കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ഗ്രാമഗ്രാമാന്തരങ്ങളിൽ എത്രയോ വ്യത്യസ്തമായ ആചാരങ്ങളും വിശ്വാസങ്ങളും ആഘോഷങ്ങളും നിലനിൽക്കുന്നു. ഓരോന്നിന്റെയും ചരിത്രം അന്വേഷിച്ചു ചെന്നാൽ നമ്മൾ അവസാനം എത്തുന്നത് പ്രകൃതിയുടെ തുനാലാവസ്ഥ നിലനിർത്താനും മനുഷ്യനും പ്രകൃതിയും എത്രമേൽ ഒന്നിനൊന്നു ബന്ധപ്പെട്ടു കിടക്കുന്നു എന്ന തത്വം തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പകരാനും വേണ്ടിയുള്ള ചില ചട്ടക്കൂടുകൾ ചില ചിന്താ പദ്ധതികൾ ആരൊക്കെയോ ചേർന്ന് ആവിഷ്ക്കരിച്ചു വെച്ചിരിക്കുന്നു എന്ന തിരിച്ചറിവിലേക്കായിരിക്കും
തൃശൂർ ജില്ലയിലെ വിവിധ ഗ്രാമങ്ങളിൽ ഇത്തരം ചടങ്ങുകൾ വിവിധങ്ങളായ അമ്പലങ്ങളിലും തറവാട്ട് ക്ഷേത്രങ്ങളിലും നടക്കുന്നുണ്ട്. അതിലൊന്നാണ് നാഗക്കളം അഥവാ സർപ്പക്കളം എന്ന് വിളിക്കുന്ന ചടങ്ങ്
ആര്യകാലത്തും അതിനു മുൻപത്തെ ദ്രാവിഡ കാലത്തും നിലവിൽ വന്ന ഭക്തിരസ മാതൃകകൾ, ശൈവ വൈഷ്ണവ സങ്കല്പങ്ങൾ ക്ഷേത്രങ്ങൾ, അതിനോടനുബന്ധിച്ച ആഘോഷങ്ങൾ തുടങ്ങിയവയാണ് ഇന്നത്തെ കേരളത്തിന്റെ മാതൃകകൾ ആയി മുഖ്യധാരയിൽ നിറഞ്ഞു നിൽക്കുന്നത് എങ്കിലും അതിനും മുൻപേ സർപ്പാരാധന ഒരു ആരാധനക്രമം എന്ന രീതിയിൽ ചില കൊച്ചു കൊച്ചു സമൂഹങ്ങളിൽ രൂപപ്പെട്ടിരുന്നു
ഒരു പക്ഷെ കേരളത്തിന്റെ ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ടാവാം പാമ്പുകൾക്ക് അധിവസിക്കാൻ പറ്റിയ സാഹചര്യം മറ്റു ഏതു ഭാരത പ്രദേശത്തേക്കാൾ കേരളത്തിൽ സംജാതമായതു .
കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരുന്ന ജനങ്ങൾ പാമ്പുകൾ അധിവസിക്കുന്ന ഭൂമിക കയ്യേറി കൃഷി സ്ഥലമാക്കി മാറ്റുന്നതോടെ മനുഷ്യനും അത്തരം ജീവജാലങ്ങളുമായി ഉള്ള സമരം ആരംഭിക്കുകയായി. തങ്ങളുടെ ആവാസ വ്യവസ്ഥയിൽ കുടിയേറിയ മനുഷ്യനോട് ആ ജീവ ജാലങ്ങൾ അവർക്ക് പറ്റാവുന്ന രീതിയിൽ പ്രതികരിച്ചു കാണും . തുടർന്ന് കുറെ മനുഷ്യർക്ക് സർപ്പദംശം മൂലമോ മറ്റു ജീവ ജാലങ്ങളുടെ ആക്രമണങ്ങൾ മൂലമോ ജീവൻ നഷ്ടപ്പെട്ടിരിക്കാം
തുടരെ തുടരെ ഉള്ള ഇത്തരം അപകടങ്ങൾ അക്കാലത്തെ മനുഷ്യനെ ഇതിൽ നിന്ന് എങ്ങിനെ രക്ഷനേടാം എന്ന ഉപായങ്ങൾ തേടി .
