു കഥ ചൊവ്വല്ലൂർ മഴവന്നുർ മനയിലെ കാരണവരായ നമ്പൂതിരി വടക്കുംനാഥനെ തൊഴാൻ തൃശ്ശൂർ വരെ നടന്നു പോകാറുണ്ടായിരുന്നു എന്നും , വർഷങ്ങൾ കഴിഞ്ഞു പ്രായാധിക്യത്താൽ അദ്ദേഹത്തിനു അവിടെ പോകാനാകാതെ അവസ്ഥയിൽ എത്തുകയും തന്റെ അവസാന സന്ദർശനത്തിൽ. വടക്കുംനാഥ സന്നിധിയിയിൽ വെച്ച് ഒരിക്കലും ഭഗവാനെ ഇവിടെ വന്നു കാണാൻ സാധിക്കുകയില്ലല്ലോ എന്നോർത്ത് അദ്ദേഹം മനസ്സ് ഉരുകി വിഷമിച്ചുവെന്നും , അദ്ദേഹം തിരികെ വരുമ്പോൾ ഭഗവാൻ അദ്ദേഹത്തിന്റെ കുടയുടെ മുകളിൽ കയറി ഇരുന്നു എന്നും പറയപ്പെടുന്നു. യാത്രയിൽ വീടെത്തുമ്പോഴേക്കും അദ്ദേഹം തളർന്നു പോവുകയും ,അദ്ദേഹം കുട ഒരിടത്തു വെച്ച് വിശ്രമിക്കുകയും ചെയ്തു. ആ കുട പിന്നീട് കുന്നായി മാറുകയും അവിടെ ഭഗവാൻ സ്വയംഭൂവാകുകയും ചെയ്തു എന്നാണ് വിശ്വാസം. വിശ്വാസങ്ങളും കഥകളും അങ്ങിനെ ഉണ്ടെങ്കിലും ചൊവ്വല്ലൂർ ക്ഷേത്രം അവിടെ ഉണ്ടായത് ഏതാണ്ട് ആയിരം വർഷങ്ങൾക്ക് മുൻപാണ് എന്നത് ഏറെക്കുറെ തീർച്ചപ്പെടുത്തിയിട്ടുണ്ട്. 2001 ഇൽ പുതുക്കി പണിയുന്നത് വരെ ഓടിട്ട രണ്ടു നിലയിലുള്ള ശ്രീകോവിൽ ആയിരുന്നു ഉണ്ടായിരുന്നത്. 2001 ലെ പുനരുദ്ധാരണത്തോടെ ശ്രീകോവിൽ ചെമ്പോല കൊണ്ട് പൊതിഞ്ഞു. ഇന്ന് കേരളത്തിലെ തന്നെ ഏറ്റവും മനോഹരമായ ശ്രീകോവിൽ ആണ് ചൊവ്വല്ലൂരിലേത് ആൽമരത്തെ മൂന്ന് വലം വെച്ച് ഞാൻ ഉള്ളമ്പലത്തിലേക്ക് നടന്നു. പടിഞ്ഞാറേ വാതിലിനു അഭിമുഖമായാണ് ബലിക്കല്ല്. ഏതാണ്ട് പതിനൊന്നടി വലിപ്പം ഉണ്ടാവും ആ ബലിക്കല്ലിനു. അത്രയും വലിയ ബലിക്കല്ലു വളരെ അപൂർവമാണ്. അഷ്ടദിക്ക് പാലകരെ ആണ് ബലിക്കല്ലുകൾ പ്രതിനിധീകരിക്കുന്നത് എന്നാണ് വിശ്വാസം പടിഞ്ഞാറേ നട വഴി കടന്നാൽ ആദ്യം കണ്ണിൽപ്പെടുക ധ്യാനത്തിൽ മുഴുകിയിരിക്കുന്ന പോലെയുള്ള ഭഗവന്റെ സ്വർണ വർണ്ണമുഖമാണ്. വളരെ അപൂർവം ക്ഷേത്രങ്ങളിൽ മാത്രമേ ശിവന്റെ മുഖം പ്രതിഷ്ഠയായി ഉണ്ടാവാറുള്ളു. ശിവലിംഗം ആണ് എല്ലാ ക്ഷേത്രങ്ങളിലും സാമാന്യമായി കാണുക. ഇവിടെ ശിവലിംഗത്തിനു പുറമെ ദേവന്റെ മുഖവും