നൈസർഗികമായ ആവാസ വ്യവസ്ഥ നഷ്ടപെടുന്ന ജീവ വിഭാഗം സൃഷ്ടിക്കുന്ന അപകടങ്ങൾ ഇല്ലാതാക്കാൻ അവർക്കു വിരാജിക്കാൻ അവർക്കു പരിചിതമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുക എന്ന ആശയം ആണ് പാമ്പിൻകാവുകൾ എന്ന രൂപത്തിൽ അക്കാലത്തെ മനുഷ്യർ രൂപപ്പെടുത്തിയെടുത്തത്
കൃഷിക്ക് കുടിയേറിയ മനുഷ്യൻ പിന്നെ വീടുകൾ പണിതു ചെറിയ ചെറിയ ഗ്രാമങ്ങൾ രൂപപ്പെട്ടു തുടങ്ങിയപ്പോൾ ഓരോ ഗ്രാമങ്ങളിലും പാമ്പിൻകാവുകൾ രൂപപ്പെട്ടു . പക്ഷെ കാവിനു പുറത്തിറങ്ങിയ സർപ്പങ്ങൾ വീണ്ടും മനുഷ്യ ജീവന് ഭീഷണി ആയപ്പോൾ ആയിരിക്കണം സർപ്പങ്ങളെ പ്രീതിപ്പെടുത്തുക എന്ന പൂജാ വിധി ഉണ്ടായത്
ശാസ്ത്രീയമായ വിശദീകരണങ്ങളിൽ ഒതുങ്ങുന്നില്ലെങ്കിലും മനുഷ്യന്റെ വിശ്വാസപ്രമാണങ്ങളിൽ നാഗപൂജ അലിഞ്ഞു ചേരുകയും വിഷ്ണുവിനെയും ശിവനെയും ഉപാസിക്കുന്നതിനും അപ്പുറം സർപ്പപ്പൂജ കൂടി സമൂഹത്തിലെ പ്രധാന കുടുംബങ്ങളിൽ (തറവാടുകളിൽ) ഒഴുച്ചുകൂടാനാവാത്ത ഒന്നായി തീരുകയും ചെയ്തു
സർപ്പപൂജ സർപ്പക്കളം ആയി മാറിയത് അതിൽ പൂജയ്ക്കുമപ്പുറം കലയ്ക്കും വാദ്യത്തിനും പാട്ടിനും ഉള്ള സാദ്ധ്യതകൾ തിരിച്ചറിഞ്ഞു കൊണ്ട് തന്നെ ആയിരിക്കണം . കൂടുതൽ പേരെ ഇതിലേക്ക് ആകർഷിക്കുക എന്ന ഉദ്ദേശ്യവും ഇത്തരം ഉൾപെടുത്തലുകൾക്ക് കാരണമായിട്ടുണ്ട്
ഇന്ന് സർപ്പക്കളം എന്ന രൂപത്തിൽ ആണ് സർപ്പപൂജ തൃശൂരിലും പരിസരങ്ങളിലും നടത്തപ്പെടുന്നത്
നിലം ചാണകം കൊണ്ട് മെഴുകി അതിൽ കുരുത്തോല പന്തൽ കെട്ടി പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന അഞ്ചു വർണ്ണങ്ങൾ കൊണ്ട് നാഗരൂപം വരയ്ക്കൽ ആണ് സർപ്പക്കളത്തിന്റെ ആദ്യപടി
അഞ്ചു വർണങ്ങളിൽ വെള്ള അരിപ്പൊടി കൊണ്ടും മഞ്ഞ മഞ്ഞൾ പൊടികൊണ്ടും പച്ച ഇലകൾ ഉണക്കി പൊടിച്ചത് കൊണ്ടും കറുപ്പ് തവിടു ഉണക്കി പൊടിച്ചത് കൊണ്ടും ചുവപ്പു ചുണ്ണാമ്പും മഞ്ഞളും ചേർത്ത മിശ്രിതം കൊണ്ടും ആണ് ഉണ്ടാക്കിയെടുക്കുന്നത്
അഞ്ചു വർണങ്ങൾ പഞ്ച ഭൂതങ്ങളെ ( ആകാശം, ജലം, വായു , ഭൂമി, അഗ്നി ) യും അതേപോലെ പഞ്ചേന്ദ്രിയങ്ങൾ ആയ കണ്ണ് മൂക്ക് ത്വക്ക് നാക്ക് ചെവി എന്നിവയെയും പ്രതിനിധാനം ചെയ്യുന്നു എന്നാണ് വിശ്വാസം. മനുഷ്യ ശരീരത്തിന്റെ സൂക്ഷ്മ സ്ഥൂല ഭാവങ്ങളെ ഈ വർണ്ണങ്ങൾ കൊണ്ട് പ്രതിനിധാനം ചെയ്യുന്നു എന്ന് സാരം
കുരുത്തോല കെട്ടിയ പന്തലിന്റെ ഉള്ളിൽ ആണ് മനുഷ്യൻ്റെ ജീവന്റെ അടിസ്ഥാന ഘടകങ്ങൾ ആയി സങ്കല്പിക്കുന്ന പഞ്ച വർണങ്ങൾ കൊണ്ട് നാഗങ്ങളെ വരയ്ക്കുന്നത് .
പൂജയുടെ രൂപം അനുസരിച്ചു വിവിധ സർപ്പ രൂപങ്ങൾ ആണ് ഓരോ ദിവസവും വരയ്ക്കുന്നതു . നാഗരാജ , നാഗയക്ഷി , മണിനാഗം , കരിനാഗം , കുഴിനാഗം , പറ നാഗം , എരി നാഗം എന്നീ വിവിധ രൂപങ്ങളിൽ സർപ്പാരാധന നടക്കുന്നു
സർപ്പരൂപം വരച്ചു കഴിഞ്ഞാൽ പിന്നെ സർപ്പങ്ങളെ തറവാട്ടിലെ കാരണവർ (മുത്തപ്പൻ) താലങ്ങളുടെയും വാദ്യങ്ങളുടെയും അകമ്പടിയോടെ കുരുത്തോലപന്തലിലേക്ക് ആനയിക്കുന്നു . തുടർന്നാണ് കൊട്ടിപ്പാടൽ
പുള്ളവൻ വീണ കൊണ്ടും പുള്ളുവത്തി പുള്ളുവൻ കുടം കൊണ്ടും കൊട്ടി പാടുന്ന ചടങ്ങാണ് പ്രധാനം. സർപ്പങ്ങളെ ആവാഹിച്ചു വരച്ചിരിക്കുന്ന കളത്തിൽ വരുത്തുക എന്നതാണ് ആ പാട്ടു പൂജയുടെ ലക്‌ഷ്യം. മഹാഭാരത്തിൽ പറയുന്ന കദ്രു വിനിത തർക്കങ്ങളും ഗരുഡനും നാഗങ്ങളും തമ്മിൽ ഉള്ള ശത്രുതയും ആണ് കൊട്ടിപ്പാടലിൽ പ്രധാനമായും ഉൾപ്പെടുന്നത്
സർപ്പങ്ങൾ മനുഷ്യരോട് സംവദിക്കാൻ അവർക്ക് മനുഷ്യ സദൃശ്യമായ ഒരു രൂപം വേണം എന്നതിൽ നിന്നായിരിക്കണം നാഗകന്യക എന്ന ആശയം ഉണ്ടായത് . കുളിച്ചു വൃതശുദ്ധിയോടെ കന്യകകൾ കളത്തിനു അടുത്തു ഇരിക്കുകയും കൊട്ടിന്റെയും പാട്ടിന്റെയും വർണങ്ങളുടെയും സമഞ്ജസമായ ഒരു മേളനം അവരിൽ ചില ചലനങ്ങൾ ഉണ്ടാകുന്നതോടൊപ്പം അരമണികെട്ടി ചുവന്നപട്ടുചുറ്റി കളത്തിനു ചുറ്റും നടക്കുന്ന വെളിച്ചപ്പാടിന്റെ സാന്നിധ്യം കൂടെ ആവുമ്പോൾ അവരിൽ അത് ഒരു മായിക ലോകം തീർക്കുകയും ചെയ്യുമ്പോൾ കന്യകമാർ കൊട്ടിനൊത്തു ആടാൻ തുടങ്ങുന്നു
പിന്നീട് കന്യകളിൽ കാണുന്നത് ഒരു അസാധാരണ ഭാവമാറ്റമാണ്. അവരിൽ വന്യമായ ഒരു ശക്തി വന്നു ചേർന്നപോലെ ആ കളത്തിൽ അവർ നിറഞ്ഞാടുകയും കൊട്ടിനൊത്തു മുടികൊണ്ടും തങ്ങളുടെ കയ്യിൽ ഉള്ള കമുകിൻ പൂക്കില കൊണ്ടും വരച്ച കളം മായ്ച്ചു കളഞ്ഞു അവർ അതിൽ, നാഗങ്ങൾ അതിവേഗത്തിൽ ഇഴയുന്ന പോലെ നിറഞ്ഞാടുന്നു . അവസാനം പുള്ളുവൻ ആ വർഷത്തെ പൂജകൾ തൃപ്തിയായോ എന്ന് നാഗങ്ങളോട് ആരായുന്നു. തൃപ്തിയായെങ്കിൽ നാഗങ്ങൾ ഗുരുതിയിൽ (നൽപാമര വെള്ളത്തിൽ മഞ്ഞളും ചന്ദനവും ചേർത്താണ് ഗുരുതി ഉണ്ടാക്കുന്നത് ) തലതല്ലി ഗുരുതി പാർത്തു
ആട്ടത്തിന്റെ വേഗം കുറഞ്ഞു തറവാട്ട് ഭഗവതിയുടെ മുന്നിൽ കുഴഞ്ഞു വീഴുന്നതോടെ ആ വർഷത്തെ ചടങ്ങുകൾ സമാപിക്കുന്നു
ക്ഷേത്രങ്ങളിലെ ദൈവാരാധനക്ക് അപ്പുറം പ്രപഞ്ച ശക്തിയുമായി മനഷ്യനെ ബന്ധപ്പെടുത്തുന്ന ഒട്ടനവധി ആചാരങ്ങൾ കേരളത്തിൽ നിലവിൽ ഉണ്ട് . അതിൽ ഒന്നായി ഇന്നും സർപ്പം തുള്ളൽ ഒട്ടും ഒളി മങ്ങാതെ, പ്രാധാന്യം ഒട്ടും കുറയാതെ തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറി നിലനിന്നു പോരുന്നു
വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞപോലെ ഭൂമിയുടെ അവകാശികൾ മനുഷ്യൻ മാത്രമല്ലല്ലോ . അവിടെ മനുഷ്യന് പുറമെ എല്ലാ ജീവജാലങ്ങൾക്കും ഒരവകാശമുണ്ട്. ഇത്തരം ചടങ്ങുകൾ ആ പ്രകൃതിനിയമങ്ങളെ ഒരിക്കൽ കൂടി മനുഷ്യന് ഓർമപ്പെടുത്തികൊടുക്കുന്നു

No comments:
Post a Comment