ഉണ്ടെന്നുള്ളത് ഒരു പ്രത്യേകത തന്നേയാണ്. നമസ്ക്കാര മണ്ഡപത്തിന്റെ മുന്നിലെ കേടാ വിളക്കിന്റെ മുന്നിൽ നിന്ന് തൊഴുതു പിന്നെ വടക്കേ നടയിലെ ഓവ് വരെ പോയി തിരികെ നേരെ നടയിൽ വന്നു ദേവനെ മനസ്സു നിറഞ്ഞു തൊഴാം ഏതു ക്ഷേത്രത്തിൽ പോയാലും അവിടുത്തെ ദേവന്റെയോ ദേവിയുടെയോ വാഹനത്തെ ആദ്യം തൊഴണം എന്നാണ് വിശ്വാസം. ഭഗവാന് നേരെയായി നമസ്ക്കാര മണ്ഡപത്തിൽ നന്ദികേശന്റെ ചെറിയ പ്രതിഷ്ഠാരൂപം ഉണ്ട്. നന്ദികേശന് അവിടെ പ്രത്യേക പൂജകളും ഉണ്ട്. ശ്രീകോവിലിന്റെ മുന്നിൽ നിന്നാൽ പിന്നെ വേറെ ലോകമാണ്. ശിവന്റെ അമ്പലങ്ങളിൽ പൊതുവെ തിരക്ക് കുറവായിരിക്കും. നടയിൽ എത്ര നേരം വേണമെങ്കിലും ശാന്തമായി നിൽക്കാം. നിരനിരയായ് വെച്ച കവര വിളക്കുകളുടെ തിരിനാളങ്ങൾക്കിടയിലൂടെ അകലെയായി ദേവന്റെ ശാന്തഗംഭീരമായ മുഖം. കഴുത്തിൽ കൂവള മാല. മുകളിൽ ധാരയായി വെള്ളം. മനസ്സിനെ മറ്റൊരു ഒരു ലോകത്തേക്ക് കൊണ്ട് പോകാൻ ഇതിലും നല്ല ഒരു കാഴ്ച ഉണ്ടോ എന്ന് സംശയമാണ്. നടയിൽ നിന്ന് നമ്മുടെ ഭൗതിക സുഖങ്ങൾക്ക് വേണ്ടിയോ മറ്റു ആവലാതികൾ പറയാനോ നിൽക്കാതെ വെറുതെ കുറച്ചു നിന്ന് നോക്കൂ..മനസ്സും ചിന്തകളും ശാന്തമാവുന്നതു കാണാം. ക്ഷേത്ര ദർശനം സാർത്ഥകമാകുന്നത് അത്തരം നിമിഷങ്ങളിലാണ് ഏതൊരു ശിവന്റെ അമ്പലത്തിലെപ്പോലെയും ഇവിടെയും കൂവളമാലയും കൂവള പുഷ്പാഞ്ജലിയും ധാരയും തന്നെയാണ് പ്രധാന വഴിപാടുകൾ പിന്നീട് അതിൽ നിന്ന് ഉണരുന്നത് മാരാരുടെ ഇടയ്ക്കയുടെ ശബ്ദം കേട്ടാണ്. അത്താഴ പൂജാ സമയം ആവുന്നു എന്ന ഓർമ്മപ്പെടുത്തലാണത്. മുട്ട് കുത്തി നടയിൽ ഒന്ന് കൂടെ വണങ്ങി മെല്ലെ ക്ഷേത്രത്തിന്റെ തെക്കേ നടയിലേക്ക്. അവിടെയാണ് ദക്ഷിണാമൂർത്തിയായ ദേവന്റെ സ്ഥാനം. തുടർന്ന് കിഴക്കേ നടയിൽ ദേവി മൂകാംബികയുടെ പ്രതിരൂപമായി പാർവ്വതി ദേവിയുടെ രൂപം. അവിടെ നടയിൽ നിറയെ ചെറിയ തൊട്ടിലുകൾ കെട്ടിയിട്ടിരിക്കുന്നത് കാണാം. കുട്ടികൾ ഇല്ലാത്ത ദമ്പതികൾ അവിടെ തൊട്ടിൽ കെട്ടിയാൽ കുട്ടികൾ ഉണ്ടാവും എന്നാണ് വിശ്വാസം. ദേവിയുടെ നടയിൽ നിൽക്കുമ്പോൾ സാക്ഷാൽ മൂകാംബിക ദേവിയെ ആണ് മനസ്സിൽ ഓര്മ വരിക. മഞ്ഞൾ പൊടിയും പിൻവിളക്കും ആണ് ദേവിയുടെ പ്രധാന വഴിപാട്. അപ്പോഴേക്കും പ്രധാന നടയടച്ചു അത്താഴ പൂജ തുടങ്ങിക്കാണും. മാരാരുടെ ഇടയ്ക്ക പതിഞ്ഞ താളത്തിൽ ശ്രീകോവിലിനെയും പരിസരത്തെയും ഭക്തിയിൽ ആഴ്ത്തും. വടക്കേ നടയിൽ പോയി തൊഴുതു വീണ്ടും തെക്കേ നടയിൽ എത്തുമ്പോഴാണ് സപ്ത മാതൃകകളുടെ സങ്കല്പം വളരെ കുറച്ചു അമ്പലങ്ങളിൽ മാത്രമേ സപ്തമാതൃക്കളുടെ സങ്കല്പം ഉള്ളൂ. ജീവിതത്തിലെ പാപങ്ങളും തെറ്റുകളും അമ്മയോട് ഏറ്റു പറയും പോലെ സപ്തമാതൃക്കളോടു പറയാം എന്നാണ് വിശ്വാസം പിന്നെ തെക്കു പടിഞ്ഞാറ് മൂലയിൽ ആണ് ഗണപതിയും അയ്യപ്പനും. സകല വിഘ്നങ്ങളും മാറ്റുന്ന ഗണപതിയുടെ പ്രധാന വഴിപാട് ഒറ്റപ്പവും കറുകമാലയുമാണ്. ശനീശ്വരനായ അയ്യപ്പൻ കർമ്മ ദോഷങ്ങൾ തീർക്കും എന്നാണ് വിശ്വാസം. എള്ള് തിരിയും നീരാഞ്ജനവും ആണ് അയ്യപ്പൻറെ പ്രധാന വഴിപാട് അവിടെ തൊഴുതു പ്രധാന നടയിൽ വന്നു നിൽക്കുപോഴേക്കും മാരാരുടെ ഇടയ്ക്ക കൊട്ട് ഏതാണ്ട് അവസാനിക്കാറായിക്കാണും. കണ്ടാൽ മൂപ്പർ ഒന്ന് ചിരിക്കും.എത്ര കൊല്ലമായി അവിടെ പോകുന്നു. ഇന്നേവരെ തമ്മിൽ ഞങ്ങൾ സംസാരിച്ചിട്ടില്ല. എല്ലാം വിശേഷങ്ങളും കൈമാറുന്നത് നോട്ടത്തിലൂടെയും ചിരിയിലൂടെയും മാത്രം. ഇടയ്ക്കയുടെ താളം നിലക്കുന്നതോടെ നടതുറക്കുന്നു. ഒരിക്കൽ കൂടെ ദേവനെ തൊഴുതു പുറത്തിറങ്ങിയാൽ അകത്തെ ദർശനം കഴിഞ്ഞു പുറത്തേയ്ക്കുള്ള വഴിയിൽ വശങ്ങളിൽ ഇരുന്നു രണ്ടു കുട്ടികൾ 108 ശിവനാമങ്ങൾ ഉരുവിടുന്നു. അറിയാത്തവർക്കായി 108 നാമങ്ങൾ അതവിടെ എഴുതി വെച്ചിട്ടുണ്ട്. പുറത്തു കടന്നാൽ രണ്ടു സ്ഥലങ്ങൾ കൂടി തൊഴാൻ ബാക്കിയുണ്ട്.പുനരുദ്ധാരണത്തിന്റെ ഭാഗമായാണ് വടക്കു പടിഞ്ഞാറേ കോണിൽ സുബ്രഹ്മണ്യന്റെ അമ്പലം ഉണ്ടാക്കുന്നത്. മറ്റു ഉപക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഗജപൃഷ്ട്ടു രൂപത്തിൽ ആണ് ആ അമ്പലത്തിന്റെ അടിത്തറ കെട്ടിയിട്ടുമുള്ളതു. പാലാഭിഷേകവും കാവടി കെട്ടലും ആണ് അവിടുത്തെ പ്രധാന വഴിപാടുകൾ. സൂര്യൻ അപ്പോഴേക്കും അസ്തമിച്ചു കഴിഞ്ഞിരുന്നു. വടക്കു കിഴക്കേ കോണിൽ ആണ് നവഗ്രഹങ്ങളുടെ അമ്പലം. അവിടെ നിന്ന് നോക്കിയാൽ താഴെ ആളൊഴിഞ്ഞ അമ്പലക്കുളവും അതിനു വടക്കു നീണ്ടു പരന്നു കിടക്കുന്ന പാടങ്ങളും കാണാം. വൈകുന്നേരങ്ങളിൽ അവിടെ എത്ര സമയം നിന്നാലും നമുക്ക് മതിയാവില്ല. അത്രയ്ക്ക് മനോഹരമാണ് ആ കാഴ്ച ആൾത്തിരക്ക് തീരെയില്ലാത്ത ദിവസമായിരുന്നതു കൊണ്ട് വെറുതെ നടവഴിയിലൂടെ കുറെ തവണ വലം വെച്ചു. മറ്റു ചിന്തകളോടും മനസ്സിന്റെ സംഘര്ഷങ്ങളോടും അകലം പാലിച്ചുകൊണ്ട് നിശബ്ദമായി ആ അന്തരീക്ഷത്തിൽ നടക്കാം എത്ര വേണമെങ്കിലും അമ്പലത്തിന്റെ പടിഞ്ഞാറേ നട വളരെ വിശാലമാണ്. രണ്ടു കല്ലിൽ തീർത്ത ആനക്കുട്ടികൾ തുമ്പിക്കൈ ഉയർത്തി വരുന്നവരെ സ്വാഗതം ചെയ്യുന്ന പോലെ നിൽക്കുന്നു. അകലെ വലിയൊരു ആൽത്തറ. ആൽത്തറയുടെ തെക്കേ വശത്തു ഒരു ചെറിയ ശ്രീകൃഷ്ണ ക്ഷേത്രം ഉണ്ട്. ചൊവ്വല്ലൂർ ദേവനെ തൊഴുതു പടിഞ്ഞാറേ നട വഴി തിരിച്ചു പോകുന്നവർ ആ ശ്രീകൃഷ്ണ ക്ഷേത്രത്തിലും കയറാറുണ്ട് കുറെ സിനിമകൾക്ക് വേദിയാണ് പടിഞ്ഞാറേ നട. കുടുംബസമേതം എന്ന സിനിമയിൽ മനോജ് കെ ജയൻ "പാർത്ഥസാരത്ഥി ഭാവയേ" എന്ന ഗാനം ആലപിക്കുന്നതു ഈ നടയിൽ ഇരുന്നാണ് അമ്പലത്തിലെ അവസാന തീർത്ഥാടകനും പോയിരിക്കുന്നു. നടയടക്കാനുള്ള ശ്രമത്തിൽ ആണ് ക്ഷേത്രം കാര്യക്കാർ. അവരുടെ ഒരു ദിവസം കഴിഞ്ഞിരിക്കുന്നു. ഇനി നാളെ അതിരാവിലെ പുതിയ ദിവസം പുതിയ തീർത്ഥാടകർ. അവരുടെ ജീവിതം ഇവിടെ സാർത്ഥകമായി ശാന്തമായി ഒഴുകുന്നു കിഴക്കേ നട വഴി ഇറങ്ങും മുൻപ് ഒരിക്കൽ കൂടെ ദേവിയെ തൊഴുതു.. പടികൾ ഇറങ്ങി പുറത്തു വരുമ്പോൾ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി. മനസ്സിൽ തെളിഞ്ഞു വന്നത് കഥകളിൽ വായിച്ച കൈലാസത്തിന്റെ ഓർമയാണ്. അവിടെ ഉള്ളവരെല്ലാം ഇവിടെയും ഉണ്ടല്ലോ. രാത്രിയുടെ നിശ്ശബ്ദതയിൽ ഞാൻ മടക്കയാത്ര തുടങ്ങി photo courtesy: http://www.chowalloorsivakshethram.org/
No comments:
Post a Comment